ന്യൂഡൽഹി:കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ അടക്കം ആറുപേർ മരിച്ചു.അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. സംഭലില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മഹേഷ്, കിഷന്‍, നീരേഷ്, രാം ഖിലാഡി, മല്ലു, നേത്രപാല്‍ എന്നിവരാണ് മരിച്ചത്.കനത്ത മൂടല്‍മഞ്ഞു മൂലം കാഴ്ച തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഖേര്‍ലി കനാലിലേയ്ക്ക് പതിക്കുകയുമായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേര്‍ മരിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.രണ്ടാഴ്ചയോളമായി ഡല്‍ഹിയിലും യുപി, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞും വായുവിലെ പൊടിപടലങ്ങളും മൂലം പകല്‍ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡല്‍ഹിയിലുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ കാൺപൂരിൽ നടന്ന അക്രമത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്ക്; പ്രതികളെ കണ്ടെത്താന്‍ കേരളത്തിലടക്കം പോസ്റ്റര്‍ പതിക്കുമെന്നും യു.പി. പോലീസ്
ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതിക്കെതിരേ യു.പിയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്ന് ഉത്തര്‍പ്രദേശ് പോലീസ്. കാന്‍പുരില്‍ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തില്‍നിന്നുള്ളവരുമുണ്ടെന്നാണ് യു.പി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യു.പി. പോലീസ് നേരത്തെ പറഞ്ഞിരുന്നു. സംഭവങ്ങളില്‍ ഉത്തര്‍പ്രദേശിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അക്രമസംഭവങ്ങളില്‍ കേരളത്തില്‍നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചത്.കേരളത്തിന് പുറമേ ഡല്‍ഹിയില്‍നിന്നുള്ളവര്‍ക്കും അക്രമങ്ങളില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാന്‍പുരിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവരുടെ പോസ്റ്ററുകള്‍ തയ്യാറാക്കുമെന്നാണ് പോലീസ് പറയുന്നത്. ഈ പോസ്റ്ററുകള്‍ യു.പിയിലും ഡല്‍ഹിയിലും കേരളത്തിലും പതിക്കും.യു.പിയില്‍ സംഘർഷത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചു; കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ ചരിത്രകോണ്‍ഗ്രസ് പ്രതിനിധികളുടെ വന്‍ പ്രതിഷേധം
കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന ചരിത്രകോണ്‍ഗ്രസിന്റെ ഉദ്‌ഘാടന വേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ പ്രതിഷേധം. ഭരണഘടനയ്‌ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞ് പ്രസംഗം തുടങ്ങിയെങ്കിലും ഗവര്‍ണര്‍ രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരിച്ചതോടെ ചരിത്രകോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയായിരുന്നു. ജാമിയ മിലിയയില്‍ നിന്നെത്തിയ പ്രതിനിധികളടക്കം സിഎഎ ബഹിഷ്‌ക്കരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു.പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സിപിഐ എം നേതാക്കള്‍ ഉള്‍പ്പടെയുള്ളരും സംഘാടകരും ഇടപെട്ട് ആദ്യം ഇത് തടയുകയായിരുന്നു. ചരിത്രകാരന്‍മാരായ ഇര്‍ഫാന്‍ ഹബീബ്, എംജിഎസ് നാരായണന്‍ ഉള്‍പ്പടെയുള്ളവര്‍ സദസ്സിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധം.ഗവര്‍ണര്‍ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം പ്രതിഷേധം തുടര്‍ന്ന നാല് പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ സ്വന്തം പ്രസംഗത്തില്‍ പരാമര്‍ശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും ഇതില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എങ്കില്‍ സംവാദം ഇപ്പോള്‍ത്തന്നെ നടത്താമെന്ന് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത ചരിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടര്‍ന്ന് കയ്യിലുള്ള കടലാസുകളില്‍ ‘പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകളായി എഴുതി അവര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്.ഇവരെ കസ്റ്റഡിയിലെടുക്കാന്‍ നീക്കമുണ്ടായെങ്കിലും ഇത് സംഘാടകര്‍ തടയുകയായിരുന്നു.എന്നാല്‍ തന്നെ പ്രതിഷേധിച്ച് നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താന്‍ അനുകൂലിക്കില്ല. കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല എന്നും അദ്ദേഹം വ്യക്തമാക്കി.ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തരുതെന്ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്ക് ജില്ലാ പൊലീസ് മേധാവി നേരത്തെ താക്കീത് നല്‍കിയിരുന്നു. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
കണ്ണൂരിൽ ഗവര്‍ണര്‍ക്കു കരിങ്കൊടി;യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.ഇവരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയതായിരുന്നു ഗവര്‍ണര്‍.വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിഷേധം നടത്തരുതെന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്ക് ജില്ലാ പൊലിസ് മേധാവി താക്കീതും നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെ പരസ്യമായി അനുകൂലിച്ച് പ്രസ്താവന നടത്തിയ ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടന നേതാക്കള്‍ അറിയിച്ചിരുന്നു.കണ്ണൂര്‍ എം.പി കെ.സുധാകരനും മേയറും ഗവർണ്ണർ പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌ക്കരിച്ചിരുന്നു. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.അതുകൊണ്ടുതന്നെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.
അനിശ്ചിതകാല പണിമുടക്ക്;കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താനൊരുങ്ങി ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. കെഎസ്‌ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നു. ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിന് അടുത്തയാഴ്ച നോട്ടീസ് നല്‍കും. ഈ സാഹചര്യത്തിലാണ് ഗതാഗതമന്ത്രി തൊഴിലാളി സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചത്.കഴിഞ്ഞ മൂന്ന് മാസമായി കെഎസ്‌ആര്‍ടിസിയില്‍ രണ്ട് തവണകളായാണ് ശമ്പളം വിതരണം ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു അഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന ഈ മാസം 2 മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫും സമരം തുടങ്ങിയത്.എഐടിയുസിയുടെ യൂണിയനും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്നുണ്ട്.സത്യഗ്രഹ സമരത്തെ സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്നാരോപിച്ചാണ് ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിനു തയ്യാറെടുക്കുന്നത്. അതേസമയം സംസ്ഥാന സര്‍ക്കാരിനിറെ അധിക സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്.ശമ്പളത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഗതാഗതമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല.
വിദ്യാര്‍ത്ഥി മാര്‍ച്ച് തടഞ്ഞ് പൊലീസ്;യു.പി ഭവനു മുന്നില്‍ വ്യാപക അറസ്റ്റ്;ഡി.വൈ.എഫ്.ഐ അഖിലേന്ത്യ നേതാവ് മുഹമ്മദ് റിയാസ് കസ്റ്റഡിയില്‍
ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് യുപി ഭവനിലേക്ക് വിദ്യാർഥികൾ നടത്തിയ മാര്‍ച്ചില്‍ പരക്കെ അറസ്റ്റ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെയടക്കം ബലം പ്രയോഗിച്ചാണ് കസ്റ്റിഡിയിലെടുത്തത്.മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയിരിക്കുന്നത്.പ്രതിഷേധത്തിനെത്തിയ വനിതകളെയും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് സതീഷ് ചന്ദ്ര യാദവ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ജാമിയ മിലിയ, ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഡിവൈഎഫ്‌ഐ യുമാണ് യുപി ഭവനിലേക്ക് പ്രതിഷേധവുമായി എത്തിയത്.ഉത്തര്‍പ്രദേശിലെ പൊലീസ് വെടിവെയ്പ്പില്‍ ഇരുപത് പേര്‍ മരിച്ചതിന് എതിരെയാണ് യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്.ജുമ മസ്ജിദിലെ വെള്ളിയാഴള്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് വലിയ സന്നാഹത്തെ തന്നെ ഇറക്കിയിരുന്നു.ജാമിഅ മിലിയയിൽ നിന്നും വിദ്യാര്‍ഥികളുമായി പുറപ്പെട്ട ബസ് ഭരത് നഗറില്‍ വെച്ച് പൊലീസ് തടഞ്ഞിരുന്നു. യു.പി ഭവനില്‍ പ്രതിഷേധത്തിന് വരികയായിരുന്ന ബസാണ് തടഞ്ഞത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്‌ജിദിന് പുറത്ത് വീണ്ടും പ്രതിഷേധം;വന്‍ പോലീസ് വിന്യാസം
ന്യൂഡല്‍ഹി:പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്‌ജിദിന് പുറത്ത് വീണ്ടും വന്‍ പ്രതിഷേധം.നിരോധനാജ്ഞ ലംഘിച്ച് നൂറുകണക്കിന് ആളുകളാണ് ജമാ മസ്‌ജിദിന് പുറത്ത് ഒരുമിച്ച് കൂടിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഭവന് മുന്നിലടക്കം ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.രാജ്യതലസ്ഥാനത്തടക്കം ഇന്ന് പ്രതിഷേധങ്ങളുണ്ടാകുമെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പോലീസ് വിന്യാസം നടത്തിയിട്ടുണ്ട്. വിവിധ മേഖലകളില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജമാ മസ്ജിദിന് മുന്നില്‍ 15 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് നേതാവ് അല്‍കാ ലംബ, മുന്‍ ഡല്‍ഹി എംഎല്‍എ ഷുഹൈബ് ഇഖ്ബാല്‍ തുടങ്ങിയ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്‌നം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനത്തില്‍ ക്യൂ നിര്‍ത്തിയത് പോലെ ജനങ്ങളെ എന്‍.ആര്‍.സിയുടെ പേരില്‍ ക്യൂവില്‍ നിര്‍ത്തുകയാണ്- അല്‍ക ലംബ പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച ജമാ മസ്ജിദിന് മുന്നില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഭിം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഭിം ആര്‍മിയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹി ജോര്‍ബഗിലാണ് പ്രതിഷേധം.
പൗരത്വ ഭേദഗതി നിയമയം;പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് യുപി ഭവന്‍ ഉപരോധിക്കും
ലക്‌നൗ:പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ സമരക്കാർക്കെതിരെയുണ്ടായ ഉത്തര്‍പ്രദേശിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ഡല്‍ഹി ചാണക്യ പുരിയിലെ യുപി ഭവന്‍ ഉപരോധിക്കും.പൗരത്വ നിയമത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുകയാണ്.ഉച്ചയ്ക്ക് മൂന്നു മണിക്ക് ഉപരോധം നടത്തുമെന്നാണ് പ്രഖ്യാപനം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ കമ്മറ്റി ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തിന് പോലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതേസമയം നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികളും അറിയിച്ചു. നേരത്തെ പോലീസ് വിലക്ക് ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളെ പോലീസ് കായികമായി ആക്രമിച്ചെന്നും ക്യാമ്പസ്സിൽ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും കാണിച്ച് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പോലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണമോ ഉന്നതാധികാര സമിതിയുടെ അന്വേഷണമോ വേണമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തോട് സര്‍വ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.ക്യാമ്പസ്സിൽ പോലിസിന് അനുമതി നല്‍കിയിരുന്നില്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കി.വിദ്യാര്‍ഥികളെ കോളജിനുള്ളിലും ലൈബ്രറിയിലും കയറി പോലിസ് ആക്രമിച്ചിരുന്നു. സര്‍വകലാശാലയില്‍ അതിക്രമിച്ച് കയറിയുള്ള ഡല്‍ഹി പോലിസിന്റെ നടപടി രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വലയ സൂര്യഗ്രഹണം ഇന്ന്
തിരുവനന്തപുരം: ശാസ്ത്ര ലോകം ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം അല്പസമയത്തിനകം ദൃശ്യമാകും.സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയസൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യയില്‍ തെക്കന്‍ കര്‍ണ്ണാടകത്തിലും, വടക്കന്‍ കേരളത്തിലും, മദ്ധ്യതമിഴ്നാട്ടിലും വലയ ഗ്രഹണം ദൃശ്യമാകും.രാവിലെ 8.04മുതലാണ് കേരളത്തില്‍ ഗ്രഹണം കണ്ട് തുടങ്ങുക.ഒൻപതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തും. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും.കേരളത്തിന്‍റെ വടക്കന്‍ ഭാഗങ്ങളില്‍ വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ കഴിയും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്‍റെയും പാലക്കാടിന്‍റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂര്‍ണ്ണ തോതില്‍ ആസ്വദിക്കാം, തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക.
ചന്ദ്രന്‍ സൂര്യനും ഭൂമിക്കുമിടയില്‍ വന്ന് സൂര്യനെ കാഴ്ചയില്‍നിന്ന് മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചില സന്ദര്‍ഭങ്ങളില്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ ചന്ദ്രനാകില്ല, ആ സമയത്ത് ഒരു വലയം ബാക്കിയാക്കും. ഇതിനെയാണ് വലയ സൂര്യഗ്രഹണമെന്ന് പറയുന്നത്. 130 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണപാത. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെയാണ് മധ്യരേഖ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ആ രേഖയിലും അതിനോട് അടുത്തുവരുന്ന ഏതാനും കിലോമീറ്ററുകളിലുള്ള സ്ഥലങ്ങളിലും സൂര്യവലയം മുഴുവന്‍ വളരെ കൃത്യതയുള്ളതായിരിക്കും. കേരളത്തില്‍ എല്ലായിടത്തും സൂര്യബിംബത്തിെന്‍റ 87-93 ശതമാനം മറയും.കേരളത്തില്‍ മുൻപ് വലയഗ്രഹണം ദൃശ്യമായത് 2010 ജനുവരി 15നാണ്. കേരളത്തില്‍ ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയഗ്രഹണം ദൃശ്യമാകുക 2031 മേയ് 21നാണ്.പ്രപഞ്ചത്തിലെ അപൂര്‍വ സുന്ദരകാഴ്ചകളിലൊന്നായ വലയ സൂര്യഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാന്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
നഗ്നനേത്രങ്ങള്‍ കൊണ്ട് ഒരുകാരണവശാലും വലയസൂര്യഗ്രഹണം നിരീക്ഷിക്കരുത്. ഗ്രഹണ സൂര്യന്‍ കൂടുതല്‍ അപകടകാരിയാണ്.ഗ്രഹണം പാരമ്യത്തിലെത്തുമ്പോൾ സൂര്യശോഭ നന്നേ കുറയുമെന്നതിനാല്‍ സൂര്യനെ ഏറെനേരം നോക്കിനില്‍ക്കാന്‍ സാധിക്കും. ഈ സമയം മങ്ങിയ പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കാനായി കൃഷ്ണമണി നന്നായി വികസിക്കും. ഇത് കണ്ണിലേക്ക് കൂടുതല്‍ പ്രകാശത്തെ കടത്തിവിടും. കണ്ണിലുള്ള ലെന്‍സ് സൂര്യരശ്മികളെ കണ്ണിെന്‍റ റെറ്റിനയില്‍ കേന്ദ്രീകരിക്കും. ഇത് റെറ്റിനയെ പൊള്ളലേല്‍പിക്കുകയും കാഴ്ചശക്തിയെ ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.കൂളിങ് ഗ്ലാസ്,എക്സറേ ഫിലിം,ബൈനക്കുലര്‍, ടെലിസ്കോപ്പ്, ക്യാമറ, നിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ണടകള്‍ എന്നിവ കൊണ്ട് ഒരിക്കലും സൂര്യനെ നോക്കരുത്. അതിനാല്‍ അംഗീകൃത ഫില്‍ട്ടര്‍ കണ്ണടയോ പ്രൊജക്ഷന്‍ സംവിധാനമോ ഉപയോഗിച്ചേ ഈ അപൂര്‍വ പ്രതിഭാസത്തെ ദര്‍ശിക്കാവൂ. ബ്ലാക്ക് പോളിമര്‍ ഉപയോഗിച്ചുണ്ടാക്കിയ ഫില്‍റ്ററുകളാണ് ഏറ്റവും സുരക്ഷിതം.
പാലാരിവട്ടം പാലം പുനര്‍ നിർമാണത്തിൽ നിന്നും ഡിഎംആര്‍സി പിന്മാറുന്നതായി ഇ. ശ്രീധരന്‍
കൊച്ചി:പാലാരിവട്ടം പാലം പുനര്‍ നിർമാണത്തിൽ നിന്നും ഡിഎംആര്‍സി പിന്മാറുന്നതായി ഇ. ശ്രീധരന്‍.പിന്മാറുന്ന കാര്യം സൂചിപ്പിച്ച് ഉടനെത്തന്നെ സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി.നിര്‍ദ്ധിഷ്ട തീയതിക്ക് മുൻപ് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് ഡിഎംആര്‍സി നല്‍കുന്ന വിശദീകരണം. 2020 ജൂണില്‍ പാലം പണി പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ പാലം പുനര്‍നിര്‍മ്മാണം കോടതി സ്റ്റേ ചെയ്തിരിക്കുന്നതിനാല്‍ ഡിഎംആര്‍സിക്ക് പണി തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഒക്ടോബറിലായിരുന്നു പുനര്‍നിര്‍മ്മാണം തുടങ്ങേണ്ടിയിരുന്നത്. ഡിഎംആര്‍സിയുടെ കേരളത്തിലെ പ്രവര്‍ത്തനം ജൂണില്‍ അവസാനിക്കുകയാണ്. അതിനാലാണ് ഡിഎംആര്‍സി പുനര്‍നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറുന്നത്.പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പാലം പൊളിക്കാനുള്ള സര്‍ക്കാരിന്റെ നടപടി.