ടെഹ്റാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു; 180 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

keralanews passenger plane crashes in tehran report that 180 passengers died

ടെഹ്റാന്‍: ഇറാനിലെ ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം യാത്രാ വിമാനം തകര്‍ന്നു വീണു. 180 യാത്രക്കാരുമായി ടെഹ്റാനില്‍ നിന്നും ഉക്രെയിനിലേക്ക് പുറപ്പെട്ട ഉക്രൈയ്ന്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ എല്ലാവരും മരിച്ചെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാൽ ഇക്കാര്യത്തില്‍ ഇതുവരെ ഓദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല.റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ടെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉക്രൈന്‍ തലസ്ഥാനമായി കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. അമേരിക്ക-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലുണ്ടായ അപകടത്തില്‍ മറ്റ് അട്ടിമറികള്‍ ഉണ്ടെയന്ന സംശയവും ശക്തമാണ്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അതേസമയം ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ യുഎസ് യാത്രാ വിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

നിർഭയ കേസ് പ്രതികളെ ഈ മാസം 22 ന് തൂക്കിലേറ്റും

keralanews accused in nirbhaya case will be hanged on the 22nd of this month

ന്യൂഡൽഹി:നിർഭയ കേസ് പ്രതികളെ ഈ മാസം 22 ന് തൂക്കിലേറ്റും.ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്.മുകേഷ്,വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് സിങ് എന്നീ നാലു പ്രതികളുടെ വധ ശിക്ഷ ഈ മാസം 22ന് രാവിലെ ഏഴുമണിക്ക് നടപ്പാക്കാനാണ് പട്യാല കോടതിയുടെ ഉത്തരവ്. ഏതെങ്കിലും കോടതിക്ക് മുന്നിലും ഒരു ദയാഹർജി നിലവിലില്ല, എല്ലാ പ്രതികളുടെയും പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളിയതാണ്, വധശിക്ഷ നീട്ടിക്കൊണ്ടു പോകരുത് തുടങ്ങിയ നിർഭയയുടെ മാതാവിന്‍റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഉത്തരവ്.ശേഷിക്കുന്ന നിയമ സാധ്യതകൾ 14 ദിവസത്തിനകം പൂർത്തിയാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കുന്ന ജനുവരി 22 തന്‍റെ ജീവിതത്തിലെ സുദിനമാണെന്ന് നിർഭയയുടെ മാതാവ് പ്രതികരിച്ചു. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് ജഡ്ജി വീഡിയോ കോൺഫ്രൻസില്‍ പ്രതികളുമായി സംസാരിച്ചു.2012 ഡിസംബർ 16ന് രാത്രിയാണ് ഡൽഹി വസന്ത് വിഹാറിൽ ബസിൽ വച്ച് പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. കേസിൽ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. മുഖ്യപ്രതിയായ ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ വച്ച് ജീവനൊടുക്കി. മറ്റൊരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ആനുകൂല്യവും ലഭിച്ചു.അതേ സമയം വിധിക്കെതിരെ ദയാഹർജിയും തിരുത്തൽ ഹർജിയും നൽകുമെന്ന് പ്രതികളുടെ അഭിഭാഷകർ പറഞ്ഞു.

നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി;കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

keralanews merchant Industry coordination committee will not participate in the national strike on tomorrow shops will open tomorrow

കോഴിക്കോട്:ദേശീയ പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍.കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. വ്യാപാരികളുമായി ബന്ധമില്ലാത്തതാണ് പണിമുടക്ക്. വ്യാപാരികളുടെ സംരക്ഷണം പണിമുടക്കില്‍ ഉള്‍പ്പെടുത്തണമായിരുന്നു. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി.നസറുദ്ദീന്‍ പറഞ്ഞു.ഹര്‍ത്താലുകളില്‍ കടകള്‍ അടച്ചിടില്ലെന്ന് 2018 ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനമെടുത്തതാണ്.ഇന്ന് അര്‍ദ്ധരാത്രി മുതലാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. 25 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ഖാ​സിം സു​ലൈ​മാ​നി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര​യ്ക്കി​ടെ അപകടം;തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിച്ചു

keralanews accident during the mouring trip os qassim soleimani 35 died and 48 injured

ടെഹ്റാന്‍: ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ നഗരമായ കെര്‍മനില്‍ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് ദുരന്തമുണ്ടാകുന്നത്.35 പേര്‍ മരിച്ചെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. 48 പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ദുരന്തമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ അടിയന്തര വൈദ്യ സേവന വിഭാഗം മേധാവി സ്ഥിരീകരിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് സുലൈമാനിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ കെര്‍നനില്‍ ഒത്തുകൂടിയിട്ടുള്ളത്.കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍ റെവലൂഷനറി ഗാര്‍ഡ്സിലെ ഉന്നതസേനാ വിഭാഗമായ ഖുദ്സ് ഫോഴ്സ് തലവനായ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഷഹേദ് അല്‍ ഷാബി സേനയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മുഹാന്ദിസ് അടക്കമുള്ളവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

വൈക്കത്ത് ബസ് കാറിനു മുകളിലേക്ക് പാഞ്ഞുകയറി;ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

keralanews four from one family killed when bus runs over car in vaikom

കോട്ടയം:വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.കാര്‍ യാത്രികരാായ ഉദയംപേരൂര്‍ മനയ്ക്കപ്പറമ്പിൽ സൂരജ്, പിതാവ് വിശ്വനാഥന്‍, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു ബസ് യാത്രക്കാരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.വൈക്കം എറണാകുളം റോഡില്‍ ചേരുംചുവട് ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. പാലം ഇറങ്ങിവരുന്ന കാറിന് മുകളിലൂടെ അമിത വേഗതയിലായിരുന്ന ബസ് കയറിയിറങ്ങുകയായിരുന്നു.സമീപത്തെ മതിലില്‍ ഇടിച്ചാണ് ബസ് നിന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കാര്‍ പൂര്‍ണമായി തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. പൂര്‍ണ്ണമായും തകര്‍ന്നുപോയ കാറില്‍ മരണമടഞ്ഞവര്‍ കുടുങ്ങിപ്പോയിരുന്നു. വെട്ടിപ്പൊളിച്ചാണ് ഇവരെ എടുത്തത്. മൃതദേഹങ്ങള്‍ ചതഞ്ഞരഞ്ഞ നിലയില്‍ ആയിരുന്നതിനാല്‍ ലക്ഷണങ്ങള്‍ വെച്ചാണ് തിരിച്ചറിഞ്ഞത്. ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തെ തുടര്‍ന്ന് വൈക്കം- എറണാകുളം പാതയില്‍ വാഹന ഗതാഗതം രണ്ട് മണിക്കൂറോളം സ്തംഭിച്ചു.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്

keralanews delhi assembly election on february 8th

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പതിനൊന്നിന് വോട്ടെണ്ണലും.തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.ഇത്തവണ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുകയെന്ന് കമ്മീഷന്‍ അറിച്ചു.70 അംഗങ്ങളുള്ള നിയമസഭയുടെ കാലാവധി ഫെബ്രുവരി 22-നാണ് അവസാനിക്കുന്നത്.2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റില്‍ ബിജെപിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല.ഡല്‍ഹിയുടെ സമ്പൂര്‍ണ സംസ്ഥാന പദവി, മലിനീകരണ പ്രതിസന്ധി, അനധികൃത റെസിഡൻഷ്യൽ കോളനികളുടെ ക്രമീകരണം തുടങ്ങിയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചാ വിഷയമാകും. വിവാദമായ പൗരത്വ നിയമവും എന്‍.ആര്‍.സിയുമായിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 1.46 കോടി വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയുമെന്ന് അന്തിമ തിരഞ്ഞെടുപ്പ് പട്ടികയിൽ പറയുന്നു. 80.55 ലക്ഷം പുരുഷന്മാരും 66.35 ലക്ഷം സ്ത്രീകളുമടക്കം 1,46,92,136 വോട്ടർമാരുണ്ടെന്നാണ് വോട്ടർ പട്ടിക വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിനായി 1370 പോളിങ് സ്‌റ്റേഷനുകളാണ് സ്ഥാപിക്കുന്നത്.

ജെ.എൻ.യുവിൽ വീണ്ടും അക്രമം;ക്യാംപസില്‍ അതിക്രമിച്ചു കയറിയ സംഘം വിദ്യാര്‍ത്ഥികള്‍ക്കു നേരെ മര്‍ദനം അഴിച്ചുവിട്ടു;വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്

keralanews violence in j n u group of people entered campus and beat the students students union president seriously injured

ന്യൂഡൽഹി:ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ സമരം നടക്കുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ ക്യാമ്പസ്സിൽ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഐഷിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുമ്പ് കമ്പികളും ചുറ്റികയുമായി ക്യാംപസില്‍ അതിക്രമിച്ചു കയറിയ സംഘമാണു വിദ്യാര്‍ത്ഥികള്‍ക്കു നേരെ മര്‍ദനം അഴിച്ചുവിട്ടത്. കണ്ണില്‍ കണ്ടതെല്ലാം അവര്‍ അടിച്ചു തകര്‍ത്തു. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയച്ച്‌ ആളുകളെ കൂട്ടിയാണ് ഇവരെത്തിയത്. ഇടതിനെതിരെ പ്രതികരിക്കാന്‍ അണിചേരണമെന്നായിരുന്നു പരിവാര്‍ ഗ്രൂപ്പുകളില്‍ സന്ദേശമെത്തിയത്. ഇതിന് പിന്നാലെയാണ് മുഖംമൂടി സംഘത്തിന്റെ അക്രമം.ജെ.എന്‍.യുവില്‍ ഇന്നലെ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നു.യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ജെ എന്‍ യുവിലേക്ക് അക്രമികള്‍ക്ക് എത്താനുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്നു. ജെ എന്‍ യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെകുറിച്ചും പറയുന്നു.പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നു.അക്രമത്തിന് പിന്നില്‍ പുറത്തുനിന്നുള്ള എബിവിപി, ബിജെപി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.മുഖം മൂടി ധരിച്ച്‌ ആക്രമണം നടത്തിയ സംഘത്തില്‍ വനിതകളും ഉണ്ടായിരുന്നു.അക്രമം നടന്ന സമയത്ത് ക്യാംപസിന് പുറത്തുള്ള എല്ലാ ലൈറ്റുകളും ഓഫാക്കിയിരുന്നു.

ഫീസ് വര്‍ധന പിന്‍വലിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്നു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്കു മാര്‍ച്ച്‌ നടത്താനിരിക്കെയാണ് അക്രമം. ശനിയാഴ്ച സുരക്ഷാ ജീവനക്കാര്‍ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ഫീസ് വര്‍ധന പിന്‍വലിക്കാന്‍ തയാറാകാതെ ഓണ്‍ലൈന്‍ വഴി റജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള ശ്രമം വിദ്യാര്‍ത്ഥികള്‍ ചെറുത്തതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം.ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു ക്യാംപസിലെ ആദ്യ അതിക്രമം. ക്രിക്കറ്റ് സ്റ്റംപുകളും കമ്ബുകളുമായെത്തിയ അന്‍പതോളം എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു. സംഭവമറിഞ്ഞു കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു പ്രതിരോധിച്ചതോടെ അക്രമികള്‍ ക്യാംപസ് വിട്ടു. രണ്ടാമത്തെ അതിക്രമം ഏഴോടെയായിരുന്നു. ക്യാംപസിലെ അക്രമങ്ങള്‍ക്കെതിരെ അദ്ധ്യാപക അസോസിയേഷന്‍ നടത്തിയ പ്രതിഷേധ പരിപാടിയിലേക്കു മുഖംമൂടിധാരികള്‍ പാഞ്ഞുകയറുകയായിരുന്നു. ആയുധങ്ങളുമായി മാര്‍ച്ച്‌ ചെയ്തെത്തിയ ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെ കല്ലെറിഞ്ഞു. ആളുകള്‍ ചിതറി ഓടിയതോടെ പിന്തുടര്‍ന്ന് അടിച്ചുവീഴ്‌ത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. അക്രമികള്‍ അഴിഞ്ഞാടിയത് മൂന്നുമണിക്കൂറാണ്. വടികളും ദണ്ഡുകളും ഇരുമ്പ് ചുറ്റികളുമായാണ് അക്രമികള്‍ ക്യാംപസില്‍ കടന്നത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കം 26 പേര്‍ക്ക് പരുക്കേറ്റു.അക്രമത്തില്‍ പ്രതിഷേധിച്ച്‌ ഐടിഒയിലെ ഡല്‍ഹി പൊലീസ് ആസ്ഥാനത്തു സമരവുമായി വിദ്യാര്‍ത്ഥികള്‍ എത്തി. ജെഎന്‍യു, ജാമിയ മില്ലിയ, ഡല്‍ഹി സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകി ഐടിഒയില്‍ റോഡ് തടഞ്ഞാണു പ്രതിഷേധിച്ചത്. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാംപസ്, ജാമിയ മില്ലിയ ക്യാംപസ് എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ രാത്രി പ്രതിഷേധിച്ചു.മുംബൈ ഇന്ത്യാ ഗേറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥിളുടെ പ്രതിഷേധം തുടരുകയാണ്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി

keralanews actress attack case court rejected dileeps discharge petition

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി. പ്രഥമദൃഷ്ട്യാ വിടുതല്‍ ഹര്‍ജി അനുവദിക്കാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയത്. പത്താം പ്രതി വിഷ്ണുവിന്‍റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ജഡ്ജി നിരീക്ഷിച്ചു.കുറ്റപത്രത്തില്‍ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദം. പ്രതിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. അതിനാല്‍ അടച്ചിട്ട കോടതിയിലാണ് ഹര്‍ജിയില്‍ വാദം നടന്നത്. പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ഒരേ ടവര്‍ലൊക്കേഷനുകള്‍, കോള്‍ലിസ്റ്റുകള്‍ എന്നിവ തെളിവുകളായുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിനെ ഒഴിവാക്കിയാല്‍ കേസിനെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ചൂണ്ടിക്കാണിച്ചത്.പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതിനു മുന്നോടിയായുള്ള വാദം നടക്കുന്നതിനിടെയാണ് ദിലീപ് വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ദിലീപിന് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാന്‍ അവസരമുണ്ട്.

തിരുവനന്തപുരം ശ്രീകാര്യത്ത് അമ്മയെയും കുഞ്ഞിനെയും കാറിടിച്ച്‌ വീഴ്ത്തിയശേഷം വഴിയിലുപേക്ഷിച്ചയാള്‍ അറസ്റ്റില്‍

keralanews man who leave mother and child on road after hit the car were arrested

തിരുവനന്തപുരം: ശ്രീകാര്യത്ത് അമ്മയെയും കുഞ്ഞിനെയും കാറിടിച്ച്‌ വീഴ്ത്തിയശേഷം വഴിയിലുപേക്ഷിച്ചയാള്‍ അറസ്റ്റില്‍.അപകടം നടന്ന് ഒരാഴ്ചയായിട്ടും പ്രതിയെ പിടിക്കാത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് കൊട്ടാരക്കര സ്വദേശി സജി മാത്യുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ബാലാവകാശകമ്മീഷനും ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചെമ്പഴന്തി സ്വദേശിയായ രേഷ്മയ്ക്കും രണ്ടര വയസുകാരന്‍ ആരുഷിനും നേര്‍ക്കാണ് കൊട്ടാരക്കര സദാനന്ദപുരം സ്വദേശി സജി മാത്യു ക്രൂരത കാട്ടിയത്. 28ന് വൈകിട്ട് സ്കൂട്ടറില്‍ സഞ്ചരിച്ച രേഷ്മയും മകനും സജിയുടെ കാറിടിച്ച്‌ റോഡില്‍ വീണു. കുട്ടിയുടെ മുഖത്തടക്കം പരുക്കേറ്റ് രക്തമൊലിച്ചിട്ടും ആശുപത്രിയിലെത്തിക്കാന്‍ സജി തയാറായില്ല. റോഡിലുണ്ടായിരുന്നവര്‍ തടഞ്ഞ് ബഹളം വച്ചതോടെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ കാറില്‍ കയറ്റി. ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചേ തീരൂ എന്ന് യുവാക്കള്‍ കാറിലുണ്ടായിരുന്ന സജി മാത്യുവിനോട് നിര്‍ബന്ധിച്ചു.ഈ നിര്‍ബന്ധം മൂലം സജി മാത്യു ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാൻ തയ്യാറായി.എന്നാല്‍ പോകുന്നതിനിടെ, വഴിയ്ക്ക് വച്ച്‌ കുഞ്ഞിനെയും എടുത്ത് ഇരിക്കുകയായിരുന്ന യുവതിയോട് ‘ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ, വേണമെങ്കില്‍ ഇപ്പോള്‍ ഇവിടെ ഇറങ്ങിക്കോളാ’ന്‍ സജി മാത്യു പറയുകയായിരുന്നു. വേറെ നിവൃത്തിയില്ലാതെ യുവതി ഇവിടെ ഇറങ്ങി.ഒരു ഓട്ടോയില്‍ കയറി കിംസ് ആശുപത്രിയില്‍ പോകുകയായിരുന്നു.സജി മാത്യുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യുവതിയ്ക്കോ കുടുംബത്തിനോ അറിയില്ലായിരുന്നു. പക്ഷേ കാര്‍ നമ്പർ നോട്ട് ചെയ്ത് വച്ചിരുന്നു. ഇതടക്കം ചേര്‍ത്ത് ശ്രീകാര്യം പൊലീസില്‍ യുവതിയും ഭര്‍ത്താവും പരാതി നൽകുകയായിരുന്നു.

കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു

keralanews moving bus caught fire in kannur

കണ്ണൂർ:കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു.താവക്കര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വെള്ളിയാഴ്ച രാവിലെ 8.45 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസിന്റെ പിന്‍ഭാഗത്തെ ടയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്.ബസില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ബഹളം വച്ചതോടെയാണ് തീ പടരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ബസ് ജീവനക്കാര്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കി.വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സ്റ്റേഷന്‍ ഓഫീസര്‍ കെ. വി. ലക്ഷ്മണന്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മാരായ ബി.രാജേഷ് കുമാര്‍. സി. വി. വിനോദ് കുമാര്‍. സീനിയര്‍ ഫയര്‍ ഓഫീസര്‍ ദിലീഷ്. കെ കെ. എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.