നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജികള്‍ സുപ്രീം കോടതി തള്ളി

keralanews supreme court rejected the correction petition of nirbhaya case accused

ന്യൂഡൽഹി:നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവർ സമർപ്പിച്ച ഹർജികളാണ് തള്ളിയത്.ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍.ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.വിനയ് ശര്‍മയുടെയും മുകേഷ് സിങിന്‍റെയും മുന്നില്‍ ഇനി ദയാ ഹരജി നല്‍കുക എന്നൊരു വഴിയാണുള്ളത്.ദയാഹരജികള്‍ കൂടി തള്ളിയാല്‍ മാത്രമേ ‌വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.കേസിലെ മറ്റ് രണ്ട് പ്രതികളായ അക്ഷയ് കുമാര്‍, പവന്‍ ഗുപ്ത എന്നിവര്‍ക്കും വേണമെങ്കില്‍ തിരുത്തല്‍ ഹരജി നല്‍കാന്‍ അവസരമുണ്ട്.2012 ഡിസംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസ്സിലാണ് 23 വയസ്സുകാരിയായ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്.ചികിത്സയിലിരിക്കവേ ഡിസംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ നിയമപ്രകാരം മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ബാക്കി നാല് പേര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹ‌ര്‍ജി സമര്‍പ്പിച്ചു

keralanews govt of kerala files suit in supreme court against ctizenship amendment bill

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹ‌ര്‍ജി സമര്‍പ്പിച്ചു.നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു.ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍‌ സി.എ.എക്കെതിരെ കോടതിയെ സമീപിക്കുന്നത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോഴും ഒരു സംസ്ഥാനവും ഇതിനെതിരെ നിയമപരമായി രംഗത്ത് വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി പ്രകാശ് മുഖേനെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.ഭരണഘടനയുടെ 132ആം അനുച്ഛേദ പ്രകാരമുള്ള സ്യൂട്ട് ഹര്‍ജിയാണിത്.ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുന്ന 14ആം അനുച്ഛേദത്തിന്റെ ലംഘനമാണ് പൗത്വ ഭേദഗതി നിയമം, നിയമത്തിലൂടെ മുസ്ലീം ജനവിഭാഗങ്ങളോട് മതപരമായ വിവേചനം സാധ്യമാവുമെന്നും ഹ‌ര്‍ജിയില്‍ പറയുന്നു.പിബി യോഗത്തിനായി കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ നിയമ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി രജിസ്ട്രിയില്‍ ഫയല്‍ ചെയ്തത്. തുടര്‍ന്ന് അന്ന് വൈകിട്ടോടെ സാങ്കേതിക പിഴവുകള്‍ നീക്കി ഹര്‍ജിക്ക് നമ്പർ നല്‍കിയ കാര്യം സുപ്രീംകോടതി രജിസ്ട്രി സ്ഥിരീകരിച്ചു. ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല. ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോവേണ്ടതില്ലെന്നും പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കാസർകോട്ട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍

keralanews school peon arrested for sexually abusing fifth standard girl students in kasarkode

കാസർകോഡ്:കാസർകോട്ട് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റില്‍.കാസര്‍കോട്ടെ സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണായ ചന്ദ്രശേഖരൻ(55)ആണ് അറസ്റ്റിലായത്.രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയതായി പോലിസ് അറിയിച്ചു.കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി ടീച്ചര്‍ അന്വേഷിപ്പപ്പോഴാണ് പീഡന വിവരം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ടീച്ചര്‍ ഉടന്‍ തന്നെ വിവരം സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ചൈല്‍ഡ് ലൈനിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ കൗണ്‍സിലര്‍മാര്‍ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു.ഓഫീസ് റൂമുകള്‍ വൃത്തിയാക്കാന്‍ രാവിലെ എട്ടരയ്ക്ക് സ്‌കൂളില്‍ എത്തണമെന്ന് പ്യൂണ്‍ ചന്ദ്രശേഖര കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ രാവിലെ എത്തുന്ന കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തത്.

എ.എസ്.ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; ആസൂത്രണം നടന്നത് കേരളത്തില്‍;കൂടുതല്‍ തെളിവുകൾ പുറത്ത്

keralanews a s i shot dead in kaliyikkavila the planning took place in kerala more evidences are out

തിരുവനന്തപുരം:കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്.വെടിവയ്പ്പിന് രണ്ട് ദിവസം മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 7, 8 തീയതികളില്‍ ഇവർ പള്ളിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ഇവര്‍ താമസിച്ചത് വിതുര സ്വദേശി സെയ്ത് അലി ഏര്‍പ്പാടാക്കിയ വീട്ടിലാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. ഇയാളുടെ വിതുരയിലെ ഭാര്യവീട്ടില്‍ ക്യൂ ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാള്‍ക്ക് കൈമാറിയതിലും ദുരൂഹതയുണ്ട്.കൊല നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. ക്ഷേത്രത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍നിന്നുമാണ് ഇത് കണ്ടെത്തിയത്. രാത്രി 8.45 മണിയോടെ കടകള്‍ക്ക് അടുത്തുകൂടി നടന്ന് പോകുന്ന ഇവര്‍ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളില്‍ ഉളളത്. ഈ ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രതികള്‍ യാത്ര ചെയ്തതായി സംശയിക്കുന്ന ഓട്ടോഡ്രൈവറെ നെയ്യാറ്റിന്‍കരയില്‍ നിന്ന് അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.അതേസമയം, മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുള്‍ ഷമീമിനുമായുളള തെരച്ചില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസും ഊര്‍ജ്ജിതമാക്കി. ഇവരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ രണ്ടാം ഘട്ടം ഇന്ന്; ഇന്ന് നിലംപതിക്കുക ജെയിന്‍ കോറല്‍കോവും ഗോള്‍ഡന്‍ കായലോരവും

keralanews marad flat second phase demolision today jain coral cove and golden kayaloram flats demolished today

കൊച്ചി:മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ രണ്ടാം ഘട്ടം ഇന്ന്.രാവിലെ 11 മണിക്ക് ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റും സ്‌ഫോടനത്തില്‍ തകര്‍ക്കും.രണ്ടാം ദിവസത്തെ ഫ്‌ളാറ്റ് പൊളിക്കലിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. എഡിഫസ് എഞ്ചിനീയറിങ് കമ്പനിയാണ് 17 നിലകള്‍ വീതമുള്ള ഇരു ഫ്‌ളാറ്റുകളും പൊളിക്കുന്നത്.122 അപ്പാര്‍ട്ട്‌മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവാണ് പൊളിക്കുന്നതില്‍ ഏറ്റവും വലിയ ഫ്‌ളാറ്റ്.ഗോള്‍ഡന്‍ കായലോരത്ത് 40 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്.തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച്ച എച്ച്‌ടുഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റുകള്‍ തകര്‍ത്തിരുന്നു.അപകടങ്ങളില്ലാതെ ആദ്യ ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചതോടെ ഞായറാഴ്ച നടത്തുന്ന നടപടിയില്‍ അധികൃതര്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായിരിക്കും.അതേസമയം ഇന്ന് പൊളിക്കുന്ന രണ്ട് ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ല.അതിനാല്‍ തന്നെ കഴിഞ്ഞദിവസത്തെ അത്രയും വലിയ വെല്ലുവിളികള്‍ ഇല്ല.എങ്കിലും കനത്ത ജാഗ്രത തന്നെ ഈ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ളാറ്റിന്റെ പരിസരങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സ്‌ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.രാവിലെ എഴുമണിയോടുകൂടി ജെയ്ന്‍ കോറല്‍കോവിന്റെ സമീപത്തുള്ള ആളുകളോട് അവിടെനിന്ന് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കും. കെട്ടിടങ്ങള്‍ തകര്‍ത്തതിന് ശേഷം ഉച്ചകഴിഞ്ഞ് മാത്രമേ ഇവരെ തിരികെ പ്രവേശിക്കാന്‍ അനുവദിക്കൂ.10.30 ന് ആദ്യ സൈറണ്‍ മുഴങ്ങും. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ജെയ്ന്‍ കോറല്‍കോവിൽ സ്ഫോടനം നടക്കും.രണ്ടുമണിക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്ഫോടനം നടത്തുക. ഈ വിധമാണ് അതില്‍ സ്ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് സമീപം പണി പൂര്‍ത്തിയായ അപ്പാര്‍ട്ട്മെന്റ് സമുച്ചയവും ഒരു അങ്കണവാടിയുമുണ്ട്. ഇവയ്ക്ക് പ്രശ്നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങള്‍ കായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്. കെട്ടിടങ്ങള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാതയിലടക്കം വാഹന ക്രമീകരണങ്ങള്‍ ഉണ്ടാകും.

ഹോളിഫെയ്‌ത്ത് നിലംപൊത്തി;മരടിലെ ആദ്യത്തെ ഫ്ലാറ്റ് സ്‌ഫോടനത്തിലൂടെ പൊളിച്ചു

keralanews holyfaith flat demolished through blast

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ മരടില്‍ കെട്ടിപ്പൊക്കിയ അഞ്ച് ഫ്ലാറ്റുകളില്‍ ആദ്യത്തെ ഫ്ലാറ്റുകളില്‍ ഒന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കി. മരട് നഗരസഭയ്‌ക്ക് സമീപമുള്ള ഹോളിഫെയ്‌ത്ത് ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്.11 മണിക്ക് ഫ്ലാറ്റുകള്‍ പൊളിക്കും എന്നറിയിച്ചിരുന്നെങ്കിലും അല്പം വൈകി 11.17 നാണ് ഫ്ലാറ്റ് നിലം പൊത്തിയത്. നേരത്തെ പ്രഖ്യാപിച്ചത് പോലെ രാവിലെ പത്തരയ്ക്ക് തന്നെ ആദ്യ സൈറണ്‍ മുഴങ്ങിയിരുന്നു. 10.55ന് രണ്ടാം സൈറണ്‍ മുഴങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും അല്പം വൈകിയാണ് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയത്. 11.15 സൈറണ്‍. ഇതോടെയാണ് ഫ്‌ളാറ്റ് സമുച്ചയം തകര്‍ത്തത്. സ്‌ഫോടനത്തിന്റെ ഓരോ അലര്‍ട്ടുകളും സൈറണ് മുഴക്കിയാണ് പൊതുജനങ്ങളെ അറിയിച്ചിരുന്നത്.നേവിയുടെ വ്യോമ പാത സുരക്ഷ ഉറപ്പാക്കല്‍ നടപടി നീണ്ടതിനാലാണ് ഫ്ലാറ്റ് പൊളിക്കല്‍ നടപടി വൈകിയത്.ഇതോടെ, 11.10 നാണ് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയത്. ഇതോടെ ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചിരുന്നു. തുടര്‍ന്ന് 11.17 ന് ഫ്ലാറ്റ് തകര്‍ക്കുകയായിരിന്നു.

മരടിലെ ഫ്ലാറ്റുകൾ നിലംപൊത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി;പ്രദേശത്ത് നിരോധനാജ്ഞ

keralanews marad flats demolished today prohibitory order issued in marad

കൊച്ചി:മരടിൽ രണ്ട് ഫ്ലാറ്റുകൾ ഇന്ന് നിലംപൊത്തും.തീരപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ഹോളിഫെയ്ത്ത് എച്ച്‌.ടു.ഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഇന്ന് മണ്ണിലേക്കു മടങ്ങുക.അതീവ സുരക്ഷയിലാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇവ നിലംപതിപ്പിക്കുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചിട്ടുമുണ്ട്.പൊളിക്കും മുൻപ് നാലു തവണ സൈറണ്‍ മുഴങ്ങും.പത്തരക്കാണ് ആദ്യ സൈറണ്‍ മുഴങ്ങുക.രാവിലെ 11ന് ഹോളിഫെയ്ത്തിലും 11.05ന് ആല്‍ഫ സെറിന്‍ ഇരട്ടസമുച്ചയത്തിലും സ്ഫോടനം നടക്കും. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരിക്കും കെട്ടിട സമുച്ചയങ്ങള്‍ നിലംപൊത്തുക. 19 നിലകളുള്ള ഹോളിഫെയ്ത്ത് ഒന്‍പതു സെക്കന്‍ഡിനുള്ളിലും 16 നിലകള്‍ വീതമുള്ള ആല്‍ഫ സെറീന്‍ എട്ട് സെക്കന്‍ഡിനുള്ളിലും നിലംപൊത്തും.കെട്ടിടങ്ങളുടെ 100 മീറ്റര്‍ ദൂരരെ സജ്ജമാക്കിയ ബ്ലാസ്റ്റിങ് ഷെഡ്ഡില്‍ നിന്ന് എക്സ്പ്ലോഡര്‍ പ്രവര്‍ത്തിക്കുന്നതോടെയാണ് സ്ഫോടനം നടക്കുക. കെട്ടിടത്തിന്റെ വിവിധ നിലകളിലെ ദ്വാരങ്ങളില്‍ അമോണിയം സള്‍ഫേറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ഇമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് സ്ഫോടനത്തിനായി നിറച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മണിക്കു മുൻപ് 200 മീറ്റര്‍ ചുറ്റളവില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചെന്ന് ഉറപ്പുവരുത്തും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ ജില്ലാകലക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സ്ഫോടക വിദഗ്ധന്‍ എസ്.ബി സാര്‍വത്തെ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച്‌ ഒരുക്കങ്ങള്‍ വിലയിരുത്തി. സ്ഫോടനത്തിനു മുന്നോടിയായി ഇന്നലെ മോക്ഡ്രില്‍ നടത്തിയിരുന്നു.ഐ.സി.യു സൗകര്യം ഉള്‍പ്പെടെയുള്ള ആംബുലന്‍സ്, ഫയര്‍ എഞ്ചിനുകള്‍ തുടങ്ങി എല്ലാ സുരക്ഷാക്രമീകരണങ്ങളും വിവിധ പോയിന്റുകളില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാംഘട്ട സ്ഫോടനം നാളെ നടക്കും. ജെയിന്‍ കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റുകളായിരിക്കും നാളെ നിലംപതിപ്പിക്കുക.

കണ്ണൂർ വളപട്ടണത്ത് വൻ കുഴൽപ്പണവേട്ട;1.45 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ

keralanews black money seized from kannur valapattanam two arrested with one crore and 45lakh rupees

കണ്ണൂർ:കണ്ണൂർ വളപട്ടണത്ത് വൻ കുഴൽപ്പണവേട്ട.കാറിൽ കടത്തുകയായിരുന്ന 1.45 കോടി രൂപയുമായി രണ്ടുപേർ പിടിയിലായി.നീലേശ്വരത്ത് വച്ച്‌ കാല്‍ നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്.വ്യാഴാഴ്ച പുലര്‍ച്ചെ കാസര്‍കോട് ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാര്‍ നീലേശ്വരത്ത് വെച്ച്‌ കാല്‍നടയാത്രക്കാരനെ ഇടിച്ചിടുകയും കാര്‍ നിര്‍ത്താതെ പോവുകയും ചെയ്യുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കാല്‍ നടയാത്രക്കാരന്‍ നീലേശ്വരം സ്വദേശി തമ്ബാന്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.പിന്നീട്  വളപട്ടണത്ത് വെച്ച്‌ പോലീസ് കാര്‍ പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു.ഇതിനിടെയാണ് കാറില്‍ കുഴല്‍പ്പണമുണ്ടെന്ന രഹസ്യവിവരം ലഭിച്ച കസ്റ്റംസ് വളപട്ടണം പോലീസ് സ്റ്റേഷനിലെത്തി വാഹനം പരിശോധിച്ചുത്.ജാര്‍ഖണ്ഡ് രജിസ്ട്രേഷനിലുള്ള കാറില്‍ പിറകിലെ സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് ഒന്നരക്കോടിയോളം രൂപ ഒളിപ്പിച്ചിരുന്നത്. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റെയും നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. മഹാരാഷ്ട്ര സ്വദേശികളായ കിഷോര്‍, സാഗര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം;ആയുധധാരികള്‍ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്കു കടന്നത് കറുത്ത കാറിൽ; സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും അതീവജാഗ്രതാ നിര്‍ദേശം നൽകി

keralanews the incident of a s i shot dead in kaliyikkavila the accused entered kerala in black colour car alert issued to all police stations

തിരുവനന്തപുരം:കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആയുധധാരികളായ അക്രമികൾ കേരളത്തിലേക്ക് കടന്നത് കറുത്ത നിറത്തിലുള്ള കാറിൽ. TN 57 AW 1559 എന്ന നമ്പറിലുള്ള കാറാണ് കേരളത്തിലേക്ക് കടന്നത്. ഈ കാറിനെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെടണമെന്ന് കാണിച്ച്‌ കേരളത്തിലെ എല്ലാ പൊലീസ് കേന്ദ്രങ്ങളിലേക്കും സന്ദേശമയച്ചു.എഎസ്‌ഐയെ വെടിവച്ചു കൊന്നശേഷമാണ് കേരളത്തിലേക്ക് ഇവര്‍ കടന്നത് എന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശവും പൊലീസ് നല്‍കി.തമിഴ്‌നാട് സ്വദേശികളായ തൗഫിക്, അബ്ദുല്‍ ഷമീം എന്നിവരുള്‍പ്പെടുന്ന സംഘമാണ് കടന്നതെന്നാണ് സംശയിക്കുന്നത്. ഇവര്‍ രണ്ട് പേരേയും പൊലീസ് അറ്‌സറ്റ് ചെയ്തിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഇവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്നു തമിഴ്‌നാട് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.കാറിനെ സംബന്ധിച്ചു ചിത്രങ്ങളോ വിഡിയോയോ ഉണ്ടെങ്കില്‍ പൊലീസിന്റെ 9497980953 വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കണമെന്നും നിര്‍ദേശിച്ചു. എഎസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്‌നാട് ഡിജിപി തിരുവനന്തപുരത്തെത്തി.അതേ സമയം സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയാണെന്നും,ഓപ്പറേഷണല്‍ കാര്യങ്ങളായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലന്നും ബെഹറ പറഞ്ഞു. കേരള- തമിഴ്‌നാട് പൊലീസ് സംയുക്തമായാണ് അന്വേഷണവുമായി നീങ്ങുന്നത്.തമിഴ്‌നാട് പൊലീസ് മേധാവിയുമായി കൂടികാഴ്ച്ച നടത്തിയ ശേഷമാണ് ബെഹറ തിരുവനന്തപുരത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

ഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില്‍ തീപിടുത്തം; ഒരാൾ മരിച്ചു

keralanews fire at paper printing press in delhi kills one

ന്യൂഡൽഹി:ഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാള്‍ മരിച്ചു. പത്പര്‍ഗഞ്ചിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ഫയര്‍ഫോഴ്സെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. രാത്രി രണ്ട് മണിയോടെയാണ് പത്പര്‍ഗഞ്ചിലെ വ്യാവസായിക മേഖലയില്‍ തീപ്പിടുത്തമുണ്ടായത്. തീയണക്കാന്‍ 32ഓളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ടെന്നും മേഖല നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. മൂന്നുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്ന് തീ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്ക് പടരുകയായിരുന്നു.വടക്ക് പടിഞ്ഞാറ് ഡല്‍ഹിയില്‍ മൂന്ന് വിദ്യാര്‍ഥികളടക്കം ഒൻപതുപേരുടെ മരണത്തിന് ഇടയായ തീപ്പിടുത്തത്തിന് ശേഷം ആഴ്ച്ചകള്‍ക്കുള്ളിലാണ് ഈ തീപ്പിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ തന്നെ ബാഗും പേപ്പറും നിര്‍മിക്കുന്ന അനധികൃത ഫാക്ടറിയില്‍ കഴിഞ്ഞ മാസം സംഭവിച്ച തീപ്പിടുത്തത്തില്‍ 43 പേര്‍ മരിച്ചിരുന്നു.