ന്യൂഡൽഹി:ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ.എൻആർസി രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിന് വേണ്ടിയുളള ഒരു തീരുമാനവും ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല എന്നാണ് ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രാലയം രേഖാമൂലം അറിയിച്ചിരിക്കുന്നത്. ഇതാദ്യമായാണ് പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് കേന്ദ്രം രേഖാമൂലം പ്രതികരിക്കുന്നത്.ദേശീയ പൗരത്വ ഭേദഗതി നിയമം, എൻ.പി.ആർ, എൻ.ആർ.സി എന്നിവക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ആസാമില്‍ മാത്രമാണ് എന്‍ആര്‍സി നടപ്പിലാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഇക്കാര്യത്തിൽ ഇത് വരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് പറഞ്ഞു കൊണ്ടിരുന്നത്. കഴിഞ്ഞ നവംബറില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കും എന്നാണ്. മാത്രമല്ല ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയിലും അമിത് ഷാ ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ദില്ലി രാം ലീല മൈതാനിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കും എന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നായിരുന്നു.ഇതോടെ പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും വാക്കുകളിലെ വൈരുദ്ധ്യം വലിയ ചര്‍ച്ചയായി. പിന്നാലെ അമിത് ഷാ പഴയ നിലപാട് തിരുത്തി രംഗത്ത് എത്തി. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പറഞ്ഞതാണ് ശരിയെന്നും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കുന്നതിനെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അമിത് ഷാ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.പ്രതിഷേധം കനക്കുന്നതിനിടെ കേന്ദ്ര സർക്കാർ നിലപാട് മയപ്പെടുത്തുകയാണെന്നാണ് സൂചന.
കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും ചൈനയിൽ നിന്നും ഒരേ വിമാനത്തിൽ തിരിച്ചെത്തിയവർ
തിരുവനന്തപുരം:കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും ചൈനയിൽ നിന്നും ഒരേ വിമാനത്തിൽ തിരിച്ചെത്തിയവരാണെന്ന് റിപ്പോർട്ട്.തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നുപേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചിരിക്കുന്നത്.മൂവരും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തവരാണ്.മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പംവന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണത്തിലാക്കി. ആലപ്പുഴയിലെ വിദ്യാര്‍ഥിയില്‍നിന്നാണ് ഇവരുടെയെല്ലാം മേല്‍വിലാസം ആരോഗ്യവകുപ്പ് ശേഖരിച്ചത്. ആലപ്പുഴയിലെ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ആലപ്പുഴയിലെയും തൃശ്ശൂരിലെയും കൊറോണബാധിതരായ വിദ്യാര്‍ഥികള്‍ തമ്മില്‍ വീഡിയോ കോളിലൂടെ ആരോഗ്യവിവരം പങ്കുവെച്ചതായി രക്ഷിതാവ് പറഞ്ഞു.വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഇടപഴകിയ ആളുകളെയെല്ലാം 28 ദിവസം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശംനല്‍കിയിട്ടുണ്ട്. ഇതിന്റെഭാഗമായി മെഡിക്കല്‍ കോളേജിനുപുറമേ ജില്ലാ താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചു. ഭൂരിഭാഗംപേരെയും വീടുകളില്‍ത്തന്നെ ഒറ്റയ്ക്കാക്കിയാണ് നിരീക്ഷണം.രാജ്യത്ത് ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാര്‍ഥിനിയുടെ രണ്ടാം സ്രവപരിശോധനാ ഫലവും പോസിറ്റീവ്. മൂന്നുദിവസം മുൻപ് പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളിന്റെ ഫലത്തിലാണ് ഇക്കാര്യമുള്ളത്. തിങ്കളാഴ്ച വീണ്ടും സ്രവമെടുത്ത് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഈ കുട്ടി ഇപ്പോഴുള്ളത്.
സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
കോഴിക്കോട്:സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു.ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസ് ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിന്‍റെ അടിസ്ഥാനത്തിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിട്ടുണ്ട്.മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, സമഗ്രമായ ഗതാഗതനയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നില്‍ വച്ചാണ് ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സ്വാശ്രയ കോളജ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
കേരളത്തിൽ വീണ്ടും കൊറോണ; മൂന്നാമത്തെയാൾക്കും വൈറസ് ബാധ സ്ഥിതീകരിച്ചു;കൂടുതൽ പേർക്ക് സാധ്യതയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയിലാണ് കാഞ്ഞങ്ങാട് സ്വദേശിക്ക് കൂടി കൊറോണ സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.ചൈനയിലെ വുഹാനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്റ്റർമാർ അറിയിച്ചു.അതേസമയം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസുകളും കേരളത്തിലാണ്.തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് നേരത്തേ രോഗബാധ സ്ഥിരീകരിച്ചത്.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് ഒരുക്കമാണെന്നും എല്ലാ സജ്ജീകരണങ്ങളും ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതിരോധ നടപടികള്‍ ഊര്‍ജിതമായി നടക്കുന്നത്. രോഗം വ്യാപിക്കാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരികയാണെന്നും പ്രതിപക്ഷ നേതാവിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ്;ചൈനയില്‍ മരണം 361 ആയി
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 361 ആയി.ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. 2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയര്‍ന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.ദിനംപ്രതി മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരംകൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു. വുഹാനില്‍നിന്ന് 800 കിലോമീറ്റര്‍ മാറിയുള്ള കിഴക്കന്‍ നഗരമായ വെന്‍ഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് വെന്‍ഷൂ. അതേസമയം ഭീതി വിതച്ച് കൊറോണ വൈറസ് ചൈനയില്‍ പടർന്ന്പിടിക്കുമ്പോൾ ആവശ്യത്തിന് മാസ്‌കുകളും മറ്റ് പ്രതിരോധ സാമഗ്രികളും കിട്ടാതെ വുഹാന്‍ നഗരം ദുരിതത്തിലാണ്.കൊറോണ ബാധയുള്ളവരെ ചികിത്സിക്കുന്ന 7 ആശുപത്രികളാണ് വുഹാനിലുള്ളത്.ഇവിടെയെല്ലാം മെഡിക്കല്‍സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുകയാണ്. എന്നാല്‍ കൊറോണ ബാധിതരെ ചികിത്സിക്കാത്ത ആശുപത്രികളില്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു.ജീവന്‍ പണയം വച്ച് തങ്ങള്‍ ജോലി ചെയ്യുമ്പോഴും റെഡ് ക്രോസിന്റെ ഏകോപനമില്ലായ്മയും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവുമാണ് ഈ അവസ്ഥക്ക് കാരണമെന്ന ആരോപണമാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വസ്തുക്കള്‍ അര്‍ഹിക്കുന്ന കരങ്ങളിലെത്തിക്കാന്‍ റെഡ് ക്രോസിന് കഴിയുന്നില്ലെന്നും പരാതി ഉയരുന്നു.
കേരളത്തില്‍ വീണ്ടും കൊറോണ;ചൈനയില്‍ നിന്നെത്തിയ ഒരാൾക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി:കേരളത്തിൽ ഒരാൾക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതായി റിപ്പോർട്ട്.ചൈനയില്‍ നിന്നെത്തിയ വ്യക്തിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. എന്നാല്‍ രോഗിയെക്കുറിച്ചോ മറ്റോ സൂചന ലഭിച്ചിട്ടില്ല.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അതേസമയം കേരള ആരോഗ്യ വകുപ്പില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിക്കുതന്നെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.കൊറോണ ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1793 പേര്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.കൊറോണ ബാധിതയായ തൃശൂരിലെ വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നതും അശ്വാസം പകരുന്നതിനിടെയാണ് പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. കൊറോണ ബാധിത മേഖലകളില്‍നിന്നുള്ള 322 പേര്‍ ഇതിനകം കേരളത്തില്‍ എത്തിച്ചേര്‍ന്നതായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ഇന്നലെ അറിയിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.പുതിയ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാവിലെ 10.30ന് മാധ്യമങ്ങളെ കാണും.
മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു;ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. വാഹനമോടിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതിയും കാറില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍ സുഹൃത്ത് വഫ ഫിറോസ് രണ്ടാം പ്രതിയുമായാണ് കുറ്റപത്രം. തിരുവനന്തപും വഞ്ചിയൂര്‍ സി ജെ എം കോടതി മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ചതാണ് അപകടം കാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.ഐപിസി 304 മനപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനേമാടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് ശ്രീറാമിന് എതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ച ശ്രീറാമിനെ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വഫക്ക് എതിരായ കുറ്റം. വഫ ഫിറോസ് നിരന്തരമായി ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിതവേഗത്തിലാണ് വാഹനമോടിച്ചതെന്ന് 66 പേജുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. 100 സാക്ഷികളെ വിസ്തരിച്ചു. 75 തൊണ്ടിമുതലുകളും 84 രേഖകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. സസ്പെന്‍ഷനിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനോട് ശുപാര്‍ശ ചെയ്തിരുന്നു. കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ഇത് വിവാദമായതിന് പിന്നാലെയാണ് ശ്രീറാം വെങ്കിട്ടറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടത്.
ചൈനയില്‍ നിന്ന് ഇന്ത്യക്കാരെയും കൊണ്ടുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി;സംഘത്തില്‍ 42 മലയാളികള്‍
ന്യൂഡൽഹി:കൊറോണ പടർന്നുപിടിച്ച ചൈനയിലെ വുഹാനില്‍നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 324 പേര്‍ അടങ്ങിയ സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്.234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘത്തില്‍ 211 പേര്‍ വിദ്യാര്‍ത്ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ഇതിൽ 42 പേർ മലയാളികളാണ്.ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്,56 പേർ. തമിഴ്‌നാട്ടിൽ നിന്നും 53 പേരും സംഘത്തിലുണ്ട്. വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതര്‍ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്.ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി, സൈന്യത്തിന്റെ മെഡിക്കല്‍ സംഘം എന്നിവര്‍ യാത്രക്കാരെ പരിശോധിക്കും.ഇതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ബി.എച്ച്.ഡി.സി ആശുപത്രിയിലേക്ക് മാറ്റും.മറ്റുള്ളവരെ ഹരിയാനയിലെ മാനേസറിലെ ഐസോലേഷന്‍ ക്യാമ്പിലേക്ക് മാറ്റും.സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഐസോലേഷന്‍ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.14 ദിവസമായിരിക്കും ഇവര്‍ ഐസോലേഷന്‍ ക്യാമ്പിൽ കഴിയുക.ഡല്‍ഹി റാംമനോഹര്‍ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്. രാത്രി പതിനൊന്നുമണിയോടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം ഡൽഹിയിലേക്ക് യാത്രതിരിച്ചു.
തെരുവില്‍ മരിച്ചുവീണ് മനുഷ്യന്‍;പേടി കാരണം തിരിഞ്ഞു നോക്കാതെ നാട്ടുകാര്‍;കൊറോണ വൈറസ് ഭീതിപരത്തുന്ന വുഹാൻ തെരുവിലെ കാഴ്ച
ചൈന: തെരുവില്‍ മരിച്ചുവീണ് കിടക്കുന്ന മനുഷ്യന്‍.പേടി കാരണം മൃതദേഹത്തെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നാട്ടുകാര്‍.കൊറോണ വൈറസ് താണ്ഡവമാടുന്ന വുഹാൻ തെരുവിലെ കാഴ്ചയാണിത്.മുഖത്ത് മാസ്ക് ധരിച്ച നരച്ച തലമുടിക്കാരനാണ് തെരുവിൽ മരിച്ചുവീണു കിടക്കുന്നത്.കൈയില്‍ ഒരു ക്യാരി ബാഗ് മുറുകെ പിടിച്ചിട്ടുണ്ട്. ഒരാള്‍ പോലും നിലത്തു കിടക്കുന്ന ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല. ഏറ്റവും ഒടുവില്‍ പൊലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും മൃതദേഹത്തിന്. കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് അടുക്കുന്നു പോലുമില്ല.ചൈനയില്‍ മാത്രം ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 213 പേരാണ്. ഇതില്‍ 159 മരണങ്ങളും വുഹാനിലാണ്. കൊറോണ പൊട്ടിപ്പുറപ്പെടുന്നതുവരെ വുഹാന്‍ ജനത്തിരക്കേറിയ നഗരമായിരുന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ തെരുവില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കുന്നില്ല. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പോലും അപൂര്‍വമായി കഴിഞ്ഞു.ഒരാള്‍ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞ് മരിച്ചാല്‍ പോലും കൊറോണയെ ഭയന്ന് ആരും ആരെയും സഹായിക്കാനെത്താത്ത ഭീകരാവസ്ഥയാണ് ചൈനയില്‍. ആശുപത്രികളിലുടനീളം രോഗികളുടെ നീണ്ട നിരയാണ്. ഇതില്‍ രണ്ട് ദിവസമായി ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നവരുണ്ട്. പലരും വീട്ടില്‍ നിന്ന് കസേരയുമെടുത്താണ് ഡോക്ടറെ കാണാന്‍ എത്തിയിരിക്കുന്നത്. മറ്റൊരാള്‍ ഇരുന്ന കസേരയില്‍ പോലും ആരും ഇരിക്കാന്‍ തയാറാകുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വുഹാന്‍ ഉള്‍പ്പെടെ കൊറോണ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അത്യാവശ്യ കാര്യങ്ങള്‍ക്ക് നടന്നു പോകുകയൊ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്. വുഹാന്റെ തെരുവുകളിലൂടനീളം ആംബുലന്‍സുകള്‍ ചീറിപ്പായുന്ന കാഴ്ചയും സര്‍വ സാധാരണമായിരിക്കുകയാണ്.
കൊറോണ ബാധിച്ച വിദ്യാര്‍ത്ഥിനിയെ തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി;ആരോഗ്യനില തൃപ്തികരമെന്ന് ഡോക്റ്റർമാർ
തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.നിലവില്‍ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും വെള്ളിയാഴ്ച അര്‍ധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.ഇതിന് ശേഷമാണ് വിദ്യാർത്ഥിനിയെ ജനറല്‍ ആശുപത്രിയില്‍നിന്ന് മാറ്റാനുള്ള തീരുമാനം വന്നത്.ചികിത്സയ്ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വലിയ ഐസൊലേഷന്‍ വാര്‍ഡാണ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ച് ഡോക്ടര്‍മാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്.പേവാര്‍ഡില്‍ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികള്‍ സജ്ജീകരിച്ചത്.20 മുറികളാണ് ഈ ഐസൊലേഷന്‍ വാര്‍ഡില്‍ ഒരുക്കിയിട്ടുള്ളത്.ആവശ്യമെങ്കില്‍ കൂടുതല്‍ രോഗികളെ കിടത്താനുള്ള സ്ഥലങ്ങളും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ചികിത്സയിൽ കഴിയുന്ന വിദ്യാത്ഥിനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥിനിക്ക് പുറമേ നിലവില്‍ ഒൻപതു പേര്‍ തൃശൂരില്‍ നിരീക്ഷണത്തിലുണ്ട്.വീടുകളിലും ആശുപത്രികളിലുമായി സംസ്ഥാനത്തുടനീളം ആകെ 1053 പേരാണ് ഇതുവരെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച നാല് പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്.ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോടാണ്,134 പേര്‍. മലപ്പുറത്തും എറണാകുളത്തുമായി 100ല്‍ അധികം പേര്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കും. ചൈനയില്‍ നിന്ന് തിരിച്ചെത്തിയവരും രോഗ ലക്ഷണമുള്ളവരും എത്രയും വേഗത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ചൈനയില്‍നിന്ന് വന്നവരില്‍ ചിലര്‍ സ്വമേധയാ പരിശോധനയ്ക്ക് തയാറായിട്ടില്ല.ചുമ, പനി, ശ്വാസതടസം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഈ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സാസംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെയെത്തണം.ഒരാള്‍ പോലും മരിക്കരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.പൂര്‍ണ ആരോഗ്യവാനായ വ്യക്തിയില്‍ വൈറസ് ബാധ മരണകാരണമാകാറില്ല. എന്നാല്‍ ഹൃദ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ മരണസാധ്യത കൂടുതലാണ്.