ന്യൂഡൽഹി:മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്.വോട്ടെടുപ്പ് നടന്ന 70 സീറ്റില്‍ 57 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ് ആംആദ്മി പാര്‍ട്ടി.കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ സീറ്റ് കുറവാണെങ്കിലും വിജയത്തിന്‍റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല.അതേസമയം ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്.13 സീറ്റില്‍ ബിജെപി ലീഡ് നേടിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും മൂന്നു സീറ്റുകൊണ്ട് ബിജെപിയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.ഒരു മാസത്തെ ശക്തമായ പ്രചാരണത്തിനൊടുവില്‍ ഫെബ്രുവരി എട്ടിനാണ് ഡല്‍ഹി വിധിയെഴുതിയത്.യഥാർഥ രാജ്യസ്നേഹികൾ വിജയിച്ചു, ഇന്ത്യ വിജയിച്ചു എന്നാണ് തെരഞ്ഞെടുപ്പു ഫലത്തോടുള്ള ആം ആദ്മി പാർട്ടിയുടെ പ്രതികരണം.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആംആദ്മി പാർട്ടിയായിരുന്നു മുന്നേറിക്കൊണ്ടിരുന്നത്.പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ബി.ജെ.പിക്കായിരുന്നെങ്കിലും പിന്നങ്ങോട്ട് എ.എ.പിയുടെ മുന്നേറ്റമായിരുന്നു.പിന്നീട് ഒരിക്കല്‍ പോലും ബി.ജെ.പിക്ക് എ.എ.പിയെ മറികടക്കാനായില്ല. വോട്ടെണ്ണല്‍ തുടങ്ങി പത്ത് മിനിട്ട് പിന്നിട്ടപ്പോള്‍ എ.എ.പിയുടെ ലീഡ് 13 ആയപ്പോള്‍ ബി.ജെ.പി 12സീറ്റില്‍ ലീഡ് ചെയ്തു.അവിടന്ന് എ.എ.പി യുടെ വ്യക്തമായ മുന്നേറ്റമായിരുന്നു. എട്ടരയായതോടെ എ.എ.പിയുടെ മുന്നേറ്റം 44 സീറ്റിലായപ്പോള്‍ ബി.ജെ.പി 12 ല്‍ തന്നെയായിരുന്നു. എ.എ.പിയുടെ ലീഡ് 53 മണ്ഡലങ്ങളിലായപ്പോള്‍ ബി.ജെ.പി 16 മണ്ഡലങ്ങളില്‍ മുന്നിലായി. അപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ മുന്നില്‍ കയറി.തൊട്ടടുത്ത നിമിഷം എ.എ.പിയുടെ ലീഡ് ഒന്ന് കുറഞ്ഞപ്പോള്‍ ബി.ജെ.പി ഒന്നുകൂട്ടി 17 ലെത്തി. അപ്പോഴും ഒരു സീറ്റിന്റെ മാത്രം ആശ്വാസവുമായി നിന്ന കോണ്‍ഗ്രസിന് പക്ഷേ, അത് അധികനേരം നിലനിറുത്താനായില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റില്‍ ഒതുങ്ങുകയും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എ.എ.പിയുടെ ഒരുസീറ്റുകൂടി പിടിച്ചെടുത്ത് നാല് സീറ്റില്‍ നിന്നിരുന്ന ബി.ജെ.പിക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കിലും കഴിഞ്ഞ നാണംകെട്ട തോല്‍വിയില്‍ നിന്ന് ഉയരാനായി.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്;49 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുന്നു;ലീഡ് നില 20 ലേക്ക് ഉയര്‍ത്തി ബിജെപി;കോണ്‍ഗ്രസിന് ഒന്നുമില്ല
ഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ലീഡ് നില 20 ലേക്ക് ഉയര്‍ത്തി ബിജെപി. ആം ആദ്മി 49 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴും ആം ആദ്മി പാര്‍ട്ടിയായിരുന്നു ലീഡ് ചെയ്തിരുന്നത്.അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്കു പ്രകാരം എഎപിയുടെ ലീഡ് നില 39 ഉം ബിജെപിയുടെ ലീഡുനില 19 ഉം ആണ്.നിലവില്‍ കോണ്‍ഗ്രസ്സ് ഒരിടത്തും ലീഡ് ചെയ്യാതെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും ഇല്ല.എഎപിയുടെ മനീഷ് സിസോദിയ പട്പട് ഗഞ്ചില്‍ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അരവിന്ദ് കെജ്രിവാല്‍ വിജയമുറപ്പിച്ച മട്ടാണ്. എഎപിയുടെ നിലവിലെ മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നുണ്ട്.സൗത്ത് ഡല്‍ഹിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ സൗത്ത് ഡല്‍ഹിയില്‍ 6 സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.കഴിഞ്ഞ തവണ എഎപി സ്ഥാനാര്‍ഥിയായി വിജയിച്ച അല്‍ക ലാംബ എഎപിയില്‍ നിന്ന് രാജിവെച്ച് ഇത്തവണ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായാണ് ചാന്ദ്‌നി ചൗക്കില്‍ മത്സരിച്ചത്.ഈ മണ്ഡലത്തില്‍ എഎപി സ്ഥാനാര്‍ഥിയാണ് മുന്നേറുന്നത്.2015 ലെ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. ബിജെപി 3 സീറ്റാണു നേടിയത്. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59% ആയിരുന്നു പോളിങ്.2015ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ഇത്തവണ 7% അധികം വോട്ടു വിഹിതം ലഭിച്ചിട്ടുണ്ട്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ തുടങ്ങി;ആദ്യഫലസൂചനകളില്‍ ആം ആദ്മി മുന്നില്‍
ന്യൂഡൽഹി:ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി മുന്നേറ്റം തുടരുകയാണ്.ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 62.59 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.ഉച്ചയോടെ എല്ലാ മണ്ഡലങ്ങളിലെയും ചിത്രം ലഭിക്കും.വിവിപാറ്റ് റസീപ്‌റ്റും എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകാനിടയുണ്ട്. 2015ല്‍ 70ല്‍ 67 സീറ്റിന്റെ മഹാ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടി അധികാരം നിലനിറുത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി സീറ്റ് ബി.ജെ.പി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോൾ 66-4 എന്നതായിരുന്നു കക്ഷിനില.വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 52 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 17 സീറ്റുകളില്‍ ബി.ജെ.പി ലും മുന്നിലാണ്.കോണ്‍ഗ്രസിന് ഒരു സീറ്റില്‍ മാത്രം ലീഡെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്.
ജപ്പാനില്‍ പിടിച്ചിട്ട ആഡംബര കപ്പലിലെ 66 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു; കപ്പലില്‍ ഇന്ത്യന്‍ ജീവനക്കാരും
ടോക്കിയോ:ജപ്പാനിലെ യോകോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ 66 യാത്രക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതൊടെ കപ്പലില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 136 ആയി. ഇന്നലെ 70 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 3711 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതേ കപ്പലില്‍ യാത്ര ചെയ്ത ഒരാള്‍ക്ക് ഹോങ്കോങ്ങില്‍ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കപ്പല്‍ യോകോഹാമ തീരത്ത് തടഞ്ഞിട്ടത്.അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ യാത്രക്കാരെ പുറത്തുവിടു.അതിനിടെ കപ്പലില്‍ 160ഓളം ഇന്ത്യന്‍ ജീവനക്കാര്‍ ഉണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഇവരിലൊരാള്‍ സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ ഫേസ്‌ബുക്ക് വഴി പുറത്തെത്തിയിരുന്നു.യാത്രക്കാരിലും ഇന്ത്യക്കാരുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും വ്യക്തമാക്കി. ഇവരില്‍ ആര്‍ക്കും വൈറസ് ബാധയേറ്റിട്ടില്ലെന്നും കാര്യങ്ങള്‍ സസൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ജയ്‌ശങ്കര്‍ ട്വീറ്റ് ചെയ്‌തു.
കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഗായകന്‍ റോഷന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ഡ്രൈവര്‍ക്കെതിരേ കേസ്
കണ്ണൂർ:കഴിഞ്ഞ ദിവസം കണ്ണൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഗായകന്‍ റോഷന്റെ നില അതീവ ഗുരുതരമായി തുടരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്ത് സ്‌റ്റേജ് പ്രോഗ്രാമിനായി പോകുന്നവഴി ശനിയാഴ്ച്ച പുലർച്ചെ കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു റോഷനും സഹോദരന്‍ അശ്വിനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ടത്. അമിത വേഗത്തില്‍ എത്തിയ ലോറി നിയന്ത്രണംവിട്ട് ഡിവൈഡറിനു മുകളിലൂടെ ഇവരുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഷന്റെ കാര്‍ മലക്കം മറിഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് തകര്‍ന്ന കാറില്‍ നിന്ന് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരന്‍ അശ്വിന്‍ അപകടനില തരണം ചെയ്തു. ഏഷ്യാനെറ്റ് സ്റ്റ്റ്റാര്‍ സിങ്ങറിലൂടെയാണ് റോഷന്‍ ശ്രദ്ധേയനാകുന്നത്. ചെട്ടിപ്പീടിക സുശീലയില്‍ എൻ.സി ശശീന്ദ്രന്റേയും ഇന്ദിരയുടേയും മകനാണ്.
കൊറോണ വൈറസ് ബാധയെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി
ബെയ്ജിങ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയെക്കുറിച്ച് ലോകത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ മരിച്ചു.ഡോക്ടര്‍ ലീ വെന്‍ലിയാ(34)ങ്ങാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ. ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചൈനയിലെ വൂഹാന്‍ പ്രവിശ്യയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലൂടെയാണ് ലീ പുറം ലോകത്തെ അറിയിച്ചത്. വീ ചാറ്റിലെ ഒരു ഗ്രൂപ്പില്‍ ലീ പങ്കുവെച്ച മെസേജാണ് ഈ രോഗത്തെ കുറിച്ച് പുറം ലോകത്തിന് ആദ്യം മനസ്സിലാക്കി കൊടുത്തത്.അതേസമയം ചാറ്റ് ഗ്രൂപ്പില്‍ ലീ നല്‍കിയ ഈ മുന്നറിയിപ്പ് വ്യാജമാണെന്ന് അറിയിച്ച് അധികൃതര്‍ ഇത് അവഗണിക്കുകയായിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടിയുണ്ടാകും എന്നുവരെ അധികൃതര്‍ ലീയെ അറിയിച്ചു. ആവര്‍ത്തിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു രേഖാമൂലം മുന്നറിയിപ്പും നല്‍കി. അഭ്യൂഹപ്രചാരണത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ വൈകാതെ പോലീസ് അന്വേഷണവും ആരംഭിച്ചു. വൈറസ്‌ബാധിതരായി മരണത്തിനു കീഴടങ്ങിയവരുടെ എണ്ണം ചൈനയില്‍ അനുദിനം പെരുകിയതോടെയാണു ലീയുടെ ആശങ്ക അസ്‌ഥാനത്തായിരുന്നില്ലെന്ന് അധികൃതര്‍ക്കു ബോധ്യമായത്. ഇതേത്തുടര്‍ന്നു വുഹാന്‍ ഭരണകൂടം അദ്ദേഹത്തോട് മാപ്പുചോദിച്ചിരുന്നു. ഇതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ലീ കഴിഞ്ഞമാസം 12 ന് ആശുപത്രിയിലായി. കഴിഞ്ഞ ഒന്നിനു രോഗം സ്‌ഥിരീകരിച്ചതിനുപിന്നാലെ ഇക്കാര്യം വ്യക്‌തമാക്കി ആശുപത്രിക്കിടക്കയില്‍നിന്ന് ലീ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തിരുന്നു. തന്റെ വാക്കുകള്‍ക്ക് വിലകൊടുത്തിരുന്നെങ്കില്‍ രോഗം ഇത്ര വ്യാപകമാകുകയില്ലെന്നായിരുന്നു അവസാന അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
കൊറോണ വൈറസ്;ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്റ്ററും സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ
കാസർകോഡ്:ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോക്റ്ററും കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ.കാഞ്ഞങ്ങാട് സ്വദേശിനിയായ വനിത ആയുര്‍വേദ ഡോക്ടറെയാണു കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.ബംഗളുരുവിലെ ആയുര്‍വേദ ആശുപത്രിയില്‍ ഡോക്ടറാണ് ഇവര്‍.ഏതാനും ദിവസം മുൻപ് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ രണ്ടു വിദ്യാര്‍ഥികളെ ഇവർ ബംഗളുരുവിലെ ആശുപത്രിയില്‍ പരിശോധിച്ചിരുന്നു.കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയപ്പോള്‍ ജലദോഷവും നേരിയ പനിയുമുണ്ടായെന്നു ഡോക്ടര്‍ ജില്ലാ ആരോഗ്യവകുപ്പ് അധികാരികളെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇവരുടെ രക്തവും തൊണ്ടയിലെ സ്രവവും എടുത്തു പരിശോധനയ്ക്കയച്ചു.വനിതാ ഡോക്ടര്‍ അടക്കം നിലവില്‍ ജില്ലയില്‍ ആകെ നാലു പേരാണ് ഐസൊസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ളത്.ഇതില്‍ ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നു നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
എൻഐഎ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാന പൊലീസിന് തിരിച്ചു നല്‍കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:എൻഐഎ ഏറ്റെടുത്ത പന്തീരങ്കാവ് യു.എ.പി.എ കേസ് സംസ്ഥാന പൊലീസിന് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസർക്കാരിന് കത്തയച്ചു.അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവര്‍ക്കെതിരായ കേസ് തിരിച്ച് പൊലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.ഇന്നലെ വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചപ്പോള്‍ കേസ് എൻ.ഐ.എക്ക് വിട്ടുകൊടുത്തത് സംസ്ഥാന സർക്കാർ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. യു.എ.പിഎ ചുമത്തിയത് പുനഃപരിശോധനയ്ക്ക് മുമ്പ് തന്നെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.എന്നാല്‍ കേസ് തിരിച്ചുവിളിക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷം സഭയെ അറിയിച്ചിരുന്നു. എന്നാല്‍ അത് നടക്കില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി ഇന്ന്, അമിത് ഷാക്ക് കത്തയക്കുകയായിരുന്നു. എന്‍.ഐ.എ നിയമത്തിന്റെ 7ബി വകുപ്പ് ഉപയോഗിച്ച് കേസ് സംസ്ഥാന സർക്കാർ തിരികെ വിളിക്കണമെന്നും യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കണമെന്നും വിഷയം ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
തിരുവനന്തപുരം:പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെ കുറിച്ചുള്ള അറിയിപ്പുകള്‍ കിട്ടിയത്.പ്രോസിക്യൂട്ട് ചെയ്യാനായി ഗവര്‍ണറുടെ അനുമതി കിട്ടാത്തതിനെത്തുടര്‍ന്നായിരുന്നു മൂന്ന് മാസമായിട്ടും ഇബ്രാഹിംകുഞ്ഞിനെതിരായി നിയമനടപടികള്‍ എടുക്കാന്‍ കഴിയാതിരുന്നത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ചട്ടം ലഘിച്ച് കരാര്‍ കമ്പനിക്ക് മുന്‍കൂറായി 8.25 കോടിരൂപ അനുവദിച്ചതിൽ മുന്‍മന്ത്രിക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.അറസ്റ്റിലായ ടി.ഒ സൂരജ് നല്‍കിയ മൊഴികളിലും റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പേറേഷന്‍ ഓഫീസിലെ റെയ്ഡില്‍ നിന്ന് ലഭിച്ച രേഖകളിലും ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.മുന്‍മന്ത്രിക്ക് എതിരായ നിയമനടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചതില്‍ മുന്‍ മന്ത്രിയുടെ പങ്ക് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാറിന്റെ അനുമതി തേടിയത്.വിജിലന്‍സിന്റെ കത്ത് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാര്‍ കൈമാറുകയും ചെയ്തു. ഒക്ടോബറിലാണ് കത്ത് കൈമാറിയത്. പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടിയപ്പോള്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവര്‍ണറുടെ ഓഫീസ് ചോദിച്ചിരുന്നു.തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എസ്പി രാജ്ഭവന് കൈമാറി.
കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം:കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അപക്‌സ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.ഇത് ആരെയും ഭയപ്പെടുത്താനല്ല, നമുക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ മരണങ്ങളില്ലാതെ രക്ഷപ്പെടുത്താനാകും. ശ്രദ്ധയില്‍പ്പെടാതെ വൈറസ് ബാധ പെരുകാനിടവരുത്തരുത്.അതിനാലാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരുകയും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും വേണം.2239 പേര്‍ കോറോണ ബാധിത മേഖലകളില്‍ നിന്ന് സംസ്ഥാനത്ത് എത്തിയതായാണ് നിലവിലെ കണക്ക്. ഇവരില്‍ 84 പേരെ ആശുപത്രികളിലാക്കിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഐസോലേഷന്‍ വാര്‍ഡുകളിലാണ്. മറ്റു ചിലരും ബന്ധുകളും നിരീക്ഷണത്തിലാണ്. വീടുകളില്‍ 2155 പേര്‍ നിരീക്ഷണത്തിലുണ്ട്.ഇതുവരെ 140 സാമ്പിളുകളാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.ഇതില്‍ 49 പരിശോധനാഫലങ്ങള്‍ വന്നതില്‍ മൂന്നെണ്ണമാണ് പോസിറ്റീവ്.രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൃത്യസമയത്ത് കണ്ടെത്തി ചികിത്സ നല്‍കാന്‍ കഴിഞ്ഞതിന്റെ ഫലമാണ്. കൃത്യമായ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയും നടത്തിയാണ് ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ രോഗബാധിത മേഖലകളില്‍ നിന്ന് വന്നിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും ചികിത്സ തേടുകയും വേണം.ഒരുപാട് പേര്‍ സഹകരിക്കുകയും ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ചിലര്‍ വിവരങ്ങള്‍ അറിയിക്കാത്തത് അവര്‍ക്കും നാടിനും ആപത്കരമാണ്. ഒരുമാസത്തെ വീട്ടുനിരീക്ഷണം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.