ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാഫറാബാദിലും ചാന്ദ്ബാഗിലും സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരണം ഏഴായി.തിങ്കളാഴ്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.തിങ്കളാഴ്ചയിലെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടുപേരാണ് ഇന്ന് രാവിലെ മരിച്ചത്.വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ് വ്യാപക ആക്രമണം അരങ്ങേറിയത്.ഇവിടെ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. പത്തിലധികം പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റ 10 പോലീസുകാരും 56 ഓളം പ്രക്ഷോഭകരും ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി അഭിഭാഷകനായ മെഹ്മൂദ് പ്രാച. അക്രമ സംഭവങ്ങളില്‍ കോടതി ഇടപെടണമെന്ന് മെഹ്മൂദ് പ്രാച ആവശ്യപ്പെട്ടു.ഈ ഹര്‍ജി ഷഹീന്‍ബാഗ് ഹര്‍ജിക്കൊപ്പം ബുധനാഴ്ച കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഷഹീന്‍ ബാഗ് കേസില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അഭിഭാഷകനാണ് മെഹ്മൂദ് പ്രാച.
ഡൽഹിയിൽ സംഘർഷം തുടരുന്നു;അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് അമിത് ഷാ
ന്യൂഡൽഹി:ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘർഷം തുടരുന്നു.സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചുചേർത്തു.തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി എകെ ഭല്ല, ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക്ക് തുടങ്ങിയവര്‍ പങ്കെടുത്തു. അക്രമ സംഭവങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികള്‍ അമിത് ഷാ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. സംഘര്‍ഷത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്.നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ഒരു പോലീസുദ്യോഗസ്ഥനും സംഘര്‍ഷത്തിനിടെ മരിച്ചിരുന്നു.അതേസമയം ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തി. ഡല്‍ഹിയിലെ ജനങ്ങള്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണം. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണം. സംഘര്‍ഷത്തിനിടെ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ അക്രമത്തിന് സ്ഥാനമില്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഇവിടെ വിജയിക്കാനാവില്ലെന്നും സോണിയ പറഞ്ഞു.അക്രമ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് കത്തയച്ചു.നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലുള്ള മുസ്ലിം വിഭാഗക്കാരുടെയും പട്ടികജാതിക്കാരുടെയും സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ടെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. അതിനിടെ, തന്റെ മണ്ഡലത്തില്‍ ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് വ്യക്തമാക്കി ബാബര്‍പുര്‍ എംഎല്‍എയും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് രംഗത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് സ്ഥലത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. അക്രമികള്‍ അഴിഞ്ഞാടുകയാണെന്നും തീവെപ്പ് നടത്തുന്നുവെന്നും എന്നാല്‍ പോലീസ് സ്ഥലത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംഘര്‍ഷത്തെ അപലപിച്ച് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസിയും രംഗത്തെത്തിയിട്ടുണ്ട്. വിദേശ രാജ്യത്തുനിന്നുള്ള അതിഥി ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷം രാജ്യത്തിന് നാണക്കേടാണെന്ന് അദ്ദേഹം ഹൈദരാബാദില്‍ ആരോപിച്ചു.
ഡൽഹിയിൽ വീണ്ടും അക്രമം;കല്ലേറിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു
ഡൽഹി:ഡല്‍ഹിയിലെ മൗജ്പുരിൽ പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിൽ സംഘർഷം.സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ പൊലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലാണ് മരിച്ചത്. ഡല്‍ഹിയിലെ ഗോകൽപുരി എ.സി.പി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് രത്തന്‍ ലാല്‍.തിങ്കളാഴ്ച ഏറ്റുമുട്ടൽ നടന്ന മൗജ്പൂർ മേഖലയിലാണ് രത്തൻ ലാല്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രത്തൻ ലാലിന്റെ തലയ്ക്ക് നേരെ കല്ലേറുണ്ടായത്. ഇതേത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രത്തൻ ലാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെ ഒരുവിഭാഗം ആക്രമിക്കുകയായിരുന്നു. കല്ലേറുമുണ്ടായി. അക്രമത്തില്‍ ഒരു ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു. പ്രക്ഷോഭത്തിനിടെ ഒരാള്‍ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേര്‍ക്ക് തോക്കുമായി ഓടി. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഡല്‍ഹി പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരെ വിളിപ്പിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം സംഭവത്തെ വളരെ ദുഃഖകരമെന്ന് വിശേഷിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി; ‘നമസ്തേ ട്രംപി’നൊരുങ്ങി രാജ്യം
അഹമ്മദാബാദ്:അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി.ഡൊണാള്‍ഡ് ട്രംപിന്റെ വിമാനമായ ‘എയര്‍ ഫോഴ്സ് വണ്‍’ വിമാനത്തിൽ രാവിലെ 11.40 നാണ് അദ്ദേഹം അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്തത്. ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക ട്രംപ്, മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ ട്രംപി നോടപ്പം ഇന്ത്യാ സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനത്തില്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയിരുന്നു.വിമാനമിറങ്ങിയ ട്രംപിനെ മോദി ആശ്ലേഷിച്ചുകൊണ്ടാണ് സ്വീകരിച്ചത്.പ്രോട്ടോക്കോള്‍ മാറ്റിവച്ചാണ് പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് എത്തിയിട്ടുള്ളത്. സാധാരണ യു.എസ് പ്രസിഡന്റുമാരെ സ്വീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ പ്രോട്ടോക്കോള്‍ മാറ്റിവച്ചുകൊണ്ട് എത്താറുണ്ട്. ട്രംപിനെ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി അദ്ദേഹത്തോടൊപ്പം അഹമ്മദാബാദില്‍ മൊട്ടേര സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ നടത്തും. ശേഷം ഇരുവരും ചേര്‍ന്ന് സബര്‍മതി ആശ്രമം സന്ദര്‍ശിക്കാനായി പുറപ്പെടും.ട്രംപ് എത്തിയതോടെ’നമസ്തേ ട്രംപ്’ പരിപാടിക്ക് തുടക്കമായിരിക്കുകയാണ്.അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് 22കി.മി റോഡ് യാത്രയ്ക്കിടെ ട്രംപും മോദിയും ജനങ്ങളെ അഭിവാദ്യം ചെയ്യും. നഗരം മുഴുവന്‍ മോദിയുടെയും ട്രംപിന്റെയും ഫ്ലക്സുകളാണ്. 12.30 ന് മോട്ടേര സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് ചടങ്ങാണ് പ്രധാന പരിപാടി. വൈകിട്ട് ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിക്കും.രാത്രിയോടെ ഡല്‍ഹിയിലെത്തും. ചൊവ്വാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്‌ഘട്ട് സന്ദർശിക്കും.പിന്നീട് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും.11.30 ഓടെ ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, കാശ്മീര്‍ വിഷയങ്ങള്‍ ട്രംപ് ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചര്‍ച്ചചെയ്യും. തുടര്‍ന്ന് സംയുക്തവാര്‍ത്താസമ്മേളനം ഏതാനും ചില വാണിജ്യ കരാറുകളില്‍ ഒപ്പിടുമെങ്കിലും വമ്പൻ കരാറുകളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.അതിനിടെ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇടതുപാര്‍ട്ടികള്‍. ട്രംപ് സ്വീകരിക്കുന്ന ഇന്ത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെയും, ഏകാധിപത്യ നടപടികള്‍ക്കെതിരെയുമാണ് പ്രതിഷേധം.
മാനേജ്മെന്റിന്റെ അനാസ്ഥ;കൊച്ചിയിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29വിദ്യാര്‍ത്ഥികള്‍
കൊച്ചി:മാനേജ്മെന്റിന്റെ അനാസ്ഥമൂലം പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിൽ.തോപ്പുംപടിയിലെ അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സി.ബി.എസ്.സി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.സംഭവത്തിൽ സ്കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിഷേധിക്കുകയാണ്.സ്കൂള്‍ മാനേജ്മെന്റിന്റെ വീഴ്ചയെ തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതെന്ന് സ്കൂളില്‍ കവാടം ഉപരോധിക്കുന്ന മാതാപിതാക്കള്‍ ആരോപിച്ചു.സ്കൂളിന് അംഗീകാരമില്ലെന്നത് മറച്ചുവെച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഒന്‍പതാം ക്ലാസില്‍ തന്നെ സിബിഎസ് ഇ പരീക്ഷയ്ക്കായി രെജിസ്ട്രേഷന്‍ ചെയ്യേണ്ടതുണ്ടെങ്കിലും മാനേജ്‌മെന്റ് ഇത് ചെയ്യാതെയിരിക്കുകയും രക്ഷിതാക്കളെ ഇത് അറിയിക്കാതെ മറച്ചു വെക്കുകയുമായിരുന്നു. അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‍കൂളില്‍ എല്‍കെജി മുതല്‍ പത്ത് വരെയാണ് ക്ലാസുകള്‍. എട്ടാം ക്ലാസ് വരെയാണ് സിബിഎസ്‌ഇയുടെ അംഗീകാരമുള്ളത്. ഇതു മറികടന്നാണ് സ്‍കൂളിലെ ഒന്‍പത്, പത്ത് ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.മുന്‍ വര്‍ഷങ്ങളില്‍ മറ്റ് സ്‍കൂളുമായി സഹകരിച്ചാണ് പത്താം ക്ലാസ് പരീക്ഷ നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം പരീക്ഷ എഴുതാന്‍ മറ്റൊരു സ്കൂള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ത്രിശങ്കുവിലായിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിഞ്ഞിരുന്നു. എന്നാല്‍ ഈ വിവരം അധികൃതര്‍ രക്ഷിതാക്കളില്‍ നിന്ന് മറച്ചുവെച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവരം അറിയിക്കുന്നത്. നിലവില്‍ ഒന്‍പതാം ക്ലാസും പത്താം ക്ലാസും വിദ്യാര്‍ഥികള്‍ പഠിച്ചതിന് തെളിവുകളില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു.അതേസമയം സംഭവുമായി ബന്ധപ്പെട്ട് സ്‍കൂള്‍ അധികൃതര്‍ക്ക് ഇതുവരെ വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല. സിബിഎസ്‌ഇ അധികൃതരുമായി ചര്‍ച്ച ചെയ്യാന്‍ പ്രിന്‍സിപ്പാള്‍ ഡല്‍ഹിയാണ്. മറ്റ് വിവരങ്ങള്‍ അറിയില്ലെന്നും വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാന്‍ പരമാവധി ശ്രമിക്കുകയാണെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.മാനേജ്മെന്റിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
സെനഗലിൽ പിടിയിലായ അധോലോക നായകൻ രവി പൂജാരിയെ ബെംഗളൂരുവിലെത്തിച്ചു
ന്യൂഡൽഹി:പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ പിടിയിലായ അധോലോക നായകൻ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു.സെനഗലിൽ നിന്നും ആദ്യം ഡൽഹിയിലെത്തിച്ച രവി പൂജാരിയെ ഇന്ന് പുലര്‍ച്ചയോടെ മറ്റൊരു വിമാനത്തില്‍ ബംഗളുരുവിലേക്ക് എത്തിച്ചിട്ടുണ്ട്. കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി. കര്‍ണാടക പൊലീസാണ് ഇയാള്‍ക്ക് ഒപ്പം ഉള്ളത്. നീണ്ട 15 വര്‍ഷക്കാലത്തോളം ഇയാൾ ഒളിവിലായിരുന്നു.
ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് പൂജാരിയെ പിടികൂടിയത്. രണ്ടുവര്‍ഷം മുൻപ് വരെ ആസ്ട്രേലിയയില്‍ കഴിയുകയായിരുന്ന പൂജാരി പിന്നീട് സെനഗലില്‍ എത്തി. കഴിഞ്ഞ ജനുവരിയില്‍ സെനഗലില്‍ പിടിയിലായ പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനഫാസോയിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് പൂജാരി ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ കൊലക്കേസുകള്‍ അടക്കം ഇരുന്നൂറിലേറെ കേസുകളുണ്ട്. അടുത്തിടെ കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസിലും പൂജാരിക്ക് പങ്കുണ്ട്.കര്‍ണാടക സ്വദേശിയായ പൂജാരി അധോലോക കുറ്റവാളികളായ ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.
കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം; മിലിട്ടറി ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു;എന്‍ഐ സംഘവും അന്വേഷണത്തിന് എത്തിയേക്കും
കൊല്ലം:കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം.സംഭവത്തിൽ മിലിട്ടറി ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു.എന്‍ഐഎ സംഘവും അന്വേഷണത്തിന് ഉടന്‍ എത്തിയേക്കും.പതിനാല് വെടിയുണ്ടകളാണ് കൊല്ലം കുളത്തൂപ്പുഴയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഇന്നലെ വെടിയുണ്ടകള്‍ പരിശോധിച്ചിരുന്നു. കണ്ടെത്തിയത് സര്‍വ്വീസ് റിവോള്‍വറുകളില്‍ ഉപയോഗിക്കുന്ന തിരകള്‍ അല്ലെന്നാണ് പോലീസ് നിഗമനം. രഹസ്യ അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഇന്നും വെടിയുണ്ടകള്‍ പരിശോധിക്കും.7.62 എം.എം വലിപ്പമുള്ള വെടിയുണ്ടകള്‍ ദീര്‍ഘദൂര പ്രഹര ശേഷിയുള്ള ആയുധങ്ങളിലാണ് ഉപയോഗിക്കുന്നത്. ലൈറ്റ് മെഷിന്‍ ഗണ്‍, എ.കെ 47 തുടങ്ങിയ തോക്കുകളിലും ഈ വെടിയുണ്ടകള്‍ ഉപയോഗിക്കുന്നുണ്ട്.ഇതില്‍ ചിലതില്‍ പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്ത് ഉണ്ട്. വെടിയുണ്ടകള്‍ പരിശോധിച്ച ഫൊറന്‍സിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്. വെടിയുണ്ടകള്‍ കണ്ടെത്തിയതിന്റെ അന്വേഷണം തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു. നിലവില്‍ കൊട്ടാരക്കര സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു സംഭവത്തില്‍ അന്വേഷണം നടന്നിരുന്നത്. വെടിയുണ്ടകള്‍ കണ്ടെത്തിയ മുപ്പതടി പാലത്തിന് സമീപം പൊലീസ് മെറ്റല്‍ ഡിക്റ്റക്ടറിന്റെ സഹായത്തോടെ വീണ്ടും പരിശോധന നടത്തി.
നാളെ ഭാരത് ബന്ദ്;സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം
കൊച്ചി:സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ.ഭാരത് ബന്ദിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. രാജു, ജനറല്‍ സെക്രട്ടറി എ .കെ സജീവ്, എന്‍ ഡി എല്‍ എഫ് സെക്രട്ടറി അഡ്വ. പി .ഒ ജോണ്‍, ഭീം ആര്‍മി ചീഫ് സുധ ഇരവിപേരൂര്‍, കേരള ചേരമര്‍ ഹിന്ദു അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുരേഷ് പി തങ്കപ്പന്‍, കെ.ഡി.പി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെ. പി. എം. എസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം, ആദി ജനസഭ ജനറല്‍ സെക്രട്ടറി സി ജെ തങ്കച്ചന്‍, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം കണ്‍വീനര്‍ എം ഡി തോമസ്, എന്‍ഡിഎല്‍എഫ് അംഗം രമേശ് അഞ്ചലശ്ശേരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.
സംസ്ഥാനത്ത് ചൂട് കനക്കുന്നു; മലപ്പുറത്ത് സൂര്യതാപമേറ്റ് കര്‍ഷകന്‍ മരിച്ചു
മലപ്പുറം:സംസ്ഥാനത്ത് ചൂട് കനക്കുന്നു.ശക്തമായ വെയിലിൽ സൂര്യാതപമേറ്റ് മലപ്പുറത്ത് ഒരാള്‍ മരിച്ചു.മലപ്പുറം തിരുനാവായ കുറ്റിയേടത്ത് സുധികുമാര്‍ (43 )ആണ് മരിച്ചത്.ഇന്നലെ കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് സൂര്യാതപമേറ്റത്. സുധികുമാര്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടത്തെ വിളവെടുപ്പായിരുന്നു ഇന്നലെ.ഇവിടെ കൊയ്ത്ത് നടത്തുന്നതിനിടെ വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു.ശരീരം നിറയെ പൊള്ളലേറ്റ പാടുകളുണ്ട്.രാവിലെ ആറുമണിയോടെ സുധികുമാര്‍ വയലില്‍ ജോലിക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞു. 9.30 ഓടെ മറ്റ് പണിക്കാര്‍ വയലില്‍ നിന്ന് കയറി. എന്നാല്‍ കൊയ്ത്ത് യന്ത്രവുമായി ബന്ധപ്പെട്ട ജോലികളുമായി സുധികുമാര്‍ വയലില്‍ തുടര്‍ന്നു. പിന്നീട് ജോലിക്കാര്‍ വയലിലെത്തിയപ്പോഴാണ് സുധികുമാര്‍ കുഴഞ്ഞുവീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യണം.അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിര്‍ബന്ധമായും ശ്രദ്ധിക്കണം.അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുമ്‌ബോള്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
കോയമ്പത്തൂർ അപകടം;പരിക്കേറ്റവരുടെ ചികിത്സാചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം:കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നത്. അതിനായി പത്ത് കനിവ് 108 ആംബുലന്‍സുകളും പത്ത് മറ്റ് ആംബുലൻസുകളും സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. തിരിച്ചെത്തുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം 20 പേരാണ് മരിച്ചത്. ഇതിൽ 18 പേരും മലയാളികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കയാണ്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബസില്‍ 48 സീറ്റിലും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്.ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി വോള്‍വോ ബസിലേക്ക് ലോറി ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂർ സേലം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം.മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലേക്ക് വന്നിടിച്ചുകയറുകയായിരുന്നു.പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്.