കെഎസ്ആർടിസി മിന്നല്‍ പണിമുടക്ക്;അന്തിമ റിപ്പോര്‍ട്ട് നാളെ;ജീവനക്കാർക്ക് എസ്മ ബാധകമാക്കണമെന്ന് കളക്ടര്‍

keralanews ksrtc flash strike final report tomorrow esma should be applied on employees

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക് സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കെഎസ്‌ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. സമരത്തെ പൂര്‍ണ്ണമായും തള്ളിപ്പറയുന്ന റിപ്പോര്‍ട്ടാണ് ജില്ലാകളക്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. പൊതുഗതാഗതസംവിധാനം മുന്നറിയിപ്പൊന്നുമില്ലാതെ സമരം നടത്തി, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി, തുടങ്ങിയ പരാമര്‍ശങ്ങളുമുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാരിക്കാന്‍ എസ്മ ബാധകമാക്കണമെന്നാണ് പ്രാഥമികറിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ നടപടി മോട്ടോര്‍വാഹന ചട്ടങ്ങളുടെ ലംഘനമാണ്. കാരണക്കാരായവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണം. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ അവശ്യസര്‍വീസിന്‍റെ പരിധിയില്‍ കൊണ്ടുവരണം. എസ്മ പ്രകാരം സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്യാനും വാഹനങ്ങള്‍ പിടിച്ചെടുക്കാനുമാവും-കല്കട്ടറുടെ റിപ്പോർട്ടിൽ പറയുന്നു.അന്തിമ റിപ്പോര്‍ട്ടിന് മുന്നോടിയായി ജില്ലാ കലക്ടര്‍ കിഴക്കേക്കോട്ടയില്‍ തെളിവെടുപ്പ് നടത്തി. പണിമുടക്കിലേക്ക് നയിച്ച സംഭവങ്ങളില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് കമ്മിഷണര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്.സ്വകാര്യ ബസ് തൊഴിലാളികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരും തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ ചെന്ന പൊലീസുകാരെ കെ.എസ്.ആർ.ടി.സി ജീവനക്കാർ കൈയേറ്റം ചെയ്തതോടെയാണ് കസ്റ്റഡിയിലെടുക്കേണ്ടി വന്നത്. സമരത്തിനിടെ കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിക്കാൻ വൈകിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനരോഷം ശക്തമായ സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. ജില്ലാകളക്ടറുടെ അന്തിമറിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും നടപടി.

ഇ​ന്ത്യ​യി​ല്‍ കൊറോണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി

keralanews number of corona virus infected people in india is 30

ന്യൂഡൽഹി:ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സമീപകാലത്ത് ഇറാനിലേക്ക് യാത്ര നടത്തിയ മധ്യവയസ്കനാണ് രോഗം ബാധിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടു. കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി ഹര്‍ഷവര്‍ധന്‍ വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു.കേരളത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച്‌ സുഖംപ്രാപിച്ച മൂന്നുപേരും ഇറ്റലിയില്‍ നിന്നെത്തിയ 16 വിനോദ സഞ്ചാരികളും ഉള്‍പ്പെടെ 29 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു പുറമെ വിദേശത്ത് 17 ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16 പേര്‍ ജപ്പാന്‍ തീരത്തുള്ള ആഢംബര കപ്പലിലും ഒരാള്‍ യുഎഇയിലുമാണ്. ഇറ്റലിയില്‍ നിന്നെത്തിയ തങ്ങളുടെ ഒരു ജീവനക്കാരന് കൊറോണ ബാധിച്ചതായി ബുധനാഴ്ച പേടിഎം അറിയിച്ചിരുന്നു. കമ്പനിയുടെ ഗുരുഗ്രാമിലേയും നോയ്ഡയിലേയും ഓഫീസുകള്‍ രണ്ടു ദിവസത്തേയ്ക്ക് അടച്ചു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിനായി മന്ത്രിമാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ബാങ്ക് ലയനം;മാര്‍ച്ച്‌ 27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്;ഇടപാടുകള്‍ തടസ്സപ്പെടും

keralanews bank mering announced all india bank strike on 27th march and transactions interrupted

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ 27ന് ബാങ്ക് യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തു.ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍,ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഡി ഗോപിനാഥ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായിട്ടാണ് ബാങ്ക് പണിമുടക്ക് നടത്തുന്നത്.10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച്‌ നാലെണ്ണമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്നിന് ലയനം യാഥാര്‍ഥ്യമാകുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് രാജ്യമൊട്ടാകെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.10 ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക,ലയനം വഴി 6 ബാങ്കുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കുക,ഐഡിബി ഐ ബാങ്കിനെ സ്വകാര്യവല്‍ക്കാരിക്കരുത്,ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങള്‍ ഉപേക്ഷിക്കുക,വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിയെടുക്കുക,നിക്ഷേപ പലിശ ഉയര്‍ത്തുക, സര്‍വീസ് ചാര്‍ജ്ജുകള്‍ കുറയ്ക്കുക  തുടങ്ങിയവയാണ് ആവശ്യം.യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റല്‍ ബാങ്ക് ഓഫ് ഓഫ് കൊമേഴ്സും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിലും ആന്ധ്രാബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലും അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കും.ഏപ്രില്‍ ഒന്നുമുതല്‍ ആകെ 12 വലിയ ബാങ്കുകളാണ് ഉണ്ടാവുക.

കെഎസ്ആർടിസി മിന്നൽ പണിമുടക്ക് ന്യായീകരിക്കാനാവില്ല;കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

keralanews ksrtc flash strike cannot be justified stern action will be taken said minister kadakampalli surendran

തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ മിന്നൽ പണിമുടക്കിനെതിരെ  വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമരക്കാര്‍ കാട്ടിയത് അങ്ങേയറ്റം മര്യാദകേടാണെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സമരത്തെ തുടര്‍ന്ന് മരിച്ച യാത്രക്കാരനായ സുരേന്ദ്രന്റെ വീടു സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സുരേന്ദ്രന്റെ മരണത്തോടെ ആ കുടുംബം അനാഥമായെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് മര്യാദകേടാണെന്ന് മന്ത്രി പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. സമരത്തിന്റെ പേരില്‍ കിഴക്കേക്കോട്ട പോലുള്ള സ്ഥലത്ത് വാഹനങ്ങള്‍ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ആളുകളോട് യുദ്ധമാണ് സത്യത്തില്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇടപെട്ടെങ്കിലും വാഹനങ്ങള്‍ മാറ്റാന്‍ സാധിച്ചില്ല. സമരക്കാര്‍ അതിന്റെ കീയും മറ്റും എടുത്തുകൊണ്ട് പോയിരിക്കുകയായിരുന്നു. മനഃസാക്ഷിയില്ലാത്ത സമരമായിരുന്നു ഇന്നലത്തേത്. ഈ അന്യായം വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സമരത്തിനിടെ മരിച്ച ടി. സുരേന്ദ്രന്റെ കുടുംബത്തിന്റെ അവസ്ഥയും മന്ത്രി മാധ്യമങ്ങളോട് വിശദികരിച്ചു. ആകെയുള്ളത് പൈതൃകസ്വത്തായി ലഭിച്ച മൂന്ന് സെന്റ് ഭൂമിയാണ്. അത് കൂടുംബത്തിന്റെ പൊതുസ്വത്താണ്. ഇത് പണയം വച്ചാണ് മകളുടെ വിവാഹം നടത്തിയത്.ആ വസ്തുതന്നെ മറ്റൊരു ബന്ധുവിന് കൊടുത്താണ് ഇദ്ദേഹത്തിന്റെ ചികിത്സകളും മറ്റും നടത്തിയിരുന്നത്. ഇപ്പോഴിവര്‍ താമസിക്കുന്നത് മറ്റൊരു ബന്ധുവിന്റെ വീട്ടിലാണ്. പ്രതിമാസം 5000 രൂപയോളം സുരേന്ദ്രന്റെ മരുന്നിന് വേണ്ടി മാത്രം വേണ്ടിയിരുന്നു. മൂന്നുതവണ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായ വ്യക്തിയാണ് സുരേന്ദ്രനെന്നും മന്ത്രി പറഞ്ഞു. ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ കഴിഞ്ഞദിവസത്തെ സംഭവം കൂടിയായപ്പോള്‍ ഉണ്ടായ മാനസികാഘാതമുണ്ട്. കൂടാതെ ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കണമെന്ന് പറഞ്ഞുള്ള നോട്ടീസും വന്നിരുന്നു. ഇതെല്ലാം കൂടിയുള്ള മാനസിക സംഘര്‍ഷമാണ് മരണത്തിന് കാരണമെന്ന് വേണം കരുതാനെന്നും മന്ത്രി പറഞ്ഞു.ഈ സാഹചര്യത്തില്‍ ആ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഗതാഗതമന്ത്രിയുമായും, മുഖ്യമന്ത്രിയുമായും ആലോചിച്ച്‌ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയേക്കും;കലക്ടര്‍ ഇന്ന് ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

keralanews lightning strike in ksrtc the license of drivers may canceled

തിരുവനന്തപുരം:മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയേക്കുമെന്ന് സൂചന.മോട്ടോര്‍വാഹന ചട്ട ലംഘനത്തിന്റെ പേരിലാകും നടപടി.സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ഗതാഗത മന്ത്രിയ്ക്ക് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നത്. പൊതു നിരത്തില്‍ പൊതുജനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും മാര്‍ഗ തടസം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു കെഎസ്‌ആര്‍ടിസി ബസുകള്‍ അപകടകരമായി പാര്‍ക്ക് ചെയ്തത്. ഗ്യാരേജില്‍ കിടന്ന ബസുകള്‍ പോലും ഇത്തരത്തില്‍ റോഡില്‍ പാര്‍ക്ക് ചെയ്തു.ഈ ബസുകളുടെ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും. ഇവരുടെ പേര് വിവരങ്ങളും ലൈസന്‍സും കൈമാറാന്‍ ഫോര്‍ട്ട് എസിപി, ട്രാഫിക് എസിപി എന്നിവര്‍ക്ക് ആര്‍ടിഒ കത്ത് കൈമാറി. ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ അഞ്ച് മണിക്കൂറോളമാണ് തലസ്ഥാന നഗരം സ്തംഭിച്ചത്. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ടുള്ള പ്രതിഷേധത്തില്‍ ജനങ്ങളാകെ വലഞ്ഞു.കുഴഞ്ഞുവീണ ഒരു യാത്രക്കാരന്‍ മരിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസ്സപ്പെടുത്തുന്നത് മോട്ടോര്‍ വാഹനചട്ടത്തിന്റെ ലംഘനമാണ്. ഇതിന്റെ പേരില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്. ആര്‍.ടി.ഒയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം സമരം ചെയ്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാം. കര്‍ശന നടപടി വേണമെന്നാണ് ഗതാഗത മന്ത്രിക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. ഇന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും നടപടി.അതേസമയം ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത് തൊഴിലാളി യൂണിയനുകളെ വീണ്ടും പ്രകോപിപ്പിച്ചേക്കും. 2018ല്‍ ടിക്കറ്റ് റിസര്‍വേഷന്‍ കുടുംബശ്രീക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ച് മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടിക്ക് അന്നത്തെ സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തെങ്കിലും നടപ്പിലായിരുന്നില്ല എന്നാല്‍ സര്‍ക്കാരിന്റെ നിസംഗതയാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്നാണ് പ്രതിപക്ഷ നിലപാട്. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും.

കൊറോണ വൈറസ്;മുന്‍കരുതല്‍ ശക്തമാക്കി ഇന്ത്യ;രോഗലക്ഷണങ്ങളോടെ 19 പേര്‍ കൂടി നിരീക്ഷണത്തില്‍

keralanews corona virus india strenghthen alert and 19 under observation with symptoms

ന്യൂഡൽഹി:കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കി ഇന്ത്യ. രോഗലക്ഷണങ്ങളോടെ 19 പേരെ കൂടി കണ്ടെത്തിയതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. വിവിധ രാജ്യങ്ങളിലെ പൌരന്മാര്‍ക്കുള്ള വിസ ഇന്ത്യ റദ്ദാക്കി.ഇന്നലെയും ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് രാജ്യം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പൌരന്മാര്‍ക്കനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി. സൌത്ത് കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ പൌരന്മാര്‍ക്ക് ഇതോടെ ഇന്ത്യയിലെത്താനാവില്ല. ചൈനാ പൌരന്മാര്‍ക്കനുവദിച്ച വിസകള്‍ ഇന്ത്യ നേരത്തേ റദ്ദാക്കിയിരുന്നു. രാജസ്ഥാനിൽ ചികിത്സയിൽ കഴിയുന്ന ഇറ്റാലിയൻ സ്വദേശിക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിക്കും മുന്നേ ഇയാള്‍ രാജസ്ഥാനിലെ ആറ് ജില്ലകളിലൂടെയാണ് യാത്രകള്‍ നടത്തിയത്. ഇതും ഭീതി പടര്‍ത്തിയിരിക്കുകയാണ്. ഇയാൾ ഇടപഴകിയ ആളുകളും നിരീക്ഷണത്തിലാണ്. ഇറ്റാലിയന്‍ സ്വദേശിയെ രാജസ്ഥാനിലെ എസ്‌എംഎസ്‌ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തു.പുണെയില്‍ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.രാജ്യത്തു പുതുതായി കൊറോണ സ്ഥിരീകരിക്കപ്പെട്ട മൂന്നാമത്തെ വ്യക്തിയാണ് ഇറ്റാലിയന്‍ സ്വദേശി.നേരത്തെ കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.ഇവരുടെ രോഗം പൂര്‍ണമായും സുഖപ്പെട്ടു. രോഗബാധിതനായ ഇറ്റലിക്കാരന്‍ സഞ്ചാരിയുടെ ഭാര്യയ്ക്കും കോവിഡ് വൈറസ് ബാധയെന്നു സംശയിക്കുന്നു.രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയ ഇവരുടെ ആദ്യ പരിശോധനാഫലങ്ങള്‍ സൂചിപ്പിക്കുന്നതു രോഗബാധ ഉണ്ടെന്നാണ്.സ്ഥിരീകരണത്തിനായി സാംപിളുകള്‍ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി 28നാണ് ഇറ്റാലിയന്‍ സ്വദേശി ഇന്ത്യയിലെത്തിയത്.ഇറ്റലിയില്‍ നിന്ന് 23 പേരടങ്ങുന്ന സംഘത്തില്‍ ഫെബ്രുവരി 28നു നഗരത്തില്‍ എത്തിയതാണു രോഗബാധിതനായ ആളും. 21നു ഡല്‍ഹിയിലെത്തിയ സംഘം അവിടെനിന്ന് ജോധ്പുര്‍, ബിക്കാനേര്‍, ജയ്‌സാല്‍മേര്‍, ഉദയ്പുര്‍ അടക്കം ആറു ജില്ലകളില്‍ സന്ദര്‍ശനം നടത്തി.ഇതിന് ശേഷമാണ് ജയ്പുരില്‍ എത്തിയത്. അന്നു രാത്രി ചുമയും ശ്വാസ തടസവുമായി ആദ്യം സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു സവായ് മാന്‍സിങ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ ജയ്പൂരില്‍നിന്ന് ആഗ്രയിലേക്കും അവിടെനിന്നു ഡല്‍ഹിയിലേക്കും യാത്ര തുടര്‍ന്നു. ഇവര്‍ ഇന്ത്യ വിട്ടതായാണ് അറിയുന്നത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ജോലിക്കാര്‍, ആദ്യം എത്തിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ എന്നിവര്‍ ഇതിനോടകം നിരീക്ഷണത്തിലാണ്. രോഗിയുമായും ഈ യാത്രാസംഘവുമായും ഇടപെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. അതിനിടെ തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുകയും രോഗബാധിതനുമായി ഇടപെട്ടവരെ കണ്ടെത്തുന്നതിനും രോഗം പടരുന്നതു തടയുന്നതിനുമുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ച ആളുമായി ഇടപഴകിയ കുടുംബാംഗങ്ങളടക്കം 6 പേരിലും രോഗം സ്ഥിരീകരിച്ചു. ആഗ്രയില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 6 പേരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇവരെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ച 45 കാരനെയും ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്നു സഫ്ദര്‍ജങ്ങിലേക്കു മാറ്റി.ബിസിനസുകാരനായ ഇയാള്‍ ഇറ്റലിയില്‍ നിന്നു വന്നപ്പോള്‍ വിമാനത്തില്‍ ഒപ്പം യാത്ര ചെയ്തവരോടും നിരീക്ഷണത്തിനു വിധേയരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ ഡല്‍ഹിയിലെ വീട്ടില്‍ മകളുടെ പിറന്നാള്‍ ആഘോഷവും ഇയാള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത മകളുടെ സഹപാഠികളെയും നിരീക്ഷിച്ചുവരികയാണ്. ഇവര്‍ പഠിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടെ നോയിഡയിലെ രണ്ട് സ്‌കൂളുകള്‍ അടക്കം ഡല്‍ഹിയില്‍ അഞ്ച് സ്‌കൂളുകള്‍ അടച്ചു.ഡല്‍ഹിയില്‍ കൊറോണ ഭീതി ശക്തമായതോടെ സ്‌കൂളുകള്‍ ഓരോന്നായി അടച്ചു തുടങ്ങി. നോയിഡയിലെ രണ്ട് സ്വകാര്യ സ്‌കൂളുകളാണ് ഇന്നലെ അടച്ചത്. ഇതില്‍ ഒരു സ്‌കൂളിന്റെ ഡല്‍ഹിയിലെ മറ്റ് മൂന്ന് ബ്രാഞ്ചുകളും കൂടി മുന്‍കരുതലെന്നോണം അടച്ചിട്ടു. ഡല്‍ഹി റസിഡന്റ് സ്‌കൂളായ ദി ശ്രീരാം മിലല്ലേനിയം സ്‌കൂളിലെ രണ്ട് കുട്ടികള്‍ക്ക് കൊറോണ എന്ന സംശയത്താലാണ് ഈ സ്‌കൂള്‍ വെള്ളിയാഴ്ച വരെ അടച്ചിട്ടിരിക്കുന്നത്. മറ്റ് സ്‌കൂളുകള്‍ മാര്‍ച്ച്‌ പത്ത് വരെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അ​രൂ​ജാ​സ് ലി​റ്റി​ല്‍ സ്​​റ്റാ​ര്‍ സ്​​കൂ​ളി​ലെ വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ പത്താം ക്ലാ​സ്​ പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി

keralanews HC grants permission to write Class X exams to students of aroojas school

കൊച്ചി:തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി. ഉപാധികളോടെ ഇനിയുള്ള പരീക്ഷകള്‍ എഴുതാനാണ് ഹൈകോടതി അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച്‌ 4, 14,18 എന്നീ തീയതികളില്‍ നടക്കുന്ന പരീക്ഷകളാണ് വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ സാധിക്കുക. പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത് കേസിെന്‍റ അന്തിമ വിധിക്ക് ശേഷമായിരിക്കുമെന്നും കോടതി അറിയിച്ചു.സ്‌കൂളിലെ 28 വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളിന് അംഗീകാരമില്ലാത്തതിന്റെ പേരില്‍ കൊച്ചി മൂലങ്കുഴി അരൂജാസ് സ്കൂളിലെ 28 വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി 24, 26, 29 തീയതികളിലെ പരീക്ഷകള്‍ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. ശേഷിക്കുന്ന പരീക്ഷകള്‍ എഴുതാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.സി.ബി.എസ്.ഇ അംഗീകാരമില്ലാത്ത അരൂജാസ് സ്‌കൂളിലെ കുട്ടികളെ ആറു വര്‍ഷമായി പെരുമ്പാവൂരിലെ ഒരു സ്‌കൂള്‍ വഴിയാണ് പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്.അരൂജാസ് സ്കൂളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് സി.ബി.എസ്.ഇ ഹൈകോടതിയെ അറിയിച്ചു. ഒരു വീട്ടില്‍ ആണ് സ്കൂള്‍ നടത്തുന്നത്. സി.ബി.എസ്.ഇ സ്കൂളുകള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിെന്‍റ തെറ്റായ സമീപനമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. അരൂജാസിലെ സ്കൂളിലെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷക്ക് ഇരുത്താന്‍ ശ്രമിച്ച മൂന്നു സ്കൂളുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ സി.ബി.എസ്.ഇ ഒരുനടപടിയും സ്വീകരിക്കാത്തതിനെതിരെ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

‘ഫേസ്ബുക്കും ട്വിറ്ററും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നു’; അപ്രതീക്ഷിത തീരുമാനവുമായി പ്രധാനമന്ത്രി

keralanews pm narendramodi plan to quit social media accounts like facebook and twitter

ന്യൂഡൽഹി:ഫേസ്ബുക്കും ട്വിറ്ററും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാനുള്ള അപ്രതീക്ഷിത തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ഇക്കാര്യത്തില്‍ ഞായറാഴ്ച അന്തിമ തീരുമാനത്തിലെത്തുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങള്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കുന്നതായി പ്രധാനമന്ത്രി തന്നെയാണ് അറിയിച്ചത്.സമൂഹമാധ്യമങ്ങള്‍ വളരെ സജീവമായി ഉപയോഗിക്കുന്ന ലോക നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രധാനമായ പല പ്രഖ്യാപനങ്ങളും തീരുമാനങ്ങളും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ജനങ്ങളിലേക്കെത്തിച്ച പ്രധാനമന്ത്രിയുടെ പുതിയ തീരുമാനത്തിന് പല വ്യാഖ്യാനങ്ങളും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്നുണ്ട്.ട്വിറ്ററില്‍ മാത്രം അഞ്ച് കോടിയിലധികം ഫോളോവേഴ്സുള്ള ട്വിറ്റര്‍ ഹാന്‍ഡിലാണ് നരേന്ദ്ര മോദിയുടേത്. ഫെയ്സ്ബുക്കില്‍ നരേന്ദ്ര മോദിയെന്ന പേജ് ലൈക്ക് ചെയ്തിരിക്കുന്നത് നാല് കോടിയിലധികം ആളുകളാണ്. ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമന്ത്രിയെ പിന്തുടരുന്നവരുടെ എണ്ണം മൂന്ന് കോടിയിലധികം വരും.പ്രതിപക്ഷത്തിനെ കടന്നാക്രമിക്കാനും രാജ്യത്തുണ്ടായ പല വിവാദങ്ങളിലും വിശദീകരണം നല്‍കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം മികച്ച രീതിയില്‍ ഉപയോഗിച്ച നേതാവാണ് മോദി.യോഗ ചലഞ്ച് ഉള്‍പ്പടെ വിവിധ ക്യാമ്ബയിനുകള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചത് സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു.

വെടിയുണ്ടകൾ കാണാതായ സംഭവം;സിഎജി റിപ്പോര്‍ട്ടിലെ കണക്കുകള്‍ തള്ളി ക്രൈം ബ്രാഞ്ച്;കാണാതായത് 3636 വെടിയുണ്ടകള്‍

keralanews the incident of missing bullets crime branch rejected the cag report ony 3636 bullets are missing

തിരുവനന്തപുരം:സായുധ സേന ആസ്ഥാനത്തു നിന്നും വെടിയുണ്ടകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ടിലെ കണക്കുകള്‍ തള്ളി ക്രൈം ബ്രാഞ്ച്.12,061 വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.എന്നാല്‍ 3636 വെടിയുണ്ടകള്‍ മാത്രമേ കാണാതായിട്ടുള്ളൂവെന്ന് ക്രൈംബ്രാഞ്ച് മേധാവി പറഞ്ഞു. എസ്‌എപി ക്യാമ്പിൽ നടത്തിയ പരിശോധനക്കു ശേഷമാണ് സിഎജി കണ്ടെത്തലിനെ ക്രൈംബ്രാഞ്ച് തളളിയത്.ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച്ച പരിശോധന നടത്തിയത്.മറ്റ് ബാറ്റാലിയനുകളിലേക്ക് വെടിയുണ്ടകള്‍ നല്‍കിയതായി രേഖകളുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ നിലപാടെടുത്ത സര്‍ക്കാര്‍ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച്‌ 9-ലേക്ക് മാറ്റി. സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ പരിഗണനയില്‍ ആണ്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ആണ് ഇത് സൂക്ഷ്മ പരിശോധന നടത്തേണ്ടത്. ഈ സാഹചര്യത്തില്‍ അന്വേഷണം എന്ന ആവശ്യത്തിന് നിയമസാധുത ഇല്ലെന്നും ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച്ച രാവിലെ 11 മുതല്‍ എസ്‌എപി ക്യാമ്പിൽ  നാല് ബാച്ചുകളായി തിരിഞ്ഞായിരുന്നു വെടിയുണ്ടകളുടെ പരിശോധന നടന്നത്.പൊലീസ് നാലിനം തോക്കുകളാണ് ഉപയോഗിക്കുന്നത്.അതില്‍ രണ്ടുലക്ഷം ഉണ്ടകള്‍ കൈവശമുണ്ട്.ഇവയാണ് തിങ്കളാഴ്ച്ച എണ്ണി തിട്ടപ്പെടുത്തിയത്. എ.കെ-47 തോക്കിലുപയോഗിക്കുന്ന 7.62 എം.എമ്മിന്റെ 1578 വെടിയുണ്ടകള്‍, സെല്‍ഫ് ലോഡിംഗ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന 7.62 എം.എമ്മിന്റെ 8398 വെടിയുണ്ടകള്‍, 259 ഒന്‍പത് എം.എം ഡ്രില്‍ കാട്രിജ് എന്നിവയുള്‍പ്പടെയാണ് കാണാതായതായി പറയുന്നത്. ഈയിനങ്ങളില്‍ സ്റ്റോക്ക് കൃത്യമായി തിട്ടപ്പെടുത്താനാണ് മുഴുവന്‍ വെടിയുണ്ടകളും എണ്ണിയത്. അതീവ പ്രഹരശേഷിയുള്ള 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്താകെയുള്ള ഇന്‍സാസ് റൈഫിളുകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. റൈഫിളുകളൊന്നും നഷ്ടമായിട്ടില്ലെന്നാണ് കണ്ടെത്തിയത്.അതേസമയം നഷ്ടമായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ ഉണ്ടകളുണ്ടാക്കി പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിറച്ച കേസില്‍ എസ്.ഐ റെജി ബാലചന്ദ്രനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി ലോക്സഭയില്‍ കയ്യാങ്കളി;ബിജെപി എംപി ജസ്‌കൗര്‍ മീണ ശാരീരികമായി അക്രമിച്ചെന്ന് രമ്യ ഹരിദാസ് എം.പി

keralanews scuffles in Lok Sabha for Discussing Delhi Riots and Ramya Haridas MP claims BJP MP Jaskaur Meena physically assaulted her

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരങ്ങേറിയ കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി പാര്‍ലമെന്റില്‍ കയ്യാങ്കളി. പ്രതിഷേധ ബാനറുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ലോക്സഭയിലെ ബിജെപി വനിതാ എംപിമാര്‍ തടഞ്ഞു. ഭരണപക്ഷ നിരയിലേക്ക് അടുത്ത ഹൈബി ഈഡന്‍, ഗൗരവ് ഗോഗോയി എന്നിവരെ ഭരണപക്ഷ എം പി മാര്‍ പിടിച്ച്‌ തള്ളി.രമ്യ ഹരിദാസ് എം പിയെ ബിജെപി എംപി ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിക്കപ്പെടുന്നതെന്നും സ്പീക്കറോട് ചോദിച്ച്‌ രമ്യ ഹരിദാസ് പൊട്ടിക്കരഞ്ഞു.ബി.ജെ.പി എംപിയായ ജസ്‌കൗര്‍ മീണ അക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി രമ്യ ലോക്സഭാ സ്‌പീക്കർക്ക് പരാതി നൽകി. നാടകീയ സംഭവങ്ങളാണ് ലോക്സഭയിലുണ്ടായത്. ബിജെപി-കോണ്‍ഗ്രസ് എം.പിമാര്‍ തമ്മില്‍ സഭയില്‍ കയ്യാങ്കളിയുണ്ടായി. ഇരു വിഭാഗവും സ്‌പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് മണിവരെ നിര്‍ത്തി വച്ചു. രണ്ട് മണിക്ക് ശേഷം സഭാ നടപടികള്‍ ആരംഭിച്ചപ്പോഴും പ്രതിപക്ഷ നിര വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇതിനിടക്ക് ബില്ല് അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ ശ്രമം നടന്നെങ്കിലും ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബാനറുമായി സഭയുടെ നടുത്തളത്തിലുണ്ടായിരുന്ന ഗൗരവ് ഗോഗോയി ഹൈബി ഈഡന്‍ എന്നിവര്‍ ബിജെപി എംപി സംസാരിച്ച്‌ തുടങ്ങിയപ്പോള്‍ മുഖം മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിച്ച്‌ ഭരണനിരയ്ക്ക് അടുത്തെത്തിയതോടെയാണ് ഉന്തും തള്ളും ഉണ്ടായത്.ബിജെപി എംപിമാരെത്തി ഇരുവരെയും പിടിച്ച്‌ തള്ളി. അതോടെ ബഹളം സംഘര്‍ഷത്തിന് വഴിമാറി. ബെന്നി ബെഹന്നാന്‍ അടക്കം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ വരെ ഭരണ നിരയെ പ്രതിരോധിക്കാന്‍ ഇറങ്ങിയതോടെ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവക്കുകയായിരുന്നു.