കൊച്ചി: ആശങ്ക വര്‍ധിപ്പിച്ച് കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിക്കാണ് മരിച്ചത്. മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം പൂര്‍ണമായി സുരക്ഷാക്രമീകരണങ്ങളോടെ സംസ്കരിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു.മാർച്ച് 16 ആം തീയതി ദുബൈയില്‍ നിന്ന് രോഗലക്ഷണത്തോടെയാണ് ഇദ്ദേഹം നാട്ടിലെത്തിയത്.2ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്.ഇവര്‍ ദുബായില്‍ നിന്ന് നാട്ടിലേക്ക് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്.അതേസമയം, കൊറോണ ബാധിതനായി മരിച്ച രോഗിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;34 കേസുകളും കാസർകോഡ് ജില്ലയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 34 പേരും കാസര്‍കോട്ടു നിന്നാണ്. രണ്ട് പേര്‍ കണ്ണൂര്‍ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് ഇന്ന് നെഗറ്റീവാണ് ഫലം.സ്ഥിതി കൂടുതല്‍ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു. 112 പേരെ ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 4448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണിത്. ഇതിലേറെയും കാസര്‍കോടാണ്. ആ ജില്ലയില്‍ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും.രോഗ സാധ്യതയുണ്ടെങ്കിൽ അപ്പോൾത്തന്നെ നിരീക്ഷണത്തിൽ പാർപ്പിച്ച് അവിടെനിന്നാണ് സാംപിളുകൾ അയക്കുന്നത് പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരെ ബന്ധപ്പെട്ടവരാണ്.അതുകൊണ്ടുതന്നെ അവരുടെ പേരുവിവരങ്ങൾ പരസ്യമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകന്റെ യാത്രാ വിവരം അമ്പരപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം അവരെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സ്‌കൂളുകള്‍,പൊതുസ്ഥാപനങ്ങള്‍ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്.എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം റോഡിൽ മണ്ണിട്ട് ഗതാഗതം തടഞ്ഞ കര്‍ണാടക സര്‍ക്കാറിന്റെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു.കര്‍ണാടക അതിര്‍ത്തി പ്രശ്‌നം കര്‍ണാടക സര്‍ക്കാറുമായി ചര്‍ച്ച ചെയ്‌തെന്നും മണ്ണ് മാറ്റാമെന്ന് കര്‍ണാടക സമ്മതിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.കൊറോണ വൈറസിനെതിരെ ക്യൂബയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി വേണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അവലോകന യോഗത്തില്‍ ക്യൂബയില്‍ നിന്നുളള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങള്‍ ഉയർന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഒരു കോവിഡ് മരണം കൂടി;മരിച്ചത് കർണാടക സ്വദേശിയായ 65 കാരൻ;ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി
ബംഗളൂരു: കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു.കര്‍ണാടകയിലെ തുമാകുരുവില്‍ ചികിത്സയിലായിരുന്ന 65 വയസുകാരനാണ് ഇന്ന് മരണത്തിന് കീഴടങ്ങിയ ത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.മരിച്ചയാള്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നില്ല. എന്നാല്‍ മാര്‍ച്ച് ആദ്യം ഡല്‍ഹി സന്ദര്‍ശനം നടത്തിയ ട്രെയിനില്‍ തിരിച്ചെത്തിയിരുന്നു. പിന്നാലെയാണ് രോഗലക്ഷണം കണ്ടു തുടങ്ങിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇദ്ദേഹത്തിനൊപ്പം ട്രെയിനില്‍ സഞ്ചരിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു. 31,000 പേരാണ് കര്‍ണാടകത്തില്‍ കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്.ഇവരില്‍ 24,000 പേര്‍ ബംഗ്ലൂരുവിലാണ്. സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക, ബീഹാർ, ഡൽഹി, ഹിമാചൽ പ്രദേശ് പഞ്ചാബ്, തമിഴ്നാട്, പശ്ചിമ ബംഗാൾ, രാജസ്ഥാന്‍, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഡല്‍ഹിയില്‍ കോവിഡ് 19 മൂന്നാം ഘട്ടത്തിലേക്ക് കടന്നേക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഏറ്റവും കൂടുതൽ കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇന്ത്യയിലിപ്പോഴും സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആൻഡമാനിലും ഒരാൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.35 സ്വകാര്യ ലാബുകൾക്ക് കൂടി കോവിഡ് പരിശോധനയ്ക്കായി ഐ സി എം ആർ അനുമതി നൽകി.കോവിഡ് 19 സ്ഥിരീകരിച്ച 45 പേർ ഇതുവരെ ആശുപത്രി വിട്ടു. ഓസ്ട്രിയ, യുഎഇ, ഇസ്രായേൽ, ജർമനി, ഇറ്റലി എന്നിവിടങ്ങളിലായുള്ള 1245 വിദേശികൾ ഇന്നും നാളെയുമായി ഡൽഹിയിൽ നിന്നും അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങും.
കണ്ണൂരിൽ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ച ഒന്‍പത് പേരും ദുബായില്‍ നിന്ന് വന്നവര്‍;ഇവരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും
കണ്ണൂര്‍:ജില്ലയില്‍ പുതുതായി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച ഒന്‍പത് പേരും ദുബായില്‍ നിന്ന് വന്നവര്‍. ഇവരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം ഇന്ന് പ്രസിദ്ധീകരിക്കും.പുതുതായി രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ സ്വകാര്യ ബസിലും മറ്റും യാത്രചെയ്തിട്ടുള്ളതായും ജില്ലാ കളക്ടര്‍ പറഞ്ഞു.ഈ മാസം 22ന് ദുബായില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എമിറേറ്റ്‌സിന്റെ ഇകെ 564 വിമാനത്തിലെത്തിയ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ കോട്ടയംപൊയില്‍ സ്വദേശികളും ഒരാള്‍ കതിരൂര്‍ സ്വദേശിയുമാണ്.ബംഗളൂരുവില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇവര്‍ നാട്ടിലെത്തിയത്.മാര്‍ച്ച് 20ന് ദുബായില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള എമിറേറ്റ്‌സിന്റെ ഇകെ 566 വിമാനത്തിലാണ് കൂത്തുപറമ്പ് സ്വദേശികളായ രണ്ടുപേര്‍ എത്തിയത്. പതിനാല് പേരടങ്ങുന്ന ഒരു സംഘമായാണ് ഇവര്‍ വന്നത്. സംഘത്തിലെ മറ്റൊരാള്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.ബംഗളൂരുവില്‍ നിന്ന് കേരള അതിര്‍ത്തിയായ കൂട്ടുപുഴ വരെ വാനിലും പിന്നീട് സ്വകാര്യ ബസിലുമാണ് സംഘം യാത്ര ചെയ്തത്.കിളിയന്തറ ചെക്ക്‌പോസ്റ്റിൽ പരിശോധനയ്ക്കിടെ ഇവര്‍ ഉദ്യോഗസ്ഥരോടും മാധ്യമ പ്രവര്‍ത്തകരോടും തട്ടിക്കയറിയിരുന്നു. സംഘത്തിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതു മുതല്‍ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരുമടക്കം നാല്‍പതോളം പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.എയര്‍ ഇന്ത്യയുടെ ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള എഐ 938 വിമാനത്തില്‍ മാര്‍ച്ച് 17നെത്തിയ തലശ്ശേരി സ്വദേശിയും മാര്‍ച്ച് 19നെത്തിയ മേക്കുന്ന് സ്വദേശിയുമാണ് രോഗം ബാധിച്ച മറ്റു രണ്ടു പേര്‍. മാര്‍ച്ച് 18ന് സ്‌പൈസ്‌ജെറ്റിന്റെ എസ്ജി 54 എന്ന വിമാനത്തില്‍ ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ കതിരൂര്‍, മട്ടന്നൂര്‍ സ്വദേശികള്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.
മദ്യം ലഭിച്ചില്ല;തൃശൂർ കുന്ദംകുളത്ത് യുവാവ് ആത്മഹത്യ ചെയ്തു
തൃശൂർ:കുന്ദംകുളത്ത് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു.കേച്ചേരി തൂവാനൂര്‍ കുളങ്ങര വീട്ടില്‍ മോഹനെന്‍റ മകന്‍ സനോജ് (35) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് സനോജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്ക് ഡൗണ്‍ ആയതോടെ മദ്യശാലകളും ബാറുകളും പൂട്ടിയതോടെ മദ്യം ലഭിക്കാതെ വന്നതാണ് സനോജിെന്‍റ ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ മൊഴി.മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.പോലീസ് എഫ്.ഐ.ആര്‍ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്. അവിവാഹിതനായ സനോജ് പെയിന്‍റിങ് തൊഴിലാളിയാണ്.
കേരളത്തിൽ 19 പേർക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;കണ്ണൂരിൽ 9 കേസുകൾ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്,9 പേർ.വയനാട് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വിഷയം.ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതില്‍ 126 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കണ്ണൂര്‍ ഒൻപത് പേര്‍ക്ക്, കാസര്‍കോട് മൂന്ന് പേര്‍ക്ക്, മലപ്പുറം മൂന്ന്, തൃശൂര്‍ രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായതിനെ തുടര്‍ന്ന് എറണാകുളത്ത് ചികില്‍സയിലായിരുന്ന മൂന്നു കണ്ണൂര്‍ സ്വദേശികളെയും രണ്ടു വിദേശ പൗരന്‍മാരെയും ഇന്ന് ആശുപത്രിയില്‍നിന്ന് വിട്ടയച്ചു.പത്തനംതിട്ടയില്‍ ചികില്‍സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി.അതേസമയം എത്ര കടുത്ത രീതിയിൽ കോവിഡ് വ്യാപനം സംഭവിച്ചാലും നേരിടാനുള്ള സജീകരണങ്ങൾ സർക്കാർ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സർക്കാർ ആശുപത്രികൾക്കു പുറമേ സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കുന്നതിന്‍റെ പ്രായോഗികത സർക്കാർ പരിശോധിച്ച് വരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 879 സ്വകാര്യ ആശുപത്രികളിലായി 69,434 കിടക്കകളും 5,607 ഐസിയുകളുമുണ്ട്. 15,333 ഹോസ്റ്റൽ മുറികളുണ്ട്. ഇതിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ആരോഗ്യപ്രവർത്തരുടെ യാത്രാസൗകര്യം ഉറപ്പാക്കാൻ കെ.എസ്.ആര്‍.ടി.സി ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് 19;1,70,000 കോടിയുടെ ആശ്വാസ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി:കൊറോണ വൈറസ് സാഹചര്യത്തിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 1,70,000 കോടി രൂപയുടെ ആശ്വാസ പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി.മൂന്ന് മാസത്തേക്കാണ് ഇന്‍ഷുറന്‍സ്. ആശാവര്‍ക്കന്മാരും പദ്ധതിയുടെ ഭാഗമാകും.കോവിഡ് ബാധിതര്‍ക്ക് പ്രത്യേക പരിഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ശുചീകരണ തൊഴിലാളികളും പദ്ധതിയില്‍ ഉള്‍പ്പെടും. പ്രധാനമന്ത്രി കല്യാണ്‍ അന്ന യോജന വഴി 80 കോടി പേര്‍ക്ക് ഭക്ഷധാന്യം ഉറപ്പാക്കും. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. നിര്‍ധനര്‍ക്ക് 15 കിലോ ധാന്യം സൌജന്യമായി ലഭിക്കും. അരിയോ ഗോതമ്പോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. അഞ്ച് കിലോ അരി വീതം മൂന്ന് മാസം സൌജന്യമായി നല്‍കും.ഇതിനു പുറമേ അഞ്ച് കിലോ ധാന്യം കൂടി സൗജന്യമായി നല്‍കും. പ്രാദേശിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് ആവശ്യമെങ്കില്‍ 1 കിലോ ധാന്യം കൂടി അനുവദിക്കും.മുതിര്‍ന്ന പൌരന്മാര്‍ക്ക് 1000 രൂപ അധിക സഹായം. സ്ത്രീകളുടെ ജന്‍ധന്‍ അക്കൌണ്ടിലേക്ക് മൂന്ന് മാസം 500 രൂപ വീതം. 8.69 കോടി കര്‍ഷകര്‍ക്ക് 2000 രൂപ ബാങ്ക് അക്കൌണ്ട് വഴി ഉടന്‍ നല്‍കും. ഈ പണം ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് നല്‍കും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൂട്ടി. തൊഴിലുറപ്പ് പദ്ധതിയിലെ വായ്പാ പരിധി 20 ലക്ഷമാക്കി. ദിവസവേതനക്കാര്‍ക്കും 2000 രൂപ. മുതിര്‍ന്ന പൌരന്മാര്‍ക്കൊപ്പം വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും 1000 രൂപ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.എട്ടുകോടി പാവപ്പെട്ട കുടുംബങ്ങള്‍ക്കു സൗജന്യമായി എല്‍.പി.ജി(ഗ്യാസ് ) സിലിണ്ടര്‍ അനുവദിക്കും. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സര്‍ക്കാര്‍ അടയ്ക്കും.ആകെ നൂറ് തൊഴിലാളികള്‍ വരെയുള്ളതും ഇതില്‍ 90 ശതമാനം പേര്‍ക്കും പതിനയ്യായിരം രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന കമ്പനികൾക്ക് മാത്രമാണ് ആനുകൂല്യം. ഇപിഎഫ് നിക്ഷേപത്തില്‍നിന്ന് 75 ശതമാനം മുന്‍കൂര്‍ പിന്‍വലിക്കാന്‍ അനുമതി.
ലോക്ക് ഡൌൺ;ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍;എല്ലാ കാര്‍ഡുടമകള്‍ക്കും 15 കിലോ അരി സൗജന്യം;നിരീക്ഷണത്തിലുള്ളവര്‍ക്ക് ആയിരം രൂപയുടെ ഭക്ഷ്യധാന്യകിറ്റ്
തിരുവനന്തപുരം:ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കര്‍ശനമാക്കിയതിന് പിന്നാലെ ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുന്‍ഗണനേതര വിഭാഗം ഉള്‍പ്പെടെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 15 കിലോ അരി സൗജന്യമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നീല, വെള്ള കാര്‍ഡുടമകളായ 46 ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്‍ക്കും മുന്‍ഗണനാ വ്യത്യാസമില്ലാതെ ആയിരം രൂപയുടെ ഭക്ഷ്യധാന്യ കിറ്റ് നല്‍കാനും തീരുമാനിച്ചു.ആളൊന്നിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമടക്കം അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കുന്ന മുന്‍ഗണനാ വിഭാഗത്തിനും ഭക്ഷ്യധാന്യം സൗജന്യമായിരിക്കും.അന്ത്യോദയ – അന്നയോജന വിഭാഗക്കാര്‍ക്ക് 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നത് തുടരും.നിരീക്ഷണത്തിലുള്ളവര്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ സപ്ലൈകോ ഔട്ട്ലറ്റുകളില്‍ നിന്ന് ജില്ലാഭരണാധികാരികളെ ഏല്പിക്കുകയും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ അതത് വീടുകളില്‍ എത്തിക്കുകയും വേണം.റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആലോചിക്കുന്നത്.ആരോഗ്യവകുപ്പ് തയ്യാറാക്കുന്ന പട്ടികയനുസരിച്ചാകും കിറ്റ് നല്‍കുക.പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, തേയില, ആട്ട, ഉഴുന്ന്,സാമ്പാർപൊടി, രസപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, ഉപ്പ്, സോപ്പ് എന്നിവയടങ്ങുന്നതാണ് കിറ്റ്.സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ സമയക്രമത്തിലും മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ലോക്ക് ഡൌൺ;തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് സംസ്ഥാന മന്ത്രിസഭ യോഗം ചേരും
തിരുവനന്തപുരം:പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രിസഭ ഇന്ന് യോഗം ചേരും. നിലവില്‍ മാര്‍ച്ച് 31 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് ഏപ്രില്‍ 14 വരെ പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇതോടെ, ഏപ്രില്‍ 14 വരെ ലോക്ക് ഡൌൺ നീട്ടിക്കൊണ്ടു പോകേണ്ടതായുണ്ട്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നത്.ലോക്ക് ഡൌൺ സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് പരിശോധിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. അവശ്യ സര്‍വ്വീസുകളായ ഭക്ഷണം, മരുന്ന് എന്നിവയ്ക്ക് മുടക്കമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മന്ത്രിസഭാ യോഗം തീരുമാനിക്കും.
ഇന്ന് രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍
ന്യൂഡൽഹി:ഇന്ന് രാത്രി 12 മണി മുതല്‍ 21 ദിവസത്തേക്ക് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശളിലും തീരുമാനം നടപ്പിലാകും.വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവന്‍ കര്‍ഫ്യു നടപ്പിലാക്കിയതായി അറിയിച്ചത്.ജനതാ കര്‍ഫ്യുവില്‍ ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നുവെന്നും മോദി പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം ഓരോ പൗരനും ഇപ്പോള്‍ എവിടെയാണോ അവിടെ തങ്ങണം. കോവിഡിനെ നേരിടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ല.ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുവരെ നിര്‍ദ്ദേശം ബാധകമാണ്. വികസികത രാജ്യങ്ങള്‍ പോലും മഹാമാരിക്കു മുന്നില്‍ തകര്‍ന്നു നില്‍ക്കുന്നു. സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം.എല്ലാവരും വീടുകളില്‍ തന്നെ ഇരിക്കണം.ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികള്‍ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും മോദി പറഞ്ഞു.