അതിർത്തി അടയ്‌ക്കൽ;ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ വേണമെന്ന കര്‍ണാടക സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

keralanews boarder closing supreme court rejected karnataka demand to stay high court verdict

ന്യൂഡൽഹി:കര്‍ണാടക അടച്ച അതിര്‍ത്തി തുറക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കർണാടക സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.വിധി സ്റ്റേ ചെയ്യാനാവില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇരുസംസ്ഥാനങ്ങളുടേയും യോഗം വിളിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ആരെയൊക്കെ കടത്തിവിടണമെന്ന് ഈ യോഗത്തില്‍ തീരുമാനിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ഹൈക്കോടതി കര്‍ണാടകയുടെ നീക്കത്തെ വിമര്‍ശിച്ചിരുന്നു. മനുഷ്യാവകാശം ഹനിക്കപ്പെടുമ്പോള്‍ കോടതിക്ക് നോക്കിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.കണ്ണൂരിന്റെയും വയനാടിന്റെയും അതിര്‍ത്തികള്‍ തുറക്കാമെന്നും കാസര്‍കോട് അതിര്‍ത്തി തുറക്കാനാവില്ലെന്നും നേരത്തെ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കാസര്‍കോട് അതിര്‍ത്തിയും തുറക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.കാസര്‍കോട് അതിര്‍ത്തി കര്‍ണാടക അടച്ചതോടെ ചികിത്സ കിട്ടാതെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ ജനങ്ങള്‍ കൂടുതലായി ആശ്രയിച്ചിരുന്നത് മംഗളൂരുവിലെ ആശുപത്രികളായിരുന്നു.

ലോക്ക്ഡൗണിനോട് ജനം സഹകരിച്ചു; ലോകരാജ്യങ്ങൾക്ക് ഇന്ത്യ മാതൃകയാവുന്നു;ഏപ്രിൽ 5 ന് രാത്രി 9 മണിക്ക് ലൈറ്റുകൾ ഓഫാക്കി വീടിന് മുൻപിൽ ചെറുദീപങ്ങൾ തെളിയിക്കണമെന്നും പ്രധാനമന്ത്രി

keralanews People cooperate with Lockdown, India becomes a model for world countries On April 5 at 9 pm turn off all lights and lights candles diyas said narendra modi

ന്യൂഡൽഹി:കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗണിനോട് ജനങ്ങൾ പൂർണ്ണമായും സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒൻപത് ദിവസം പിന്നിട്ടു.ജനങ്ങൾ ഇതിനോട് നന്നായാണ് പ്രതികരിച്ചത്. രാജ്യത്തെ ജനങ്ങളുടെ  സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണിത്. ഇത് രാജ്യത്തിന്റെ സാമൂഹികശക്തി പ്രകടമാക്കുന്നു.പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. രാഷ്ട്രത്തോട് നടത്തിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.കോവിഡിനെതിരായ പോരാട്ടത്തിലും ലോക്ക്ഡൗണിലും ആരും ഒറ്റയ്ക്കല്ല. ഞായറാഴ്ച രാത്രി ഒൻപതു മണിയ്ക്ക് 9 മിനുട്ട് ജനങ്ങള്‍ വെളിച്ചം അണച്ച്‌ വീടിനുള്ളില്‍ ഇരിക്കണം. കൊറോണ ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ഇതിനായി വെളിച്ചം അണച്ച്‌ മൊബൈല്‍, ടോര്‍ച്ച്‌,മെഴുകുതിരി തുടങ്ങിയവ തെളിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.വീടിന്റെ വീടിന്റെ മട്ടുപ്പാവിലോ വാതില്‍ക്കലോ ജനങ്ങള്‍ക്ക് നില്‍ക്കാം. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്ന് മോദി പറഞ്ഞു.അതേസമയം ആരും വീടിന് പുറത്ത് ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കാനായി കൂട്ടത്തോടെ പുറത്തിറങ്ങിയത് ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം നടപടകള്‍ അവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നത് തുടരണം. ജനങ്ങള്‍ ഒരുമിച്ച്‌ പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രണ്ടുപേര്‍ നിസാമുദ്ദീനില്‍ നിന്നെത്തിയവര്‍

keralanews corona confirmed 21 people in the state today two were from nizamuddin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്നെത്തിയ ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്,എട്ടുപേർക്ക്.ഇടുക്കി-5, കൊല്ലം- 2, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ 286 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. അതില്‍ 256 പേര്‍ ചികിത്സയിലുണ്ട്.രോഗബാധിതരില്‍ 200 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ 7 പേര്‍ വിദേശികളാണ്. 28 പേര്‍ രോഗമുക്തരായി.1,65,934 പേര്‍ നിരീക്ഷണത്തിലാണ്. 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്. ബുധനാഴ്ച 8,456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷം;സംസ്ഥാനത്ത് ശമ്പള നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്

keralanews severe financial crisis finance minister thomas isaac says salary control will be needed in the state

തിരുവനന്തപുരം:സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ശമ്പള നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്.പല സംസ്ഥാനങ്ങളും ജീവനക്കാര്‍ക്ക് പകുതി ശമ്പളമാണ് നല്‍കുന്നത്. മറ്റ് നിവൃത്തി ഇല്ലെങ്കില്‍ കേരളത്തിലും ശമ്പള നിയന്ത്രണം വേണ്ടി വരുമെന്നും തോമസ് ഐസക് പറഞ്ഞു. സാലറി ചലഞ്ചിന് ആരേയും നിര്‍ബന്ധിക്കുകയില്ലെന്നും നല്ല മനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.”എങ്ങനെയാണ് സാലറി ചലഞ്ച് നിര്‍ബന്ധമായും നടപ്പാക്കുകയെന്ന് എനിക്ക് അറിയില്ല. നിര്‍ബന്ധമാക്കിയാല്‍ പിന്നെ ചലഞ്ച് ഇല്ലല്ലോ. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിര്‍ബന്ധവുമില്ല. നല്ലമനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതി” മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
ശമ്പളം വിതരണം ഇന്ന് ആരംഭിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരവിന്റെ ഭാഗമായി അവര്‍ക്കാണ് ആദ്യപരിഗണന. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മാര്‍ച്ച്‌ മാസത്തെ ശമ്പളം പൂര്‍ണ്ണമായി നല്‍കുന്നില്ല. തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്.സ്ഥിതിഗതികള്‍ ഇന്നത്തേതുപോലെ തുടര്‍ന്നാല്‍ ഇത്തരമൊരു നടപടിയെക്കുറിച്ച്‌ ആലോചിക്കുന്നതിനു കേരള സര്‍ക്കാരും നിര്‍ബന്ധിതമാകും.ഇപ്പോള്‍ എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഒറ്റത്തവണയായി വേണ്ട. കഴിഞ്ഞ പ്രളയകാലത്തെ സാലറി ചലഞ്ചുപോലെ തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും. പക്ഷെ, മിക്കവാറും എല്ലാ പത്രങ്ങളിലെയും വാര്‍ത്ത സാലറി ചലഞ്ച് നിര്‍ബന്ധമാക്കുമെന്നാണ്.കഴിഞ്ഞ പ്രളയകാലത്തെന്നപോലെ കോടതിയെ സമീപിക്കുമെന്ന് എന്‍ജിഒ അസോസിയേഷന്റെ പ്രസ്താവന ഇന്ത്യന്‍ എക്സ്പ്രസില്‍ കണ്ടു. എങ്ങനെയാണ് സാലറി ചലഞ്ച് നിര്‍ബന്ധമായും നടപ്പാക്കുകയെന്ന് എനിക്ക് അറിയില്ല. നിര്‍ബന്ധമാക്കിയാല്‍ പിന്നെ ചലഞ്ച് ഇല്ലല്ലോ. പ്രളയകാലത്ത് സമ്മതപത്രവും വിസമ്മതപത്രവും തമ്മിലായിരുന്നു വിവാദം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും സാലറി ചലഞ്ചിന്റെ ഉത്തരവിറങ്ങുക. ഒരു നിര്‍ബന്ധവുമില്ല. നല്ലമനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതി.

മാര്‍ച്ച്‌ മാസത്തെ വരുമാനത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല. ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമുള്ള നികുതി പൂര്‍ണ്ണമായും അവസാനിച്ചിരിക്കുകയാണ്. മോട്ടോര്‍ വാഹനങ്ങളുടെ വില്‍പ്പനയില്ല. അവയുടെ നികുതി അടയ്ക്കുന്നതില്‍ ഇളവും നല്‍കിയിട്ടുണ്ട്. സ്റ്റാമ്ബ് ഡ്യൂട്ടി ഇനത്തില്‍ ഏപ്രില്‍ മാസത്തില്‍ എന്തെങ്കിലും വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. ഭക്ഷണസാധനങ്ങളേ വില്‍പ്പനയുള്ളൂ. അവയുടെ മേല്‍ ജിഎസ്ടിയുമില്ല. ഇങ്ങനെയൊരു സാഹചര്യത്തെ ഒരു കാലത്തും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. അവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചില്‍ മുഴുവന്‍ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഡോക്റ്ററുടെ കുറിപ്പടിയില്‍ മദ്യം നല്‍കാമെന്നുള്ള സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

keralanews high court stays on government order to issue alcohol on doctors prescription

കൊച്ചി:മദ്യാസക്തിയുള്ളവർക്ക് ഡോക്റ്ററുടെ കുറിപ്പടിയില്‍ മദ്യം നല്‍കാമെന്നുള്ള സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.മൂന്നാഴ്ചത്തേക്കാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയതത്. ഇത്തരത്തിൽ ഉത്തരവിറക്കിയതിന് ഹൈക്കോടതി സർക്കാരിനെ വാക്കാൽ വിമർശിച്ചു.ടി.എന്‍.പ്രതാപന്‍ എംപി നല്‍കിയ ഹര്‍ജിയില്‍മേലാണ് കോടതിയുടെ നടപടി.മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച്‌ ബെവ്കോ എംഡി പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു. ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാള്‍ക്ക് ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം ലഭ്യമാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവിനെതിരെ ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ ധാര്‍മികയെ ചോദ്യം ചെയ്യുന്നതാണ് ഉത്തരവെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.മദ്യ ഉപയോഗം മൂലം ജീവിതം തകരാറിലായവരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അധാർമികവും നിയമവിരുദ്ധമായ ഉത്തരവ് സർക്കാറിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നായിരുന്നു ഡോക്ടർമാരുടെ സംഘടന അടക്കമുള്ള ഹരജിക്കാരുടെ വാദം.മദ്യാസക്തി ചികിൽസയിലൂടെയോ ശാസ്ത്രീയ മാർഗങ്ങളിലൂടെയോ ഭേദപ്പെടുത്താനാകില്ലെന്ന തെറ്റായ സന്ദേശമാണ് സർക്കാർ ഉത്തരവിലൂടെ പൊതു സമൂഹത്തിന് ലഭിക്കുന്നതെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു. എന്നാൽ മദ്യാസക്തിയുള്ള എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ലന്നും മദ്യം കിട്ടാതെ വരുമ്പോൾ രോ‌ഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ടന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.ഇവരെ ചികത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്തില്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടർമാർക്ക് കുറിപ്പടി കൊടുക്കാൻ അനുമതി ഉണ്ട്. അത് പോലെ മാത്രമേ കേരളം ഉദ്ദേശിച്ചുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലോക്ഡൗണില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആറു പേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ മദ്യവിതരണം അ‌നുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

നിലപാട് മയപ്പെടുത്തി കർണാടക;കാസര്‍ഗോഡ് അതിര്‍ത്തി തുറന്നു;നിബന്ധനകളോടെ രോഗികള്‍ക്ക് മംഗളുരുവിലെ ആശുപത്രികളിലേക്ക് യാത്ര ചെയ്യാം

keralanews karnataka kasarkode boarder opened patients can travel to hospitals in mangalore with conditions

കാസര്‍ഗോഡ്: കോടതി ഇടപെട്ടതോടെ നിലപാട് മയപ്പെടുത്തി കർണാടക സർക്കാർ. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി കാസര്‍ഗോഡ് – മംഗലാപുരം അതിര്‍ത്തി തുറന്നു കൊടുക്കാന്‍ തീരുമാനമായി.കാസര്‍ഗോഡ് നിന്നും അടിയന്തര ചികിത്സ വേണ്ടിവരുന്ന രോഗികള്‍ക്ക് തലപ്പാടി വഴി നിയന്ത്രണങ്ങളോടെ മംഗളുരുവിലെ ആശുപത്രിയിലേക് പോകാനുള്ള അനുമതി മാത്രമാണ് ഉള്ളത്.രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രമേ മംഗളുരുവിലെ ആശുപത്രികളിലേയ്ക്കുള്ള യാത്ര അനുവദിക്കൂ. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ഒരുക്കും. തലപ്പാടിയില്‍ കര്‍ണാടകം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മംഗളൂരുവിലേക്കുള്ള അതിര്‍ത്തി തുറക്കണം എന്നും ഇത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണം എന്നും കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇന്നലെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനും, കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്.കേന്ദ്ര സര്‍ക്കാരിനാണ് ദേശീയ പാതകളുടെ ഉടമസ്ഥാവകാശം.ഈ പാതകള്‍ തടസപ്പെടുത്തിയാല്‍ നിയമ നടപടി വരെ എടുക്കാം. കര്‍ണാടക അതിര്‍ത്തി അടച്ചതോടെ ചികിത്സ ലഭിക്കാതെ നിരവധി പേര്‍ കാസര്‍ഗോഡ് മരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed in 24 persons in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍കോട് 12, എറണാകുളം 3,തിരുവനന്തപുരം,തൃശ്ശൂര്‍, മലപ്പുറം കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 265 ആയി.ഇതില്‍ 237 പേര്‍ ചികിത്സയിലുണ്ട്.ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 9 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ബാക്കിയുള്ള കേസുകള്‍ സമ്പർക്കം മൂലം ഉണ്ടായതാണ്. 164130 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 163508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.7965 സാമ്പിളുകൾ പരിശോധയ്ക്ക് അയച്ചു. ഇതില്‍ 7256 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച രോഗ ബാധിതരില്‍ 191 പേര്‍ വിദേശത്ത് നിന്ന് വന്ന മലയാളികളാണെന്നും ഏഴ് പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി അറിയിച്ചു.67 പേര്‍ക്കാണ് രോഗികളുമായി സമ്പർക്കം മൂലം രോഗം പിടിപെട്ടത്. 26 പേര്‍ക്ക് ഇതുവരെ നെഗറ്റീവ് ആയെന്നും ഇതില്‍ 4 പേര്‍ വിദേശികളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് മെഡിക്കല്‍ കോളജ് നാല് ദിവസത്തിനകം പൂര്‍ണതോതില്‍ കോവിഡ് ആശുപത്രിയായി മാറ്റും. ആര്‍.സി.സിയില്‍ സാധാരണ നിലക്കുള്ള ചികിത്സ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സൗജന്യ റേഷന്‍ വിതരണം ആദ്യ ദിവസമായ ഇന്ന് മെച്ചപ്പെട്ട നിലയില്‍ നടന്നു. ചില കേന്ദ്രങ്ങളില്‍ മാത്രമാണ് തിരക്ക് അനുഭവപ്പെട്ടത്.14.5 ലക്ഷം പേര്‍ക്കാണ് റേഷന്‍ വിതരണം ചെയ്തത്. ഈ മാസം 20 വരെ സൗജന്യ റേഷന്‍ തുടരും.അരിയുടെ അളവില്‍ കുറവുള്ളതായി ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂരില്‍ കടുത്ത പനിയെ തുടര്‍ന്ന് അഞ്ചുവയസുകാരി മരിച്ചു; കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ്

keralanews five year old girl died of severe fever in kannur

കണ്ണൂര്‍: കണ്ണൂരിൽ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുവസുകാരി മരിച്ചു. ആറളം കീഴ്പ്പള്ളി സ്വദേശി രഞ്ജിത്തിന്റെ മകള്‍ അഞ്ജന(5)യാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൃതദേഹം ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്. അത് ശേഷം മാത്രമേ സംസ്‌കാര ചടങ്ങുകളെ കുറിച്ച്‌ തീരുമാനിക്കുവെന്നും പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം; സർക്കാർ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി നല്‍കണം

keralanews cabinet approval for salary challenge govt employees must give one month salary

തിരുവനന്തപുരം:കോവിഡ് രോഗബാധയെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊണ്ടുവരുന്ന സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധമായി നല്‍കണം. ജീവനക്കാരുടെ പ്രതികരണം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രത്യേക കാലഘട്ടത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.ഒരു മാസത്തെ ശമ്പളം കൊറോണ പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ മന്ത്രി എം എം മണിയും ആവശ്യപ്പെട്ടിട്ടുണ്ട്.2018ലെ പ്രളയക്കാലത്തും ജീവനക്കാരോട് സാലറി ചലഞ്ചിന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷ സംഘടനകള്‍ അന്ന് ഉയര്‍ത്തിയത്. രണ്ടു ദിവസത്തെ ശമ്പളം നല്‍കാമെന്നായിരുന്നു ഇവരുടെ നിലപാട്. 57 ശതമാനം പേര്‍ മാത്രമാണ് സാലറി ചാലഞ്ചില്‍ പങ്കെടുത്തത്.എന്നാല്‍, ഇത്തവണ സ്ഥിതിഗതികള്‍ കുറച്ചുകൂടി അനുകൂലമാണെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.കഴിഞ്ഞ തവണത്തെപ്പോലെ പെന്‍ഷന്‍കാരെ ഇത്തവണയും സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്താന്‍ സാദ്ധ്യതയുണ്ട്.അതേസമയം ചലഞ്ച് വേണ്ട, സംഭാവന നല്‍കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ് അനുകൂല എന്‍.ജി.ഒ അസോസിയേഷന്‍. ഇക്കാര്യം അവര്‍ മുഖ്യമന്ത്രിയോട് നേരിട്ട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് 7പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു;കാസര്‍കോട് ജില്ലക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും

keralanews corona confirmed in 7 persons today and special action plan for kasarkode district

തിരുവനന്തപുരം:സംസ്ഥാനത്ത് 7പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം, കാസർകോട് ജില്ലകളില്‍ രണ്ടു പേർ വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്കു വീതവുമാണു രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി.പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ രണ്ടു പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി. 1,69,129 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ വീടുകളിൽ 1,62,471 പേരും ആശുപത്രികളിൽ 658 പേരു നിരീക്ഷണത്തിൽ കഴിയുന്നു. ഇന്നു മാത്രം 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 6381 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപന നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വിവരം ശേഖരിച്ച് പെട്ടെന്നുതന്നെ പരിശോധനയ്ക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പനിയും ചുമയും ഉള്ളവരുടെ പട്ടികയും അവരുമായി ബന്ധപ്പെട്ടവരുടെ പട്ടികയും പ്രത്യേകം തയ്യാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ സാമ്പിള്‍ ടെസ്റ്റങ്ങിനുള്ള അനുമതി ഐസിഎംആറില്‍നിന്നും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നാളെ മുതൽ സൗജന്യ റേഷൻ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ അന്ത്യോദയ മുൻഗണനക്കാർക്കും ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെ മുൻഗണനേതര വിഭാഗക്കാർക്കും റേഷൻ നല്‍കും. കടയിൽ ഒരു സമയത്ത് അഞ്ച് പേർ മാത്രമേ ഉണ്ടാകാവൂ. അഞ്ച് ദിവസം കൊണ്ട് അരിവിതരണം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിശ്ചിത സമയത്തിനുള്ളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാന്‍ അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഏപ്രില്‍ ഒന്നുമുതല്‍ പൂജ്യം ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും അരിവിതരണം നടത്തുക. ഏപ്രില്‍ രണ്ടാം തിയ്യതി രണ്ട്, മൂന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, മൂന്നാം തിയ്യതി നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, നാലാം തിയ്യതി ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, അഞ്ചാം തിയ്യതി എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായിക്കും സൗജന്യ അരിവിതരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.