തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് താത്ക്കാലികമായി വര്‍ധിപ്പിക്കാന്‍ ശുപാർശ.ഗതാഗത വകുപ്പാണ് സര്‍ക്കാരിന് ശുപാർശ നല്‍കിയിരിക്കുന്നത്. ബസ് ചാര്‍ജ് വധിപ്പിച്ചില്ലെങ്കില്‍ റോഡ് നികുതിയിലോ ഇന്ധന നികുതിയിലോ ഇളവ് നല്‍കണമെന്നും ശുപാർശയുണ്ട്.കോവിഡ് ലോക്ക്ഡൗണിനു ശേഷം ഇളവുകളോടെ ബസ് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണിത്. കെഎസ്‌ആര്‍ടിസിയുടെയും സ്വകാര്യ ബസുടമകളുടെയും ആവശ്യം പരിഗണിച്ചാണ് ഗതാഗത വകുപ്പിന്‍റെ നീക്കം.ഇളവുകളോടെ ബസ് സര്‍വീസ് ആരംഭിക്കുമ്പോൾ മൂന്ന് പേരുടെ സീറ്റുകളില്‍ നടുവിലെ സീറ്റ് കാലിയാക്കിയിടണമെന്നും രണ്ടുപേര്‍ക്കുള്ള സീറ്റില്‍ ഒരാളെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ സര്‍വീസ് നടത്തിയാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.കോവിഡ് രോഗത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ബസ് സര്‍വീസ് നടത്തുകയെന്നത് അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി ബസുടമകള്‍ ഒരു വര്‍ഷത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു.ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന കനത്ത നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളാണ് ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നത്.
സ്പ്രിംഗ്ലര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം;കര്‍ശന ഉപാധികളോടെ കരാര്‍ തുടരാന്‍ അനുമതി
എറണാകുളം:വിവാദമായ സ്പ്രിംഗ്ലര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം.കര്‍ശന ഉപാധികളോടെ കരാർ തുടരാൻ ഹൈക്കോടതി അനുമതി നല്‍കി. വ്യക്തിഗത വിവരങ്ങളും ആളുകളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളും സ്പ്രിന്‍ക്ലറിന് കൈമാറരുതെന്നും കോടതി വ്യക്തമാക്കി.ഇടക്കാല ഉത്തരവിലുടെയാണ് ഹൈക്കോടതി നടപടി. സ്വകാര്യതാ ലംഘനമുണ്ടായാല്‍ വിലക്കും, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഡാറ്റ ഉപയോഗിക്കരുത്, വിവരശേഖരണത്തിന് വ്യക്തികളുടെ സമ്മതപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കി.സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.മൂന്നാഴ്ചക്ക് ശേഷം ഹരജികള്‍ വീണ്ടും പരിഗണിക്കും. സര്‍ക്കാരെടുത്ത പല നിലപാടുകളോടും യോജിക്കാനാകില്ല.കരാറില്‍ സന്തുഷ്ടിയില്ല. സ്പ്രിംഗ്ലറിന് നല്‍കുന്ന പേര്, മേല്‍വിലാസം, ഫോണ്‍ നമ്പർ എന്നിവ രഹസ്യമായി സൂക്ഷിക്കണമെന്നും ആധാര്‍ വിവരങ്ങള്‍ സ്പ്രിംഗ്ലറിന് നല്‍കരുതെന്നും കോടതി വ്യക്തമാക്കി. സ്പ്രിംഗ്ലറെ കൂടാതെ ഡാറ്റാ ശേഖരണം നടക്കില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. അതുകൊണ്ട് മാത്രം കോടതി ഇപ്പോള്‍ ഇടപെടുന്നില്ല. എല്ലാ വ്യക്തിവിവരങ്ങളും രഹസ്യമാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.സ്പ്രിംഗ്ലറുടെ കാലാവധിക്ക് ശേഷം കേന്ദ്രത്തെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.കൊവിഡ് ഡാറ്റ മറ്റാര്‍ക്കും കൈമാറരുതെന്ന് സ്പ്രിംഗ്ലറിനും കോടതി നിര്‍ദേശം നല്‍കി.വിശകലനത്തിന് ശേഷം സ്പ്രിംഗ്ലര്‍ പ്രൈമറി ഡാറ്റയും സെക്കന്‍ഡറി ഡാറ്റയും സര്‍ക്കാരിന് തിരികെ കൈമാറണമെന്നും സ്പ്രിംഗ്ലറിനോട് നിര്‍ദേശിച്ചു.
സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണമെന്നത് അടക്കമുള്ള ഹരജികളാണ് കോടതി പരിഗണിച്ചത്. സ്പ്രിന്‍ക്ലര്‍ ഇടപാട് സംബന്ധിച്ച് വസ്തുതകള്‍ മൂടിവെക്കാന്‍ ശ്രമിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കാര്യങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെ കാണരുത്, ഡാറ്റ ശേഖരിക്കുന്നതിന് ഇന്ത്യന്‍ കമ്പനികളെ എന്തുകൊണ്ട് സമീപിച്ചില്ലെന്നും കോടതി ചോദിച്ചു. എന്നാല്‍ സ്പ്രിന്‍ക്ലര്‍ സൗജന്യ സേവനം നൽകാൻ തയാറായെന്നും അടിയന്തര സാഹചര്യത്തിലാണ് സ്പ്രിന്‍ക്ലറിനെ സമീപിച്ചതെന്നുമായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.സ്പ്രിംഗ്ലറിന് മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളോ, ഡാറ്റ ശേഖരണത്തിന് സ്പ്രിംഗ്ലറിനെ എന്തുകൊണ്ട് തിരഞ്ഞെടുത്തു, സ്പ്രിംഗ്ലറിന്റെ വിശ്വാസ്യതയെക്കുറിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല, കൊവിഡിന് മുൻപ് സ്പ്രിംഗ്ലറുമായി ചര്‍ച്ച നടത്തിയത് എന്തിനായിരുന്നു, ഇന്ത്യന്‍ ടെക്നോളജി എന്തുകൊണ്ട് ഉപയോഗിച്ചില്ല, എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി സ്പ്രിംഗ്ലറിന്റെ വിശ്വാസ്യതയെ കുറിച്ച് സര്‍ക്കാര്‍ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കൊവിഡിന് മുന്‍പെ സ്പ്രിംഗ്ലറുമായി ചര്‍ച്ചനടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണം. സ്പ്രിംഗ്ലറുമായി ചര്‍ച്ചനടത്തി 18 ദിവസത്തിന് ശേഷമാണ് കരാര്‍ ഒപ്പിട്ടത്. എന്നിട്ട് എന്തുകൊണ്ട് മറ്റു കമ്പനികളെ അന്വേഷിച്ചില്ല. ഡാറ്റ ചോര്‍ച്ചയുടെ പേരില്‍ അമേരിക്കയില്‍ കേസ് നടത്താന്‍ പോകേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം കോടതിയുമുണ്ട്. വ്യക്തികളുടെ സുരക്ഷ മാത്രമാണ് മുന്‍ഗണന.സ്വകാര്യത നഷ്ടമായാല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറമാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. ഐസൊലോഷനിലും ക്വാറന്റൈനിലുമുള്ളവര്‍, കൊവിഡ് രോഗബാധയുള്ളവര്‍ തുടങ്ങി കൊവിഡ്19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് സ്പ്രിംഗ്ലര്‍. മാവേലിക്കരക്കാരനായ രാജി തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ഇടപാടിന് പിന്നില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും സ്വകാര്യതാ ലംഘനം നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയം കോടതി കയറിയത്.
കൊറോണ;കാസര്‍കോട് അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടു
കാസര്‍കോട്:കൊവിഡ് രോഗം ഭേദമായതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടു.കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്ന് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേരുമാണ് ആശുപത്രി വിട്ടതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . ഇവര്‍ ഇനി 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഇതോടെ ജില്ലയില്‍ കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14 ആയി.കൊവിഡ് രോഗം കേരളത്തില്‍ കുതിച്ചുയര്‍ന്ന ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിഞ്ഞത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലായിരുന്നു. ഇവിടെ ഇപ്പോള്‍ ഒരാള്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. ശേഷിച്ച എല്ലാവരും രോഗമുക്തി നേടിയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു.അതിനിടെ ജില്ലയില്‍ കുമ്പള പഞ്ചായത്തിനെ കൂടി കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു . മൊഗ്രാല്‍പുത്തൂര്‍, ചെങ്കള, ചെമ്മനാട്, മധൂര്‍, മുളിയാര്‍ പഞ്ചായത്തുകളും കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളുമാണ് ജില്ലയില്‍ കൊവിഡ് ഹോട്ട്സ്പോട്ടുകള്‍.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;കോഴിക്കോട് ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നാലുമാസം പ്രായമായ കുഞ്ഞിെന്‍റ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജന്മനാ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ തന്നെ അവശനിലയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖവും ഭാരക്കുറവും കുഞ്ഞിന് ഉണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്.ഹൃദയം സ്തംഭിച്ച അവസ്‌ഥയിലെത്തിയ കുട്ടിയെ ഉടന്‍ വെെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.വ്യാഴാഴ്ച രാവിലെയും ഹൃദയസ്തംഭനമുണ്ടായി. മഞ്ചേരി സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.അതേസമയം കുട്ടിക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമ്മക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ല.പെണ്‍കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കളും ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം 47 പേര്‍ നിരീക്ഷണത്തില്‍ ആയി.14 ബന്ധുക്കളില്‍ 11 പേര്‍ ആശുപത്രിയിലും ബാക്കി മൂന്നുപേര്‍ വീട്ടിലുമാണ് നിരീക്ഷണത്തിലുള്ളത്.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ വര്‍ധന മരവിപ്പിച്ചു
ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വര്‍ധിപ്പിച്ച ക്ഷാമബത്ത (ഡിഎ) മരവിപ്പിച്ചു. ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്.കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡിഎ. 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം. കൂടാതെ, 2020 ജൂലായിലും, 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡിഎ വര്‍ധനയും വേണ്ടെന്നുവെച്ചിട്ടുണ്ട്. ഇതോടെ നിലവിലുള്ള ക്ഷാമബത്ത നിരക്ക് തന്നെയായിരിക്കും തുടരുകയെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.ക്ഷാമബത്താ വര്‍ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെര്‍ ചിലവ് കുറയ്‌ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
കൊവിഡ് ഭീതി ഉടന്‍ അവസാനിക്കില്ല; രോഗവ്യാപനം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന
ന്യൂഡൽഹി:ലോകത്ത് കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപനം ഉടന്‍ അവസാനിക്കില്ല എന്നും കൊറോണ വൈറസിന്റെ സാന്നിധ്യം മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥനോം ഗെബ്രെയൂസസ് വ്യക്തമാക്കി.പല രാജ്യങ്ങളിലും വൈറസ് വ്യാപനം പ്രാരംഭ ഘട്ടത്തിലാണെന്നും ആഫ്രിക്കയിലും അമേരിക്കന്‍ രാജ്യങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വരവ് നടത്തി. അമേരിക്കയിലെയും ആഫ്രിക്കയിലെയും കണക്കുകളില്‍ കുതിച്ചുയരുന്ന പ്രവണതയാണ് ഇപ്പോഴും കാണുന്നത്. “പശ്ചിമ യൂറോപ്പിലെ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എണ്ണം കുറവാണെങ്കിലും മദ്ധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും പ്രവണതകള്‍ ആശങ്കാകുലമാണ്.മിക്ക രാജ്യങ്ങളും പകര്‍ച്ചവ്യാധിയെ നേരിടുന്ന ആദ്യഘട്ടത്തിലാണ്. ആദ്യ ഘട്ടത്തില്‍ പകര്‍ച്ചവ്യാധി വന്ന് അതിനെ പിടിച്ചു കെട്ടിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ ഉണ്ടാവുകയും വൈറസ് തിരിച്ചു വരവ് നടത്തുകയും ചെയ്തു. അതുകൊണ്ട് ഒരു പിഴവും വരുത്തരുത്”. -അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നിര്‍ത്തിയ നടപടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുനഃപരിശോധിക്കണമെന്നും ട്രെഡോസ് അഥനോം ഗെബ്രെയൂസസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂരില്‍ ഏഴ്, കോഴിക്കോട്-2, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 5 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. പാലക്കാട് ജില്ലയിലെ ഒരാള്‍ ഇന്ന് കോവിഡ് രോഗമുക്തമായതായും മുഖ്യമന്ത്രി അറിയിച്ചു. 127 പേരാണ് നിലവില്‍ കേരളത്തില്‍ ചികിത്സയിലുള്ളത്. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ രണ്ട് ഹൌസ് സര്‍ജന്മാര്‍ക്ക് രോഗം പിടിപ്പെട്ടതായും ഇതിലുള്ള ഒരാള്‍ കണ്ണൂരില്‍ നിന്നുള്ളയാളാണെന്നും ഇവര്‍ക്ക് കേരളത്തിന് പുറത്ത് നിന്നാണ് രോഗം പിടിപ്പെട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.കഴിഞ്ഞ മാസം ഡല്‍ഹിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലായിരുന്നു. പത്ത് പേര് അടങ്ങുന്ന സംഘമായിരുന്നു വിനോദയാത്ര പോയത്. തിരികേ എത്തിയതിന് ശേഷം ഒന്‍പതു പേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഇവരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 29150 പേരാണ് നിലവില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 28804 വീടുകളിലും 346 ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികൾ കണ്ണൂരിൽ;ജില്ലയില്‍ മാര്‍ച്ച് 12 ന് ശേഷമെത്തിയ എല്ലാ പ്രവാസികളുടെയും അവരുമായി സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധിക്കും
കണ്ണൂർ:സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള ജില്ലയായി കണ്ണൂർ.ഇതോടെ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തി.നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ഐ.ജി അശോക് യാദവ് പറഞ്ഞു. നിലവില്‍ 25 ഹോട്ട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്.ഇന്നലെ മാത്രം പത്ത് പേര്‍ക്കാണ് പുതിയതായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം നൂറ്റി നാലായി.ഇതില്‍ 49 പേര്‍ക്ക് രോഗം ഭേദമായി.വിദേശത്ത് നിന്നെത്തിയ പെരിങ്ങത്തൂര്‍, പാത്തിപ്പാലം, ചമ്പാട്, പാട്യം മുതിയങ്ങ, ചപ്പാരപ്പടവ്, ചെണ്ടയാട്, മുഴുപ്പിലങ്ങാട്, ചെറുവാഞ്ചേരി സ്വദേശികള്‍ക്കാണ് ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചപ്പാരപ്പടവ് സ്വദേശി അജ്മാനില്‍ നിന്നും ബാക്കിയുളളവര്‍ ദുബായില്‍ നിന്നും നാട്ടിലെത്തിയവരാണ്. മാര്‍ച്ച് 18 മുതല്‍ 21 വരെയുളള ദിവസങ്ങളിലാണ് ഇവര്‍ നാട്ടിലെത്തിയത്. കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് ഇവരുടെ സ്രവം പരിശോധനക്കയച്ചത്. കോട്ടയം മലബാര്‍ സ്വദേശിനിയായ 32 കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ച 104 പേരില്‍ 49 പേര്‍ ആശുപത്രി വിട്ടു. ബാക്കിയുളള 55 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 4365 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 102 പേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 214 പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്.അതേസമയം ജില്ലയില്‍ മാര്‍ച്ച് 12 ന് ശേഷമെത്തിയ എല്ലാ പ്രവാസികളുടെയും അവരുമായി സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധിക്കാന്‍ തീരുമാനമായി.രോഗ ലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12ന് ശേഷം നാട്ടിലേക്ക് വന്ന പ്രവാസികളെയും അവരുടെ ഹൈ റിസ്‌ക്ക് കോണ്‍ടാക്ടിലുള്ള മുഴുവന്‍ പേരുടെയും സാമ്പിൾ പരിശോധിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്; 10പേരും കണ്ണൂരില്‍;16 പേർ രോഗമുക്തരായി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 19പേര്‍ക്ക്.കണ്ണൂരില്‍ പത്ത് പേര്‍ക്കും, പാലക്കാട് നാല് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും കൊല്ലം മലപ്പുറം എന്നീ ജില്ലകളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിലെ രോഗികളിൽ 9 പേർ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്കു സമ്പർക്കം വഴിയും രോഗം ബാധിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽനിന്നും എത്തിയവരാണ്. ഇന്നത്തെ ഏറ്റവും പുതിയ സ്ഥിരീകരണത്തോടെ കണ്ണൂര്‍ ജില്ല ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി മാറിയതായി മുഖ്യമന്ത്രി അറിയിച്ചു.കണ്ണൂരിൽ കുറെ പേർ റോഡിലിറങ്ങിയതായും പുതിയ സ്ഥിരീകരണങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗൺ കർശനമാക്കാനുള്ള നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്നും ഹോട്ട് സ്പോട്ട് സ്ഥലങ്ങൾ സീൽ ചെയ്യുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുന്നത് ആലോചിക്കുമെന്നും വൈദ്യുതി കുടിശ്ശിക 18 ല്‍ നിന്ന് 12 ആക്കുന്നത് ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിശുദ്ധ റമദാന്‍ മാസം വരുന്ന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളിൽ നിലവിലെ സ്ഥിതി തുടരണമെന്ന് മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇഫ്താർ, ജുമുഅ എന്നിവ വേണ്ടെന്ന് വെയ്ക്കാനും മതപണ്ഡിതർ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഭാവി കണക്കിലെടുത്ത് കൂടിച്ചരലുകളും കൂട്ട പ്രാര്‍ഥനകളും മാറ്റിവെച്ച മതപണ്ഡിതന്മാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 426 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 36,667 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 36,335 പേര്‍ വീടുകളിലാണ്. രോഗലക്ഷണങ്ങളുള്ള 332 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 112 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 20,252 സാമ്ബിളുകള്‍ പരിശോധനയ്ക്ക അയച്ചു. 19,442 പരിശോധനാഫലങ്ങള്‍ നെഗറ്റീവാണ്. രോഗലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോണ്‍ടാക്ടുകളിലുള്ള മുഴുവന്‍ പേരുടെയും സാംപിള്‍ പരിശോധിക്കും. 53 പേരാണ് ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്.
സ്പ്രിങ്ക്ലർ വിഷയത്തിൽ സര്‍ക്കാരിന് തിരിച്ചടി; ഡേറ്റ കൈമാറരുതെന്ന് ഹൈക്കോടതി
കൊച്ചി::സ്പ്രിങ്ക്ലർ വിഷയത്തിൽ സര്‍ക്കാരിന് തിരിച്ചടി.ഇനി ഡേറ്റ കൈമാറരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.ചികിത്സാവിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് സര്‍ക്കാരിനോട് ചോദ്യമുന്നയിച്ച കോടതി കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യരുതെന്നും വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്നും അറിയിച്ചു.രോഗികളുടെ എണ്ണം പൊതുവെ കുറവായ സാഹചര്യത്തില്‍ ഇത്തരമൊരു കണക്കെടുപ്പിന്‍റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. എന്നാല്‍ രോഗികളുടെ എണ്ണം കുറവല്ല എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.സംസ്ഥാനത്തിന്റെ സൗകര്യങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് സ്പ്രിന്‍ക്ലര്‍ കമ്പനിയെ ഏല്‍പ്പിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മെഡിക്കല്‍ സെന്‍സിറ്റീവായ ഡാറ്റകളൊന്നും ശേഖരിക്കുന്നില്ല എന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. മെഡിക്കല്‍ ഡാറ്റകള്‍ എല്ലാം പ്രധാനമാണെന്ന് കോടതി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപതമല്ലെന്ന കാരണത്താല്‍ ജനങ്ങളുടെ മെഡിക്കല്‍ രേഖകളുടെ രഹസ്യ സ്വഭാവം ഇല്ലാതാകുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.