മലപ്പുറം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ്( 61) മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6.30ഓടെയാണ് മരണം.ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി.ഹംസക്കോയയുടെ ഭാര്യയ്ക്കും മകനും മകന്‍റെ ഭാര്യയ്ക്കും മൂന്ന് വയസ്സും മൂന്നും മാസവും മാത്രം പ്രായമുള്ള ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മെയ് 21ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു.
കേരളത്തില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;22 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്.48 മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.പാലക്കാട് 40, മലപ്പുറം 18,പത്തനംതിട്ട 11, എറണാകുളം 10,തൃശൂർ 8, തിരുവനന്തപുരം 5, ആലപ്പുഴ 5,കോഴിക്കോട് 4,ഇടുക്കി 3, വയനാട് 3, കൊല്ലം 2, കോട്ടയം 1, കാസർകോട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോസിറ്റീവ് കേസുകള്‍. 22 പേര്‍ രോഗമുക്തരായി.പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്.പുതുതായി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മഹാരാഷ്ട്രയില്‍നിന്ന് എത്തിയ 25 പേരും തമിഴ്‌നാട്ടില്‍നിന്ന് എത്തിയ പത്തുപേരും, കര്‍ണാടകത്തില്‍നിന്ന് എത്തിയ മൂന്നുപേരും, യു.പി ഹരിയാണ, ലക്ഷ്വദ്വീപ് എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഓരോരുത്തരും, ഡല്‍ഹിയില്‍നിന്ന് എത്തിയ നാലുപേരും ആന്ധ്രാപ്രദേശില്‍നിന്ന് എത്തിയ മൂന്നുപേരും ഉള്‍പ്പെടുന്നു. 1697 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 973 പേര്‍ ചികിത്സയിലുണ്ട്. 1,77,106 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1545 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് – മൂന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നു വീതവുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.
രാജ്യത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി
ന്യൂഡൽഹി:രാജ്യത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.ആരാധനാലയങ്ങളിലെ വിഗ്രഹത്തിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല.
കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:
- കണ്ടെയ്ന്മെന്റ് സോണില്‍ ആരാധനാലയം തുറക്കരുത്
- കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.
- മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.
- ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്.
- 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം.
- ആരാധനാലയത്തിലെ വിഗ്രഹത്തിലോ, വിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്.
- പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല.
- സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല.
- പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ക്രമീകരിക്കണം.
- ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുൻപ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.
- പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായി വയ്ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.
- ക്യൂവില്‍ ആറടി അകലം പാലിക്കണം.
- ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും അണുവിമുക്തമാക്കുകയും വേണം.
- ആരെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതന്‍ ആയാല്‍, പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.
നിരക്ക് വർദ്ധിപ്പിക്കാതെ സർവീസ് നടത്തില്ല; സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ തിങ്കളാഴ്ച മുതൽ ഓട്ടം നിർത്തുന്നു
കൊച്ചി:യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. വ്യവസായം തകര്‍ച്ചയിലാണെന്നും ഈ രീതിയില്‍ സര്‍വീസ് സാധ്യമല്ലെന്നും എറണാകുളത്ത് ചേര്‍ന്ന ബസ് ഉടമ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇതോടെ സ്വകാര്യ ബസ്സുകള്‍ വെള്ളിയാഴ്ച മുതല്‍ നിരത്തില്‍ നിന്നും പിന്മാറിത്തുടങ്ങും. തിങ്കളാഴ്ച മുതല്‍ ഒരു സര്‍വീസും നടത്തില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു. പ്രശ്‌നപരിഹാരം ഉണ്ടാകുകയോ നിരക്ക് വര്‍ധിപ്പിക്കുകയോ ചെയ്യുംവരെ സര്‍വീസ് നടത്തേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. പ്രതിഷേധമല്ലെന്നും നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ ആകാത്തതിനാലാണ് തീരുമാനമെന്നും പ്രൈവറ്റ് ബസ് ഓണേഴ്‌സ് യൂത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രിഡന്റ് എംകെ ബാബുരാജ് പറഞ്ഞു.ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുൻപേ സ്വകാര്യ ബസുകള്‍ കനത്ത നഷ്ടത്തിലായിരുന്നു. കോവിഡ് കാലത്ത് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും അത് പിന്‍വലിച്ചത് ഖേദകരമാണ്. ആളുകള്‍ പൊതുഗതാഗതം പരമാവധി ഒഴിവാക്കുന്ന ഈ കാലത്ത് ബസ് വ്യവസായം പിടിച്ച് നില്‍ക്കണമെങ്കില്‍ ചാര്‍ജ് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴിയില്ല. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് നഷ്ടം സഹിച്ചാണ് പല ബസുകളും ഇപ്പോള്‍ സര്‍വീസ് നടത്തിയത്. അതിനാല്‍ ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം. നഷ്ടം സഹിച്ച് ബസുകള്‍ സര്‍വീസ് നടത്തില്ലെന്നും സര്‍ക്കാരിന്റെ അനുകൂല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജനറല്‍ കണ്‍വീനര്‍ ടി ഗോപിനാഥ്, വൈസ് ചെയര്‍മാന്‍ എം ഗോകുല്‍ദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
രാജ്യത്ത് 24 മണിക്കൂറില്‍ 9,304 കൊവിഡ് കേസുകള്‍;മരണം ആറായിരം കടന്നു
ന്യൂഡൽഹി:രാജ്യത്ത് കൊറോണ വ്യാപനം കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 9,304 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇത് വരെ റിപ്പോര്‍ട്ട് ചെയ്‌തതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കേസുകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതോടെ വൈറസ് പിടിപ്പെട്ടവരുടെ എണ്ണം 2,16,919 ആയി ഉയര്‍ന്നു. ഇതില്‍ ഒരു ലക്ഷത്തിലേറെ പേരുടെ രോഗം ഭേദമായി. 6075 പേരാണ് മരിച്ചത്.ഇതുവരെ ആറായിരത്തിലധികം മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്ട്രയില്‍ 2500 ലേറെ പേരും ഗുജറാത്തില്‍ 1100 ലധികം പേരും മരിച്ചു. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 23,000 കടന്നു.ഡൽഹിയിൽ എത്തുന്ന എല്ലാവർക്കും 7 ദിവസം ഹോം ക്വാറന്‍റൈന്‍ സർക്കാർ നിർബന്ധമാക്കി. സ്‌റ്റേഡിയങ്ങൾ അടക്കമുള്ള ഇടങ്ങൾ ചികിത്സ കേന്ദ്രങ്ങൾ ആക്കാനാരംഭിച്ചു. തമിഴ്നാട്ടില്‍ 25,000 ത്തിലധികം പേര്‍ക്കും മഹാരാഷ്ട്രയില്‍ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കും രോഗമുണ്ട്.എല്ലാ സംസ്ഥാനങ്ങളിലും ലക്ഷദീപ് ഒഴികെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് ഉയർന്ന് 48.31 ശതമാനത്തിലും മരണനിരക്ക് താഴ്ന്ന് 2.8 ശതമാനത്തിലും എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരുലക്ഷത്തിലധികം പേര്‍ രോഗമുക്തരായി.688 ലാബുകളിലായി പ്രതിദിനം 1.37 ലക്ഷം സാമ്പിളുകള്‍ പരിശോധിക്കുന്നു. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനുള്ള സെറോ സർവെ പരിശോധന ഈ ആഴ്ച പൂർത്തിയാക്കാനാകുമെന്നാണ് ഐ.സി.എം.ആര്‍ പ്രതീക്ഷിക്കുന്നത്.
നിസർഗ തീരം തൊട്ടു;മുംബൈയില്‍ കനത്ത മഴയും കാറ്റും;വിമാനത്താവളം അടച്ചു
മുംബൈ : തീവ്രചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മഹാരാഷ്ട്ര തീരത്തെത്തി. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശുന്നത്. മുംബൈയടക്കമുള്ള നഗരങ്ങളില്‍ കനത്തകാറ്റും മഴയുമാണ്. അറബിക്കടലില്‍ വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന നിസര്‍ഗ ഉച്ചയ്ക്കുശേഷമാണ് മഹാരാഷ്ട്ര തീരത്തെത്തിയത്. 120കിലോമീറ്റര്‍ വേഗതയുണ്ടായിരുന്ന കാറ്റ് തീരംതൊട്ടപ്പോള്‍ 72 കിലോമീറ്റര്‍ വേഗതയിലായി.മഹാരാഷ്ട്രയ്ക്കും തെക്കന്‍ ഗുജറാത്തിനും ഇടയില്‍ റായ്ഗഡ് ജില്ലയിലാണ് ചുഴലിക്കാറ്റെത്തിയത്. മുംബൈക്ക് പുറമെ താനെ, പാല്‍ഗര്‍, ഗുജറാത്തിന്റെ തെക്കന്‍ മേഖലകളില്‍ മഴയും കാറ്റുമുണ്ട്. മഹാരാഷ്ട്രയില്‍ ചിലയിടങ്ങളില്‍ കടല്‍വെള്ളം ആഞ്ഞുകയറുന്നുണ്ട്.ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ നിര്‍ത്തിവെച്ചു.മുംബൈയില്‍ നിന്നുള്ളതും മുംബൈയിലേക്ക് വരുന്നതുമായ ട്രെയിനുകള്‍ നേരത്തെ സമയം പുനഃക്രമീകരിച്ചിരുന്നു. അറബികടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം ചൊവ്വാഴ്ചയോടെയാണ് ചുഴലിക്കാറ്റായി രൂപംകൊണ്ടത്. കടല്‍ താപനില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നിസര്‍ഗയ്ക്ക് തീവ്രതകൂടി. നിലവില്‍ മുംബൈക്ക് 350 കിലോമീറ്റര്‍ അടുത്താണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് നിസര്‍ഗ (പ്രകൃതി) എന്ന പേര് നല്‍കിയത്.
നിസര്‍ഗ തീവ്ര ചുഴലികാറ്റായി മാറി; മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്ക
മുംബൈ: അറബികടലില്‍ രൂപം കൊണ്ട് നിസര്‍ഗ ചുഴലികാറ്റ് ഇന്ന് അതിതീവ്ര ചുഴലികാറ്റായി മാറും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയുള്ള ചുഴലികാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നിസര്‍ഗ മുംബൈ തീരത്തോട് അടുക്കുകയാണ്. ഇന്ന് വൈകിട്ടോടെ മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് കാറ്റ് തീരത്തേക്ക് വീശുക.അതി തീവ്രമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വടക്കന്‍ മഹാരാഷ്ട്രയുടെ തീരവും ഗുജറാത്തിന്റെ തെക്കന്‍ തീരവും അതീവ ജാഗ്രതയിലാണ്.മുംബൈ, പാൽഗർ, താനെ, റായ്ഗഡ് ജില്ലകളിലും ഗുജറാത്തിലെ സൂറത്ത്, ബറൂച്ച് ജില്ലകളിലും ദാദ്ര നഗർഹവേലിയിലും കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്രയുടെ തീര പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. ഗുജറാത്തിന്റെ തെക്ക് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.തെക്ക് സിന്ധുദുർഗ് മുതൽ വടക്ക് സൂറത്ത് വരെയുള്ള മഹാരാഷ്ട്ര – ഗുജറാത്ത് തീരത്ത് ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ ഭാഗങ്ങളിൽ കടൽ വെള്ളം ഒന്നര കിലോമീറ്റർ വരെ ഉള്ളിലേയ്ക്ക് കയറാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മുബൈ വിമാനത്താവളത്തിൽ സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കൊങ്കൺ പാതയിലൂടെയുള്ള സ്പെഷ്യൽ ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായി റെയിൽവെ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേയ്ക്ക് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിസർഗയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.രണ്ട് ആഴ്ച്ചക്കുള്ളില്‍ ഇന്ത്യന്‍ തീരത്തേക്ക് വീശിയടിക്കുന്ന രണ്ടാമത്തെ കാറ്റാണ് നിസര്‍ഗ. കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ഏറ്റവും ഭീകരമായ ഉംപുന്‍ ചുഴലികാറ്റ് ബംഗാളിലും ഒഡീഷന്‍ തീരങ്ങളിലും വലിയ നാശനഷ്ടം വിതച്ചിരുന്നു.സംഭവത്തില്‍ നൂറോളം പേര്‍ മരണപ്പെടുകയും ലക്ഷകണക്കിന് ആളുകളെ ഇത് ബാധിച്ചിട്ടുമുണ്ട്. ഒരു ലക്ഷം കോടിയുടെ നാശനഷ്ടമാണ് പശ്ചിം ബംഗാള്‍ മുഖ്യ മന്ത്രി കണക്കാക്കിയിട്ടുള്ളത്.
ഉത്ര കൊലക്കേസ് വഴിത്തിരിവിലേക്ക്;സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ അറസ്റ്റില്‍
കൊല്ലം: അഞ്ചലില്‍ യുവതിയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ അറസ്റ്റില്‍. മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. എല്ലാം അച്ഛന് അറിയാമായിരുന്നെന്ന് സൂരജ് മൊഴി നൽകിയിരുന്നു. സൂരജിന്റെ വീട്ടില്‍ നിന്ന് ഉത്രയുടേതെന്ന് സംശയിക്കുന്ന ആഭരണങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അടൂരിലെ വീടിന് പുറത്ത് നിന്നാണ് സ്വർണം കണ്ടെടുത്തത്. സ്വർണാഭരണങ്ങൾ പലയിടങ്ങളിൽ കുഴിച്ചിട്ട നിലയിലായിരുന്നു.സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ചുകൊടുത്തത്. കൊലപാതകത്തിന് മുമ്പ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ ഫോറൻസിക് , റവന്യു സംഘവും ഉണ്ടായിരുന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, സ്റ്റെയർകെയ്സ്, വീടിന്റെ പരിസരം എന്നിവിടങ്ങളില്‍ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു.റവന്യു വകുപ്പ് ജീവനക്കാർ വീടിന്റെ സ്കെച്ച് തയ്യാറാക്കി.അടൂർ തഹസിൽദാർ അടക്കമുള്ളവരാണ് തെളിവ് ശേഖരണത്തിനിടെ വീടിൻ്റെ സ്കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറിയത്.സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരിൽ നിന്നും അന്വേഷണസംഘം വിശദാംശങ്ങൾ തേടിയിരുന്നു.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശിനി സുലൈഖ
കോഴിക്കോട്:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മാവൂര്‍ സ്വദേശി സുലൈഖയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. റിയാദില്‍ നിന്നെത്തിയ ഇവര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.റിയാദില്‍ നിന്നും ഈ മാസം 20നാണ് സുലൈഖയും ഭര്‍ത്താവും നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സുലൈഖയെ ഈ മാസം 25ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 27നാണ് കോവിഡ് സ്ഥിരീകരിച്ചത്. പിറ്റേദിവസം ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ ഹൃദയ സ്തംഭനവുമുണ്ടായി. ഗുരുതരാവസ്ഥയിലായ സുലൈഖയെ പിന്നീട് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ രാത്രി 7.20ഓടെയാണ് മരണം സംഭവിച്ചത്. സുലൈഖയുടെ ഭര്‍ത്താവിനും കോവിഡ‍് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹമിപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി;നിയന്ത്രണം കണ്ടെയിന്‍മെന്റ് സോണുകളില്‍
ന്യൂഡല്‍ഹി:കോവിഡ് 19 നെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. കണ്ടെയിന്‍മെന്റ് സോണുകളില്‍ മാത്രമാണ് കര്‍ശന നിയന്ത്രണം ഉണ്ടാവുക.ജൂണ്‍ എട്ടുമുതല്‍ മറ്റിടങ്ങളില്‍ വിപുലമായ ഇളവുകളും പ്രഖ്യാപിച്ചു.ഒന്നാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍, മാളുകള്‍ എന്നിവ തുറക്കും. അന്തർസംസ്ഥാന യാത്രകള്‍ക്കും അനുമതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണില്‍ തുറക്കില്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍, മെട്രോ, സിനിമാ തിയറ്ററുകള്‍ തുടങ്ങിയവയും ഉടനുണ്ടാകില്ല. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ജൂലൈ മുതൽ പ്രവ൪ത്തിക്കാം. തുറന്നുപ്രവര്‍ത്തിക്കുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച എസ്ഒപി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടൻ പുറത്തിറക്കും.രാത്രിയാത്രാ നിരോധനം തുടരും. സമയത്തില്‍ മാറ്റമുണ്ട്. രാത്രി 9 മുതൽ രാവിലെ 5 മണിവരെയാണ് പുതിയ യാത്രാ നിരോധനം. രാജ്യാന്തര യാത്ര സർവീസുകൾ അനുവദിക്കുന്നതു മൂന്നാം ഘട്ടത്തിലായിരിക്കും. മെട്രോ റെയിൽ പ്രവർത്തനം, സിനിമാ തിയേറ്റർ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങൾ പരിശോധിച്ച് മൂന്നാംഘട്ടത്തിൽ തീരുമാനിക്കാം.അന്ത൪ദേശീയ വിമാന സ൪വീസുകൾ, മെട്രോറെയിൽ, തിയേറ്ററുകൾ, ബാറുകൾ, മറ്റ് പൊതുസംഗമങ്ങൾ എന്നിവ തുറക്കാൻ സാഹചര്യം പരിശോധിച്ച് സംസ്ഥാനങ്ങൾക്ക് തീയതി തീരുമാനിക്കാം.അന്ത൪ സംസ്ഥാന യാത്രകൾക്കും സംസ്ഥാനങ്ങൾക്കുള്ളിലെ യാത്രകൾക്കും നിയന്ത്രണങ്ങളില്ല. ഈ കാര്യങ്ങളിലെല്ലാം നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക് ഏ൪പ്പെടുത്താം.അറുപത്തിയഞ്ച് വയസിന് മുകളിലും 10 വയസിന് താഴെയുമുള്ളവര്‍ വീട്ടിൽ നിന്ന് അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും പുതിയ മാര്‍ഗനിര്‍ദേശം വ്യക്തമാക്കി.