ഹൈദരാബാദ്: വിശാഖപട്ടണം കപ്പല്‍ശാലയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു.ഹിന്ദുസ്ഥാന്‍ ഷിപ്യാഡ് ലിമിറ്റഡിലാണ് അപകടമുണ്ടായത്. ജോലിക്കാര്‍ ക്രെയിന്‍ പരിശോധിക്കുന്നതിനിടെയാണ് അപകടം.പുറത്തെടുത്ത മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ അവസ്ഥയില്‍ ആണ്.കപ്പല്‍ നിര്‍മ്മാണ സാമഗ്രികള്‍ നീക്കുന്നതിനുള്ള കൂറ്റന്‍ ക്രെയിന്‍ ജോലിക്കാര്‍ക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു.ഇരുപതു ജോലിക്കാര്‍ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ചിലര്‍ ഓടി മാറി. ക്രെയിനിന് അടിയില്‍പെട്ടവരാണ് അപകടത്തിനിരയായത്. നിരവധി പേര്‍ക്കു പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ എച്ച്‌എസ്‌എല്‍ ജീവനക്കാരാണെന്നും ബാക്കിയുള്ളവര്‍ കരാര്‍ ഏജന്‍സിയില്‍ നിന്നുള്ളവരാണെന്നും ജില്ലാ കളക്ടര്‍ വിനയ് ചന്ദ് പറഞ്ഞു.ഉടന്‍ പൊലീസും രക്ഷാസേനയും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ജഗന്മോഹന്‍ റെഡ്ഡി ഉത്തരവിട്ടു.10 വര്‍ഷം മുമ്പ് എച്ച്.എസ്.എല്ലില്‍ നിന്ന് വാങ്ങിയ ക്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഒരു സ്വകാര്യ ഏജന്‍സിയാണ് ക്രെയിന്‍ പ്രവര്‍ത്തനം ഏറ്റെടുത്തിരുന്നത്.
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി;മരിച്ചത് കോട്ടയം,എറണാകുളം സ്വദേശികൾ
കോട്ടയം:സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതൻ(55),എറണാകുളത്തെ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസി എന്നിവരാണ് മരിച്ചത്.അജിതന്‍ രോഗബാധിതനായത് സമ്പർക്കത്തിലൂടെയാണ്. ചെറുതോണി ടൗണില്‍ ടൈലറിംഗ് ഷോപ്പ് നടത്തി വരുന്ന ഇദ്ദേഹത്തിന്‍റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്കത്തെ തുടര്‍ന്നാണ് അജിതനും രോഗബാധ ഉണ്ടായത്.ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ള അജിതനെ യാത്രകള്‍ അടക്കം ഒഴിവാക്കുന്നതിനായാണ് സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റിയത്. നിലവില്‍ ഇടുക്കിയില്‍ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് ജോലി ചെയ്തു വരുന്നതിനിടെയാണ് കോവിഡ് ബാധിക്കുന്നത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ചികിത്സയില്‍ തുടരവെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്.
കോവിഡ് പരിശോധനയിൽ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്രം
ന്യൂഡൽഹി:കോവിഡ് പരിശോധനയില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ താഴെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.കേരളത്തിൽ പത്ത് ലക്ഷം പേരിൽ 212 പേരെ മാത്രമാണ് പരിശോധിക്കുന്നത്.കോവിഡ് പരിശോധനയുടെ ദേശീയ ശരാശരി പത്ത് ലക്ഷം പേരിൽ 324 എന്നതാണ്.അതേസമയം മരണ നിരക്ക് കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ് രോഗ മുക്തി നിരക്കിൽ കേരളം മുന്നിലാണ്.ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. 2.21% ആണ് മരണ നിരക്കിന്റെ ദേശീയ ശരാശരി. രോഗമുക്തിയിലൂടെ സമൂഹം നേടുന്ന ആ൪ജിത പ്രതിരോധം കോവിഡ് പ്രതിരോധത്തിനുള്ള ശരിയായ മാ൪ഗമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.രോഗം പടരുന്നത് നിയന്ത്രിക്കാനാണ് നാം മുൻഗണന നൽകേണ്ടത്. രോഗ മുക്തി നിരക്ക് രാജ്യത്ത് കൂടി വരുന്നത് വലിയ നേട്ടമാണെന്ന് കേന്ദ്രം അവകാശപ്പെട്ടു. ഏപ്രിൽ മാസത്തിൽ 7.8% ആയിരുന്നത് ഇപ്പോൾ 64.44% ആയിട്ടുണ്ട്. പതിനാറ് സംസ്ഥാനങ്ങളിൽ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ഇന്ത്യയിലെ കോവാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; പ്രളയസാധ്യത തളളിക്കളയാനാവില്ലെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഓഗസ്റ്റ് ആദ്യവാരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള വിദൂരസാധ്യതയുണ്ട്.ഓഗസ്റ്റ് രണ്ടുമുതല്‍ 20 വരെ സാധാരണയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചന. ഒറ്റപ്പെട്ട തീവ്രമഴക്കും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയകാലത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ രണ്ടുവര്‍ഷവും പ്രളയമുണ്ടായത് ഓഗസ്റ്റ് എട്ടുമുതലുള്ള ദിവസങ്ങളില്‍ ലഭിച്ച അതിതീവ്രമഴ കാരണമാണ്. ജൂണ്‍, ജൂലായില്‍ മഴകുറഞ്ഞ് ഓഗസ്റ്റില്‍ കുറച്ചു ദിവസം കനത്ത മഴ എന്ന രീതിയാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുമുണ്ടായത്. ഇത്തവണയും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് ജൂലായ് 31 മുതല്‍ ഓഗസ്റ്റ് ആറുവരെയുള്ള ആഴ്ചയുടെ അവസാനത്തോടെ ന്യൂനമര്‍ദം രൂപപ്പെടാനുള്ള വിദൂര സാധ്യതയാണ് ഒരാഴ്ച മുൻപ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്.ആഗോളതാപനത്തിന്റെ ഫലമായി മണ്‍സൂണ്‍ പ്രവാഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാലവര്‍ഷത്തെ സംബന്ധിച്ച കൃത്യമായ പ്രവചനങ്ങള്‍പോലും അസാധ്യമാക്കുന്നതായി സെന്റര്‍ ഫോര്‍ എര്‍ത്ത് റിസര്‍ച്ച് ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റിലെ കാലാവസ്ഥാ വിദഗ്ധനായ ഡോ. വേണു ജി. നായര്‍ പറഞ്ഞു.മുന്‍കൂട്ടിയുള്ള പ്രവചനം എത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍, കേരളത്തില്‍ കൂടുതല്‍ മഴപെയ്യാന്‍ അനുകൂലമായ അന്തരീക്ഷമാറ്റം അക്കാലത്ത് ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഈ മാറ്റം അതിതീവ്രമഴയ്ക്ക് കാരണമാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും പ്രളയസാധ്യത.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും;പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകള്‍ പരമാവധി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം.സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാം. എന്നാല്‍ ഹോട്ടലുകളില്‍ ഇരുന്നുള്ള ഭക്ഷണം കഴിക്കല്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം.ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്പാ എന്നിവ ഒഴികെയുള്ള എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴുവരെ തുറന്നുപ്രവർത്തിക്കാം.50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. കണ്ടെയിൻമെന്റ് സോണുകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. എല്ലാത്തരം കാർഷിക, കെട്ടിടനിർമാണ പ്രവർത്തനങ്ങളും കണ്ടെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ തുടരാം.സിനിമാ ഹാൾ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ, പാർക്കുകൾ, ഓഡിറ്റോറിയം, ബാർ എന്നിവ പ്രവർത്തിക്കാൻ പാടില്ല. കൂട്ടം കൂടാൻ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല.കോർപ്പറേഷൻ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.അതേസമയം മേൽപ്പറഞ്ഞ ഇളവുകളൊന്നും ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ബാധകമായിരിക്കില്ല. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയിൻമെന്റ് സോണുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരുന്നതായിരിക്കും.
ഇരിട്ടിയില്‍ നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ്;നിരവധിപേർ നിരീക്ഷണത്തിൽ
ഇരിട്ടി: നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്.കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ നിരീക്ഷണത്തിലിരിക്കെയാണ് ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി ജന്മദിനാഘോഷം സംഘടിപ്പിച്ചതെന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.നഗരസഭയിലെ കൂളിചെമ്ബ്ര 13 ആം വാര്‍ഡിലാണ് യുവാവിന്‍റെ വീടെങ്കിലും ഇയാള്‍ നിരവധി തവണ ക്വാറന്‍റൈന്‍ ലംഘിച്ച് ഇരിട്ടി ടൗണില്‍ എത്തിയതായും പലരുമായി സമ്പർക്കത്തിലായതായും കണ്ടെത്തി.വീട്ടില്‍ നടന്ന ജന്മദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്തവരില്‍ കുറെ പേര്‍ ടൗണുമായി സ്ഥിരമായി ബന്ധപ്പെടുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്. ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയും ഇയാള്‍ വീട്ടില്‍നിന്നു പറത്തിറങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യുവാവുമായി പ്രൈമറി തലത്തില്‍ ബന്ധപ്പെട്ടവരുടെ കൂട്ടത്തില്‍ കൂത്തുപറമ്പിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്.യുവാവുമായി സമ്പർക്കത്തിലേർപ്പെട്ട 20 പേരെ ഹൈ റിസ്ക്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇവരെ മുഴുവന്‍ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റാന്‍ നിർദേശം നൽകി.സെക്കന്‍ഡറി സമ്പർക്കപ്പട്ടികയില്‍ 200ല്‍ അധികം പേര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രൈമറി സമ്പർക്കത്തിലുള്ളവര്‍ മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെട്ടതായും കണ്ടെത്തി.
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ ഇല്ല; രോഗവ്യാപനം കൂടിയ മേഖലകളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും
തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ ഏർപ്പെടുത്തില്ലെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനം.രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.ജനങ്ങളുടെ സാമൂഹ്യ,സാമ്പത്തികാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്. പൂര്‍ണ്ണമായ അടച്ചിടലിലേക്ക് പോയാല്‍ ജനജീവിതം ദുസ്സഹമാകുമെന്നാണ് മന്ത്രിസഭ യോഗം വിലയിരുത്തി. രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം കൂടുതലായി ഉണ്ടായത്. ഈ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും പരിശോധന വ്യാപിപ്പിക്കുകയും ചെയ്യും.മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയുമായി ചേർന്ന പ്രത്യേക യോഗത്തിന് ശേഷം സമ്പൂർണ്ണ ലോക്ക് ഡൌൺ വേണ്ടെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.വീഡിയോ കോൺഫെറൻസിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്. ധനബില്‍ പാസാക്കാനുള്ള സമയപരിധി രണ്ട് മാസത്തേക്ക് നീട്ടാനുള്ള ഓര്‍ഡിനന്‍സിനും മന്ത്രിസഭ യോഗം അംഗീകാരം നല്‍കി.2003 ധനകാര്യ ഉത്തരവാദിത്ത നിയമത്തിലെ നാലാം വകുപ്പിലെ 2 സി ഉപവകുപ്പാണ് ഇതിനായി ഭേദഗതി ചെയ്തത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മീഷന്‍റെ കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടി.
സ്വര്‍ണക്കടത്ത് കേസ്;ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി
കൊച്ചി:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി. എന്‍.ഐ.എയുടെ ഡൽഹി, ഹൈദരാബാദ് യൂണിറ്റുകളിലെ വിദഗ്ദ്ധ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുക്കും.പ്രത്യേക ചോദ്യാവലി തയ്യാറാക്കിയുള്ള ചോദ്യം ചെയ്യൽ മുഴുവനായും ക്യാമറയില്‍ പകര്‍ത്തും.ഇന്ന് രാവിലെയാണ് തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ നിന്നും ശിവശങ്കര്‍ കൊച്ചിയിലേക്ക് തിരിച്ചത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ച് ശിവശങ്കറിനെ എന്‍ഐഎ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.രാജ്യത്ത് ആദ്യമായാണ് ഇത്രയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ ഐഎ ചോദ്യം ചെയ്യുന്നത്.അഞ്ച് മണിക്കൂർ നീണ്ട ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ എൻ.ഐ.എ സംഘത്തിന് തൃപ്തി വന്നിട്ടില്ല. മറ്റ് പ്രതികളുമായുള്ള ബന്ധം ,സ്വർണ കടത്തിനെക്കുറിച്ചുള്ള അറിവ്, ഫ്ലാറ്റിൽ നടന്ന ഗൂഢാലോചന, പ്രതികൾക്ക് ചെയ്ത് നൽകിയ സഹായം എന്നീ കാര്യങ്ങളാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ ശിവശങ്കറിൽ നിന്ന് എൻ.ഐ.എ ചോദിച്ച് അറിയുക. സരിത്തും ശിവശങ്കറും തമ്മിൽ മണിക്കൂറുകൾ നീണ്ട ഫോൺ വിളിയിലും എൻ.ഐ.എക്ക് സംശയമുണ്ട്.എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം ദല്‍ഹിയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമാണ് കൊച്ചിയിലെത്തിയത്. എഴുതി തയാറാക്കിയ 56 ചോദ്യങ്ങളാണ് ചോദിക്കുക. പ്രത്യേകം തയാറാക്കിയ മുറിയിലെ ചോദ്യം ചെയ്യല്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തും. അറസ്റ്റിനു സാധ്യതയുണ്ടെന്നും സൂചനയുണ്ട്. സെക്രട്ടറിയേറ്റിലെ സിസി ടി വി യിൽ നിന്ന് ശേഖരിയ്ക്കുന്ന ജൂലൈ ഒന്ന് മുതൽ 12 വരെയുള്ള ദൃശ്യങ്ങളും ചോദ്യം ചെയ്യലിൽ നിർണ്ണായകമാകും. അത് ഉടൻ നൽകാനാണ് മുഖ്യ മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ നൽകേണ്ട സാഹചര്യമുണ്ടോയെന്നും ശിവശങ്കർ പരിശോധിക്കുന്നതായി സൂചനയുണ്ട്.കസ്റ്റംസിനും എന്‍ഐഎയ്ക്കും നല്‍കിയ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എന്‍ഐഎ കൊച്ചിയിലേക്കു വിളിച്ച് ചോദ്യം ചെയ്യുന്നത്.
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 760 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 689 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 760 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 164 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 105 പേര്‍ക്കും, കൊല്ലം ജില്ലയിലെ 59 പേര്‍ക്കും, എറണാകുളം ജില്ലയിലെ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 53 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 48 പേര്‍ക്കും, കോട്ടയം ജില്ലയിലെ 45 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 39 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 37 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 31 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും, വയനാട് ജില്ലയിലെ 14 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 3, ആലപ്പുഴ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ ജില്ലയിലെ 4 ബിഎസ്എഫ് ജവാന്‍മാര്‍ക്കും, 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, ആലപ്പുഴ ജില്ലയിലെ ഒരു ഐ.ടി.ബി.പി. ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനുമാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിലെ 121 പേരുടേയും, എറണാകുളം ജില്ലയിലെ 107 പേരുടേയും, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 70 പേരുടെ വീതവും, തൃശൂര്‍ ജില്ലയിലെ 57 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 51 പേരുടേയും, ആലപ്പുഴ ജില്ലയിലെ 50 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 48 പേരുടേയും, കോട്ടയം ജില്ലയിലെ 37 പേരുടേയും, കാസര്‍ഗോഡ് ജില്ലയിലെ 34 പേരുടേയും, ഇടുക്കി ജില്ലയിലെ 31 പേരുടേയും, കോഴിക്കോട് ജില്ലയിലെ 8 പേരുടേയും, പാലക്കാട് ജില്ലയിലെ 5 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് 29 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9),കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുന്‍സിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുന്‍സിപ്പാലിറ്റി (31), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), എറണാകുളം ജില്ലയിലെ നെല്ലിക്കുഴി (എല്ലാ വാര്‍ഡുകളും), കുട്ടമ്പുഴ (4, 5), ഏഴിക്കര (8, 9), കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ (11), അയ്യന്‍കുന്ന് (14), മുഴുക്കുന്ന് (2), ആലപ്പുഴ ജില്ലയിലെ പുറക്കാട് (18), പുന്നപ്ര നോര്‍ത്ത് (16), നീലംപേരൂര്‍ (1, 2, 3, 4), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (3, 7, 8, 9, 10, 11, 12, 13, 15), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), കോട്ടയം ജില്ലയിലെ കുറിച്ചി (20) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (സബ് വാര്‍ഡ് 6), മുഴപ്പിലങ്ങാട് (വാര്‍ഡ് 2), കൂടാളി (18), മലപ്പട്ടം (5), ന്യൂ മാഹി (4, 5, 7), പായം (2), പടിയൂര്‍ (10, 13), പാട്യം (7, 9, 17), കങ്കോല്‍ ആലപ്പടമ്പ (1), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), അരുവാപ്പുലം (4, 12), നിരണം (13), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (7), തൃശൂര്‍ ജില്ലയിലെ കൊരട്ടി (1) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 494 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ഒരു കൊവിഡ് മരണം കൂടി;മരിച്ചത് തലശേരി സ്വദേശിനി ലൈല
കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ തലശേരി സ്വദേശിനി ലൈല(62) ആണ് മരിച്ചത്. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വയനാട് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച ലൈലയെ മൊബൈല്‍ ഐ.സി.യുവിലാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ മരണം സംഭവിച്ചു. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.വ്യാഴാഴ്ച ബെംഗളൂരുവില്‍ വച്ച് നടത്തിയ കൊറോണ പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം സംസ്‌കരിക്കും. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 58 ആയി. ശനിയാഴ്ചമാത്രം നാലുപേരാണ് വൈറസ് ബാധമൂലം മരിച്ചത്.