രാജമല ദുരന്തം; തെരച്ചില്‍ ആറാം ദിവസത്തിലേക്ക്; ഇനി കണ്ടെത്താനുള്ളത് 19 പേരെ

keralanews rajamala tragedy search continues for the sixth day 19 bodies to find out

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചില്‍ ആറാം ദിവസമായ ഇന്നും തുടരുന്നു.രാവിലെ എട്ട് മണി മുതല്‍ തെരച്ചില്‍ ആരംഭിച്ചു. 19 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി.ഇനി കണ്ടെത്താനുള്ളതില്‍ കൂടുതല്‍ കുട്ടികളാണ്. ഒന്‍പത് കുട്ടികളെ കണ്ടെത്താനുണ്ടെന്ന് ഇടുക്കി സബ് കലക്‌ടര്‍ പ്രേംകൃഷ്‌ണന്‍ പറഞ്ഞു.മൃതദേഹങ്ങള്‍ ഒലിച്ചുപോയിരിക്കാന്‍ സാധ്യതയുള്ളതിനാൽ പുഴ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്.പുഴകളുടെ പരിസരത്തും മറ്റ് സമീപ സ്ഥലങ്ങളിലും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.കാലാവസ്ഥ അനുകൂലമായതിനാല്‍ കൂടുതല്‍ പേരെ ഇന്നു കണ്ടെത്താന്‍ സാധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇടുക്കിയിലടക്കം മലയോര മേഖലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി മഴ വളരെ കുറവാണ്. ലയങ്ങളുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ തെരച്ചില്‍ നടത്താനാണു തീരുമാനം. അവസാന ആളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിലും ഉരുള്‍പൊട്ടലില്‍ വന്നു പതിച്ച വലിയ പാറക്കൂട്ടങ്ങള്‍ തെരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്. സ്ഫോടക വസ്തുക്കള്‍ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച്‌ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ ചില മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെവന്നാല്‍ ശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കില്‍ മൃതദേഹം ഡിഎന്‍എ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് 1417പേര്‍ക്ക് കോവിഡ്;1242 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ;1426 പേർക്ക് രോഗമുക്തി

keralanews 1417 covid cases confirmed in kerala today 1242 through contact 1426 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1426 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1242 പേര്‍ക്ക് ഇന്ന് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതില്‍ ഉറവിടം അറിയാത്ത 105 പേരുണ്ട്. വിദേശത്ത് നിന്ന് വന്ന 62 പേരും മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്ന 72 പേരും 36 ആരോഗ്യപ്രവര്‍ത്തകരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് ഇന്ന് അഞ്ചു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യ )68), കണ്ണൂര്‍ കോളയാട് സ്വദേശി കുംബമാറാടി (75), തിരുവന്തപുരം വലിയതുറ സ്വദേശി മണിയന്‍ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരണമടഞ്ഞത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസര്‍കോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4 എന്നിങ്ങനെയാണ്.

രാജമല ദുരന്തം;അഞ്ചാം ദിവസത്തെ തെരച്ചില്‍ ആരംഭിച്ചു;ഇനി കണ്ടെത്താനുള്ളത് 21 മൃതദേഹങ്ങള്‍

keralanews rajamala tragedy search continues in the fifth day 21 bodies are yet to be found

ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള അഞ്ചാം ദിവസത്തെ തെരച്ചില്‍ ആരംഭിച്ചു. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. അതില്‍ അധികവും കുട്ടികളാണ്. വീടുകള്‍ക്ക് സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാല്‍ പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും.പുഴയില്‍ നിന്ന് മാത്രം ഇതുവരെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്.ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്ന് കുട്ടികള്‍ അടക്കം ആറുപേരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തത്. ഇതോടെ മരണസംഖ്യ 49 ആയി. കൊവിഡ് ഭീതി ഉള്ളതിനാല്‍ കര്‍ശന ജാഗ്രത പാലിച്ചാണ് തെരച്ചില്‍ നടക്കുന്നത്. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസം സൃഷ്‌ടിക്കുന്നത്. ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച്‌ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് നീക്കം.പെട്ടിമുടിയില്‍ തെരച്ചിലിനെത്തിയ ആലപ്പുഴയില്‍ നിന്നുള്ള അഗ്നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതോടെ ഈ സംഘത്തെ പൂര്‍ണമായും നിരീക്ഷണത്തിലാക്കി.മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ്. ഇവരെ അവസാനമായി ഒരു നോക്ക് കാണാന്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബന്ധുക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ആയിരത്തിലേറെ പേര്‍ എത്തിയെന്നാണ് പൊലീസിന്റെ കണക്ക്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ളവരെ ചെക്ക്പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്. നൂറിലേറെ വരുന്ന പൊലീസും അഗ്നിശമന സേനാ ജീവനക്കാരും അൻപതിലധികം റവന്യൂ ഉദ്യോഗസ്ഥരും ദേശീയദുരന്തനിവാരണസേന സംഘവും നിലവില്‍ പെട്ടിമുടിയിലുണ്ട്. ഇവര്‍ക്ക് ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കൊവിഡ് പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

സ്വര്‍ണ്ണക്കടത്ത് കേസ്;സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജി എന്‍.ഐ.എ കോടതി തള്ളി

keralanews gold smuggling case n i a court rejected bail plea of swapna suresh

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്‍റെ ജാമ്യഹര്‍ജി എന്‍.ഐ.എ കോടതി തള്ളി.സ്വര്‍ണക്കടത്തില്‍ സ്വപ്‌ന പങ്കാളിയാണെന്ന് പ്രഥമദൃഷ്‌ടിയാല്‍ തന്നെ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകര്‍ വാദിച്ചത്. കേസ് നികുതിവെട്ടിപ്പാണെന്നും യു.എ.പി.എ ചുമത്താനാവില്ലെന്നും വാദിച്ചിരുന്നു. എന്നാല്‍ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ എന്‍.ഐ.എ അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.വന്‍ സ്വാധീനങ്ങളുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുര്‍ബലമാക്കുമെന്ന വാദമാണ് എന്‍.ഐ.എ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ആദ്യം ജോലി ചെയ്‌ത യു.എ.ഇ കോണ്‍സുലേറ്റിലും സ്വപ്‍നക്ക് സ്വാധീനുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. ഇതുപയോഗിച്ച്‌ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിക്കുമെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു.കേസിൽ യുഎപിഎ വകുപ്പുകൾ നിലനില്‍ക്കുമോ എന്നതിന്‍റെ നിയമവശങ്ങൾ കോടതി പരിശോധിച്ചിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷ തകർക്കാനുള്ള ശ്രമം നടത്തിയതിനാൽ പ്രതികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്നാണ് എന്‍.ഐ.എ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സ്വപ്നയുടെ വാദം.

കരിപ്പൂര്‍ വിമാന അപകടം;അപകട കാരണം ലാന്‍ഡിങ് സമയത്തെ അശ്രദ്ധയെന്ന് കണ്ടെത്തൽ

keralanews karipur plane crash accident caused by negligence during landing

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിന് കാരണം ലാന്‍ഡിങ് സമയത്തെ അശ്രദ്ധയെന്ന് പൊലീസിന്റെ കണ്ടെത്തല്‍. കരിപ്പൂര്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് സമര്‍പ്പിച്ചു. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയര്‍ക്രാഫ്റ്റ് ആക്‌ട് വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത്.വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അപകടകാരണവും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതും അന്വേഷണ പരിധിയില്‍ വരും. അഡീഷനല്‍ എസ്പി ജി. സാബുവിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈഎസ്പി കെ. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഎസ്പി എ. ഹേമലത, സിഐമാരായ പി. ഷിബു (കരിപ്പൂര്‍), കെ.എം. ബിജു (കൊണ്ടോട്ടി), അനീഷ് പി. ചാക്കോ (വേങ്ങര), എസ്‌ഐമാരായ കെ. നൗഫല്‍ (കരിപ്പൂര്‍), വിനോദ് വല്യത്ത് (കൊണ്ടോട്ടി) എന്നിവര്‍ സംഘത്തിലുണ്ടാകും.അപകടസ്ഥലത്ത് എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്‌എഫ് എഎസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയത്.ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളും വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരുൾപ്പെടെ 18 പേരാണ് മരിച്ചത് അപകടത്തിൽ മരിച്ചത്.

പെട്ടിമുടി ഉരുൾപൊട്ടൽ;16 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 42 ആയി

keralanews pettimudi landslide 16 more deadbodies found death toll rises to 42

ഇടുക്കി:രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ കാണാതായ 16 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. രാജമലക്ക് അടുത്ത് പെട്ടിമുടിയില്‍ നിന്ന് അരുണ്‍ മഹേശ്വര്‍ (34)ന്റെ മൃതദേഹമാണ് രാവിലെ കണ്ടെടുത്തത്. പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്.പൊലീസ് ഡോഗ് ‌സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.തൃശ്ശൂരിൽ നിന്ന് ബൽജിയൻ മലിനോയിസ്, ലാബ്രഡോർ എന്നീ ഇനത്തിൽ പെട്ട നായ്ക്കളെ ഇതിനായി ഇടുക്കിയിലേക്ക് അയച്ചിരുന്നു.42 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് നിന്നും കണ്ടെത്തിയത്. ആകെ 78 പേര്‍ അകപ്പെട്ട അപകടത്തില്‍ വെള്ളിയാഴ്ച്ച പതിനഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച്ച പതിനൊന്ന് പേരുടെ കൂടി മൃതദേഹങ്ങള്‍ പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് നിന്നും കണ്ടെത്തി. ഇതില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹങ്ങള്‍ നേമക്കാട് തന്നെ സംസ്കരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്‍റെ രണ്ട് ടീം പ്രദേശത്ത് ക്യാമ്പ് ചെയ്താണ് തിരച്ചില്‍ നടത്തുന്നത്.വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ വീണ്ടും ന്യൂ​ന​മ​ര്‍​ദം; കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത

keralanews low pressure formed in bengal sea chance for heavy rain in kerala and karnataka

തിരുവനന്തപുരം: ആന്ധ്ര-ഒഡീഷ തീരത്തിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു.ഇതോടെ കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.സംസ്ഥാനത്ത് ഡാമുകള്‍‌ പലതും നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും മഴ തുടര്‍ന്നാല്‍ ആശങ്കാകുലമായ സാഹചര്യമാകും ഉണ്ടാകുക. എല്ലാ ജില്ലകളിലും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയും നദികളില്‍ ജലനിരപ്പും കൂടാന്‍ സാധ്യതയുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവൻ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എഞ്ചിനീയർമാരുടെ കണ്ട്രോൾ റൂം പ്രവർത്തനം തുടങ്ങി. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്തു പള്ളത്തുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷനിലുമുള്ള കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഡാമുകളിൽ സാറ്റലൈറ്റ് ഫോണുകൾ ഉൾപ്പടെയുള്ള സമാന്തര വാർത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം തെന്നിമാറി വന്‍ അപകടം;19 മരണം;നിരവധിപേർക്ക് പരിക്കേറ്റു

keralanews plain crash in karippur airport 19 died many injured

കോഴിക്കോട്:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്കു പതിച്ച് രണ്ടായി പിളര്‍ന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍നിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പെട്ടത്.മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്‍റെ മുന്‍ ഭാഗം തകര്‍ന്നു.ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് യാത്രക്കരെയെല്ലാം പുറത്തെടുത്തത്.പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാത്രി 11.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. 123 പേരാണ് ചികിത്സയിലുള്ളത്. ചിലരുടെ നില ഗുരതരമാണ്.
മരിച്ചവരുടെ പേരുവിവരങ്ങള്‍:
1. ജാനകി, 54, ബാലുശ്ശേരി, 2. അഫ്‌സല്‍ മുഹമ്മദ്, 10 വയസ്, 3. സാഹിറ ബാനു, കോഴിക്കോട് സ്വദേശി, 4. സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി, 5. സുധീര്‍ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി, 6. ഷഹീര്‍ സെയ്ദ്, 38 വയസ്സ്, തിരൂര്‍ സ്വദേശി, 7. മുഹമ്മദ് റിയാസ്, (23), പാലക്കാട്, 8. രാജീവന്‍, കോഴിക്കോട്, 9. ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി, 10. ശാന്ത, (59), തിരൂര്‍ നിറമരുതൂര്‍ സ്വദേശി, 11. കെ വി ലൈലാബി, എടപ്പാള്‍, 12. മനാല്‍ അഹമ്മദ് (മലപ്പുറം), 13. ഷെസ ഫാത്തിമ (2 വയസ്), 14. ദീപക്, 15. പൈലറ്റ് ഡി വി സാഥേ, 16. കോ പൈലറ്റ് അഖിലേഷ് കുമാര്‍. മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്.

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1061 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

keralanews 1251 covid cases confirmed in kerala today 1061 cases through contact

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.1061 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 73 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 814 പേര്‍ രോഗമുക്തി നേടി. അഞ്ച് ജില്ലകളില്‍ 100ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം-219, കോഴിക്കോട്-174, കാസര്‍ഗോഡ്-153, പാലക്കാട്-136, മലപ്പുറം-129, ആലപ്പുഴ-99, തൃശൂര്‍-74, എറണാകുളം-73, ഇടുക്കി-58, വയനാട്-46, കോട്ടയം-40, പത്തനംതിട്ട-33, കണ്ണൂര്‍-33, കൊല്ലം-31 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.തിരുവനന്തപുരം-210, കാസര്‍ഗോഡ്-139, കോഴിക്കോട്-128, മലപ്പുറം-109, ആലപ്പുഴ-94, തൃശൂര്‍-62, പാലക്കാട്-61, എറണാകുളം-54, വയനാട്-44, കോട്ടയം-36, കൊല്ലം-23, ഇടുക്കി-23, കണ്ണൂര്‍-23, പത്തനംതി-11 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്കുകൾ.ഇന്ന് മൂന്ന് മരണങ്ങളും സ്ഥിരീകരിച്ചു. ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഞായറാഴ്ച മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ബുധനാഴ്ച മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.

മൂന്നാര്‍ രാജമലയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരണം എട്ടായി;എഴുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

keralanews eight death in landslide in munnar rajamala and more than 70 people trapped inside the soil

മൂന്നാര്‍:രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു പേരുടെ മൃതദേഹം കണ്ടെടുത്തു.പ്രദേശത്തെ നാല് ലയങ്ങളിലുണ്ടായിരുന്ന എഴുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.തമിഴ് തൊഴിലാളികളാണ് ഇവിടെ കൂടുതലായും താമസിക്കുന്നത്.മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചു. പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.ദുര്‍ഘടമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘത്തിന് സ്ഥലത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എയര്‍ ലിഫ്റ്റിങ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.സ്ഥലത്ത് എത്തിച്ചേരുക പ്രയാസകരമാണെന്നും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലമാണെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണ സേനയെ പ്രദേശത്തേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യമുണ്ടെന്ന് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ പറഞ്ഞു.