സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 803 പേര്‍ക്ക് രോഗമുക്തി

keralanews 1608 covid cases confirmed in the state today 803 through contact

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 49 പേര്‍ക്കും, വയനാട് ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 31 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1444 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 313 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 307 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 134 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 106 പേര്‍ക്കും, എറണാകുളം ജില്ലയിലെ 99 പേര്‍ക്കും, കൊല്ലം ജില്ലയിലെ 86 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 77 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 71 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 47 പേര്‍ക്കും, വയനാട് ജില്ലയിലെ 40 പേര്‍ക്കും, കോട്ടയം ജില്ലയിലെ 33 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 31 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 16 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 19, തിരുവനന്തപുരം ജില്ലയിലെ 6, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 170 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 124 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 92 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 80 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 63 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 42 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂര്‍ (14, 16), വടക്കാഞ്ചേരി (8), അയിലൂര്‍ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ (2, 5 , 12 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി (വാര്‍ഡ് 1), മണലൂര്‍ (3), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (6), കീഴരിയൂര്‍ (10), വയനാട് ജില്ലയിലെ തിരുനെല്ലി (സബ് വാര്‍ഡ് 10), പുല്‍പ്പള്ളി (5), തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം (1, 8), മുദാക്കല്‍ (20), എറണാകുളം ജില്ലയിലെ പൂത്രിക (12), കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (5), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (4), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 562 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സ്വര്‍ണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു

keralanews gold smuggling case enforcement again questioning m sivasankar

കൊച്ചി: സ്വര്‍ണ്ണക്കത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. സ്വപ്നയില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കര്‍ ഹാജരായത്.സ്വപ്‌നയുടെ രണ്ട് ലോക്കറുകളെ കുറിച്ചാണ് ശിവശങ്കറിനോട് പ്രധാനമായും അന്വേഷിച്ചറിയുക. ശിവശങ്കര്‍ ആവശ്യപ്പെട്ടാണ് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നല്‍കിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കരനോട് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കടത്തു കേസില്‍ ശിവശങ്കറിന്റെപങ്കാളിത്തത്തെ കുറിച്ച്‌ ആഴത്തിലുള്ള അന്വേഷണമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സ്വപ്‌നയെയും സന്ദീപിനെയും സരിത്തിനെയും കഴിഞ്ഞ ദിവസം കസ്റ്റഡില്‍ ആവശ്യപ്പെട്ടത്.ശിവശങ്കറിനെ ഇവര്‍ക്കൊപ്പം ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.നേരത്തെ തിരുവനന്തപുരത്തെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നത്. സ്വപ്‌നയും സന്ദീപും സരിത്തും പതിനേഴാം തിയതി വരെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ ഉണ്ടാവുക. ഇവരുടെ കസ്റ്റഡി അവസാനിക്കുന്നതിനു മുൻപ് ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.അതിനിടെ, എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ സ്വപ്ന പീഡനം അനുഭവിക്കുകയാണെന്ന പരാതി പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ചു.ഇക്കാര്യങ്ങള്‍ പരിഗണിച്ച കോടതി സ്വപ്നയെ രാവിലെ പത്തിനും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് മാത്രമേ ചോദ്യം ചെയ്യാവൂവെന്നും ചോദ്യംചെയ്യുമ്ബോള്‍ വനിതാപൊലിസിന്റെ സാന്നിധ്യമുണ്ടാകണമെന്നും നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി

keralanews four covid deaths reported in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി.തിരുവനന്തപുരം പുല്ലമ്പാറ സ്വദേശി മുഹമ്മദ് ബഷീറാണ് മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി മരിച്ചത്. 44 വയസായിരുന്നു.ചൊവ്വാഴ്ച്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന് പുറമേ വൃക്ക സംബന്ധമായ രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഭാര്യയ്ക്കും കോവി‍ഡ് സ്ഥിരീകരിച്ചു.തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറേ കളീക്കല്‍ പി.വി.മാത്യുവാണ്(60 ) കോവിഡ് ബാധിച്ച്‌ മരിച്ച മറ്റൊരു വ്യക്തി.കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം. പ്രമേഹരോഗിയായിരുന്നു ഇദ്ദേഹം. ഡയാലിസിസിനായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.ഇവര്‍ക്ക് പുറമേ വടകര സ്വദേശി മോഹനന്‍, ഫറോക്ക് സ്വദേശി രാജലക്ഷ്മി എന്നിവരാണ് കോഴിക്കോട് മരിച്ചത്.മോഹനന് ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും അടക്കമുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിലേക്കെത്തുമ്പോൾ തന്നെ നില വഷളായിരുന്നുവെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

രാജ്യം വികസിപ്പിച്ച കോവിഡ് വാക്സിന്‍ ഉടനെന്ന് പ്രധാനമന്ത്രി;ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു

keralanews launch of the covid vaccine is soon and pm announces national digital health plan

ന്യൂഡല്‍ഹി: രാജ്യം വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഉടന്‍ ഫലത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പർ നല്‍കും.ആരോഗ്യ പരിചരണം ഡിജിറ്റലാക്കും.ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കാനും പദ്ധതി സഹായകമാണ്. രോഗകാലഘട്ടത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം സുപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ദേശീയ സൈബര്‍ സുരക്ഷാ നയവും ഉടനുണ്ടാകും.ജമ്മു കശ്മീര്‍ വികസനത്തിന്റെ പാതയിലാണ്.ലഡാക്കിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. ലഡാക്കിനെ കാര്‍ബണ്‍ ന്യൂട്രല്‍ വികസിത പ്രദേശമാക്കി മാറ്റും. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച്‌ കൊണ്ടുപോകണം. 100 നഗരങ്ങളെ മലിനീകരണ മുക്ത വികസന മാതൃകയാക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചെന്നും ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി പറഞ്ഞു. ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ല. മേയ്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണം. ഉത്പാദനരംഗം മാറണം. ലോകത്തിന് വേണ്ടി ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണം. അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയച്ച്‌ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.സാമ്പത്തിക വികസനം മാത്രമല്ല ഇന്ത്യ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1304 പേര്‍ക്ക് രോഗമുക്തി

keralanews 1569 covid cases confirmed in the state today 1304 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 58 പേര്‍ക്കും, വയനാട് ജില്ലയില്‍ 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 49 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 40 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1381 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 300 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 173 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 161 പേര്‍ക്കും, എറണാകുളം ജില്ലയിലെ 110 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 99 പേര്‍ക്കും, കോട്ടയം ജില്ലയിലെ 86 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 68 പേര്‍ക്കും, കൊല്ലം ജില്ലയിലെ 65 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 63 പേര്‍ക്കും, വയനാട് ജില്ലയിലെ 56 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 23 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 8, മലപ്പുറം ജില്ലയിലെ 6, തിരുവനന്തപുരം ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 4, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 424 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 199 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 111 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 91 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 87 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 75 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 66 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 51 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 33 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 8 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 14,094 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,996 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 8), വെസ്റ്റ് കല്ലട (6), ശൂരനാട് സൗത്ത് (11), പോരുവഴി (4, 5), എരുമപ്പെട്ടി (17), മറ്റത്തൂര്‍ (4, 5 (സബ് വാര്‍ഡുകള്‍), വെങ്കിടങ്ങ് (1, 3, 17), ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ (2, 9), പള്ളിപ്പുറം (10, 16), എറണാകുളം ജില്ലയിലെ രായമംഗലം (19), വടവുകോട് (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (15, 17 (സബ് വാര്‍ഡുകള്‍), 16), പന്തളം മുന്‍സിപ്പാലിറ്റി (20, 21), കോഴിക്കോട് ജില്ലയിലെ തൂണേരി (1), വയനാട് ജില്ലയിലെ മൂപ്പൈനാട് (9, 12), ഇടുക്കി ജില്ലയിലെ മുട്ടം (10), പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം (10), മലപ്പുറം ജില്ലയിലെ അരീക്കോട് (4, 6, 7, 12, 13, 14, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചെറിയനാട് (വാര്‍ഡ് 8), തൃശൂര്‍ ജില്ലയിലെ അവിനിശേരി (9), പഴയന്നൂര്‍ (8, 9, 16), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 10), കണിയാമ്പറ്റ (5), ആലപ്പുഴ ജില്ലയിലെ അരുകുറ്റി (7), കൊല്ലം ജില്ലയിലെ എഴുകോണ്‍ (7) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

സഹോദരിയെ ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസ്; സഹോദരന്‍ ആല്‍ബിനെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി

keralanews the case of sister killed by her brother by serving poisoned icecream brother bought to house for evidence collection

കാസർകോഡ്:സഹോദരിയെ ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹോദരന്‍ ആല്‍ബിനെ (22) വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി.വിഷം വാങ്ങിയ കടയില്‍ പ്രതിയെ എത്തിച്ച്‌ കടയുടമയുടെ മൊഴിയെടുക്കുമെന്നാണ് സൂചന. വീട്ടുകാരെ മുഴുവന്‍ കൊലപ്പെടുത്താന്‍ മുൻപും കോഴിക്കറിയില്‍ വിഷം ചേര്‍ത്തതായി ആല്‍ബിന്‍ പൊലീസിന് മൊഴി നല്‍കി.എന്നാല്‍ അന്ന് വിഷത്തിന്റെ അളവ് കുറഞ്ഞതിനാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല. പിന്നീട് അതിനേക്കാള്‍ വീര്യം കൂടിയ എലിവിഷം വാങ്ങിയാണ് ഐസ്ക്രീമില്‍ കലര്‍ത്തിയത്.സ്ഥിരമായി അശ്ലീലദൃശ്യങ്ങള്‍ കാണാറുള്ള ആളാണ് ആല്‍ബിനെന്നും സംഭവത്തില്‍ മൂന്നാമതൊരാള്‍ക്ക് പങ്കില്ലെന്നും പൊലീസ് പറയുന്നു.സഹോദരി ആന്‍മേരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചു. അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രഹസ്യബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഇദ്ദേഹം മയക്കുമരുന്നിന് അടിമയാണെന്ന സൂചനയും ലഭിക്കുന്നുണ്ട്.ഛർദിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്നാണ് ആൻമേരിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു.തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് കുട്ടി മരിക്കുന്നത്.കുട്ടിയുടെ മരണത്തിൽ സംശയമുണർന്നതോടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയത്. ആന്മേരിക്കൊപ്പം ഐസ്‌ക്രീം കഴിച്ച പിതാവ് ബെന്നി പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരനിലയിലാണ്.

സുഖലോലുപനായി ജീവിക്കാന്‍ കുടുംബാംഗങ്ങള്‍ തടസ്സമെന്നുതോന്നിയതിനാലാണ് പിതാവിനെയും മാതാവിനെയും സഹോദരിയെയും വകവരുത്താന്‍ ആല്‍ബിന്‍ തീരുമാനിച്ചത്. എലിവിഷം നേരിയ അളവില്‍ കോഴിക്കറിയില്‍ കലര്‍ത്തിയായിരുന്നു ആദ്യശ്രമം. അത് പാളിയതിനെ തുടര്‍ന്നാണ് ഐസ്‌ക്രീല്‍ വിഷം കലര്‍ത്തി നല്‍കി.പുതിയ എലിവിഷം വാങ്ങി. സഹോദരിക്കൊപ്പം ചേര്‍ന്ന് ജൂലായ് 30-ന് ഐസ്‌ക്രീം ഉണ്ടാക്കി. രണ്ടു പാത്രങ്ങളിലായി റഫ്രിജറേറ്ററില്‍ വെച്ചു. അടുത്തദിവസം നാലുപേരും ചേര്‍ന്ന് ഒരു പാത്രത്തിലേത് കഴിച്ചു. രണ്ടാമത്തെ പാത്രത്തിലുള്ള ഐസ്‌ക്രീമില്‍ ആരും കാണാതെ ആല്‍ബിന്‍ എലിവിഷത്തിന്റെ പകുതി കലര്‍ത്തി. തൊട്ടടുത്ത ദിവസം ബെന്നിയും ആന്മേരിയും ഇത് കഴിച്ചു.എലിവിഷം നേരിയ അളവില്‍ കോഴിക്കറിയില്‍ കലര്‍ത്തിയുള്ള ആദ്യ ശ്രമത്തില്‍ സഹോദരി ഉള്‍പ്പെടെ മൂന്നുപേര്‍ക്കും നേരിയ ശാരീരിക അസ്വസ്ഥതകളുണ്ടായെങ്കിലും വിഷബാധയാണെന്നു മനസ്സിലായില്ല.പ്രണയവിവാഹം നടത്താന്‍ വേണ്ടി കൊല ചെയ്തതായാണ് പൊലീസ് പറയുന്നത്. സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നതും സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തന്റെ സുഹൃത്തുക്കളെ വീട്ടുകാര്‍ക്കിഷ്ടമല്ലാത്തതും പ്രതിയെ ചൊടിപ്പിച്ചിരുന്നത്രേ. പരിശോധനയില്‍ രക്തത്തില്‍ എലിവിഷത്തിന്റ അംശം കണ്ടെത്തി. അസ്വാസ്ഥ്യമുണ്ടെന്ന് അഭിനയിച്ച്‌ എത്തിയ ആല്‍ബിന്റെ രക്തത്തില്‍ വിഷാംശം കണ്ടെത്തിയതുമില്ല. ആന്‍ മരിയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വിഷസാന്നിധ്യമാണ് മരണകാരണമായി ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി ഐസ്‌ക്രീം ഉള്‍പ്പെടെയുള്ളവ ശേഖരിച്ച്‌ പരിശോധന നടത്തി. പിന്നീടുള്ള പരിശോധനയിലാണ് ആല്‍ബിന്‍ അറസ്റ്റിലായത്.

കോടതിയലക്ഷ്യക്കേസ്;പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി

keralanews supreme court holds prashant bhushan guilty of contempt of court

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി.ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.ശിക്ഷ സംബന്ധിച്ച്‌ ആഗസ്റ്റ് 20 ന് വാദം കേള്‍ക്കും. ജനാണ് വാദം കേള്‍ക്കല്‍ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തിനാണ് കോടതി സ്വമേധയാ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവിസ്ണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം ഭൂഷണ്‍ പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ട്വീറ്റില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമര്‍ശിക്കുകയും ചെയ്തു. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു.50 ലക്ഷം വിലമതിക്കുന്ന ബൈക്കില്‍ കൊവിഡ് കാലത്ത് സുപ്രിംകോടതി അടച്ചിരിക്കെ ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്‍മെറ്റും ഇല്ലാതെ ഇരിക്കുന്നു എന്ന പരാമര്‍ശത്തോടെയാണ് പ്രശാന്ത് ഭൂഷണ്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് സുപ്രിംകോടതിയെ ആകെയും ചീഫ് ജസ്റ്റിസ് ഓഫീസിനെ പ്രത്യേകമായും കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സദുദ്ദേശ്യത്തോടെയുള്ള വിമര്‍ശനമാണ് പ്രശാന്ത് ഭൂഷണില്‍ നിന്നുണ്ടാകുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചിരുന്നു. ഇതെല്ലാം സുപ്രീം കോടതി തള്ളുകയായിരുന്നു.

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി

keralanews three more covid death reported in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കണ്ണൂര്‍,കൊല്ലം  സ്വദേശികളാണ് മരിച്ചത്.കണ്ണൂരില്‍ പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കല്‍ ഗോപിയാണ് മരിച്ചത്. 64 വയസായിരുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ആന്‍റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ആഗസ്റ്റ് 11 ന് മരിച്ച വോര്‍ക്കാടിയിലെ അസ്മ, ബേക്കല്‍ സ്വദേശി രമേശന്‍ എന്നിവര്‍ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അസ്മയുടെ മരണശേഷമാണ് സ്രവം പരിശോധിച്ചത്.പരിശോധനയില്‍ കോവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് ബാധിച്ചിരുന്നു.കൊല്ലം ഏരൂർ ഗ്രാമപഞ്ചായത്തിൽ തൂങ്ങി മരിച്ച ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം വരിക്കോലിൽ ലക്ഷം വീട്ടിൽ 45കാരനായ ബൈജു ആണ് തൂങ്ങി മരിച്ചത്. ഇയാൾക്ക് ആന്‍റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

രാജമല ദുരന്തം;ഇനി കണ്ടെത്താനുള്ളത് 15 പേരെ;മുഖ്യമന്ത്രിയും ഗവർണറും ഇന്ന് സ്ഥലം സന്ദർശിക്കും

keralanews rajamala tragedy 15 people to find out chief minister and governor will visit the place

മൂന്നാർ:രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. 7 കുട്ടികൾ അടക്കം 15 പേരെ ആണ് ഇനി കണ്ടെത്താനുള്ളത്. പെട്ടിമുടിയാറിലും ഗ്രേവൽ ബാങ്കിലുമാണ് ഇപ്പോൾ കൂടുതൽ തിരച്ചിൽ നടത്തുന്നത്. ലയങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് കഴിഞ്ഞ രണ്ട് ദിവസവും മൃതദേഹങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. അപകടത്തിൽ പെട്ട 55 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 12 പേർ രക്ഷപ്പെട്ടിരുന്നു. അതേസമയം രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് മുഖ്യമന്ത്രിയും ഗവർണറും തിരിച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട സംഘം, മൂന്നാർ ആനച്ചാലിൽ എത്തി. റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോവുകയാണ്. സന്ദർശനം കഴിഞ്ഞ് മൂന്നാർ ടീ കൗണ്ടിയിൽ ഉന്നതതല യോഗത്തിൽ പങ്കെടുത്തശേഷം രണ്ട് മണിയോടുകൂടി സംഘം മടങ്ങും. തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഇന്ന് പെട്ടിമുടി സന്ദർശിക്കുന്നുണ്ട്.

സ്വർണ്ണക്കടത്ത് കേസ്;ഫൈസല്‍ ഫരീദിനെ ചോദ്യംചെയ്തു; എന്‍ഐഎ സംഘം ദുബായിൽ നിന്ന് മടങ്ങി

keralanews gold smuggling case n i a questioned faisal fareed

ദുബായ്:നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ഫൈസൽ ഫരീദിനെ ചോദ്യംചെയ്തു.അബുദാബിയിലായിരുന്നു ചോദ്യം ചെയ്യൽ. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സംഘം ബുധനാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങി.കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ എന്‍.ഐ.എ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഫൈസല്‍ ഫരീദിന്റെ വിലാസത്തില്‍ നിന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് പാഴ്‌സല്‍ അയച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. സ്വപ്ന സുരേഷും സരിത്തുമടക്കം ഇന്ത്യയിലുള്ള പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിഞ്ഞു.അബുദാബിയിൽ നിന്ന് ഇന്ന് വെളുപ്പിനാണ് രണ്ടംഗ സംഘം ഡല്‍ഹിക്ക് തിരിച്ചത്. ദുബൈയിലും അബുദാബിയിലും മൂന്ന് ദിവസം അവശ്യമായ തെളിവുകള്‍ ശേഖരിച്ചാണ് എന്‍ഐഎ ടീം മടങ്ങിയത്. മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല. രഹസ്യ സ്വഭാവം നിലനിര്‍ത്തിയാണ് സംഘം തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ചു മടങ്ങിയത്. ഇത് മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല. എന്നാല്‍, കേസിലെ നിര്‍ണായക കണ്ണിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.അബുദാബി പൊലീസിന്റെ ഭാഗത്തുനിന്നും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സഹായം ലഭിച്ചിച്ചിരുന്നു.