സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7854 പേർക്ക് രോഗമുക്തി

keralanews 7002 covid cases confirmed today in kerala 7854 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 940, കോഴിക്കോട് 735, മലപ്പുറം 716, എറണാകുളം 488, കൊല്ലം 662, ആലപ്പുഴ 633, തിരുവനന്തപുരം 463, പാലക്കാട് 315, കോട്ടയം 451, കണ്ണൂര്‍ 259, പത്തനംതിട്ട 119, വയനാട് 161, ഇടുക്കി 119, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 15, മലപ്പുറം 11, കോഴിക്കോട് 9, തിരുവനന്തപുരം 6, കൊല്ലം, കണ്ണൂര്‍ 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, തൃശൂര്‍ 3 വീതം, കോട്ടയം 2, ആലപ്പുഴ, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം ഇന്ന്  നെഗറ്റീവ് ആയി. തിരുവനന്തപുരം 824, കൊല്ലം 578, പത്തനംതിട്ട 152, ആലപ്പുഴ 321, കോട്ടയം 777, ഇടുക്കി 104, എറണാകുളം 1075, തൃശൂര്‍ 1042, പാലക്കാട് 327, മലപ്പുറം 1180, കോഴിക്കോട് 908, വയനാട് 134, കണ്ണൂര്‍ 393, കാസര്‍ഗോഡ് 39 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്‌ഡ് തുടരുന്നു; കണക്കിൽപ്പെടാത്ത അഞ്ചു കോടി രൂപയോളം പിടിച്ചെടുത്തു

keralanews income tax raid in believers church institutions five crore rupees seized

പത്തനംതിട്ട: സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു. നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ ഇന്നലെ പിടിച്ചെടുത്തിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നാണ് 57 ലക്ഷം രൂപ പിടിച്ചെടുത്തത്.വിദേശത്ത് നിന്ന് വന്ന ഫണ്ട് ബിലീവേഴ്‌സ് ചര്‍ച്ച്‌ അധികൃതര്‍ വ്യാപകമായി വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ പറയുന്നത്. സഭയുടെ ഉടമസ്ഥതയിലുളള സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും അനധികൃത സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവിധ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പരിശോധന നടക്കുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന പരിശോധനക്ക് കൊച്ചിയിലെ മേഖല ആസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്.ബിഷപ്പ് കെ. പി യോഹന്നാനുമായി ബന്ധപ്പെട്ട ബാങ്ക് അക്കൌണ്ടുകള്‍ വഴി നടന്ന പണമിടപാടുകളും നികുതി വെട്ടിപ്പുകളും അടിസ്ഥാനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരും .ഇന്നലെ തിരുവല്ലയില്‍ നിന്നടക്കം റെയ്ഡില്‍ പിടിച്ചെടുത്ത ഫോണുകളില്‍ നിന്നും നിര്‍ണായക വിവിരങ്ങള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഐ ടി ഉദ്യോഗസ്ഥര്‍. കൂടാതെ ബാങ്ക് അക്കൌണ്ടുകളുമായി ബന്ധപ്പെട്ട രേഖകളും ഇലകട്രോണിക്സ് ഡാറ്റാകളും പ്രത്യേകം പരിശോധിക്കാനും ഐ ടി തയ്യാറെടുക്കുന്നുണ്ട്. വടക്ക് – കിഴക്ക് സംസ്ഥാനങ്ങളിലും വിദേശത്തും വേരുകളുള്ള ബിലിവേഴ്സ് സ്ഥാപനങ്ങളിലെ പരിശോധന കേന്ദ്രതലത്തിലെ ഉദ്യോഗസ്ഥരും വിലയിരുത്തുന്നുണ്ട്.

നാടകീയ രംഗങ്ങൾക്കൊടുവിൽ തിരച്ചിൽ നടപടികൾ പൂർത്തിയാക്കി ബിനീഷിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് സംഘം മടങ്ങി

keralanews enforcement team returned from bineesh kodiyeri house after completing raid

തിരുവനന്തപുരം:നാടകീയ രംഗങ്ങൾക്കൊടുവിൽ 27 മണിക്കൂർ നീണ്ട തിരച്ചിൽ നടപടികൾ പൂർത്തിയാക്കി ബിനീഷിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് സംഘം മടങ്ങി.തിരച്ചിലില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്നും ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള മഹ്‌സറില്‍ ഒപ്പുവെയ്ക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. പിന്നീട് ഇവരുടെ അമ്മയുടെ മൊബൈൽ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത് സംബന്ധിച്ച്‌ മാത്രം ഇവര്‍ ഒപ്പിട്ടു നല്‍കി. ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റും പോലീസിനെ അറിയിച്ചിട്ടുണ്ട്.എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനയില്‍ രണ്ടര വയസുള്ള കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് ബിനീഷിന്റെ ഭാര്യാമാതാവ് മാധ്യമങ്ങളെ അറിയിച്ചു. ഇതിനെതിര മനുഷ്യാവകാശ കമ്മിഷനേയും വനിതാ കമ്മിഷനേയും സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ഇഡിയുടെ പരിശോധനയ്‌ക്കെതിരെ സിജെഎം കോടതിയില്‍ ബന്ധുക്കള്‍ ഹര്‍ജി നല്‍കി.അതേസമയം വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വാഹനം സംസ്ഥാന പോലീസ് തടഞ്ഞു. ബിനീഷിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. താമസ സ്ഥലത്ത് എത്തിയാല്‍ വിശദീകരണം നല്‍കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ പോകാന്‍ അനുവദിച്ചത്.മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നടന്ന റെയ്ഡ് 27 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്.ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താന്‍ കേരളത്തിലെ ബാങ്കുകള്‍ക്കും ഇഡി നോട്ടീസ് നല്‍കി.

കള്ളപ്പണം വെളുപ്പിക്കല്‍;ശി​വ​ശ​ങ്കറിന്റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു;ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

keralanews custody period of sivasankar ends today present today in court

കൊച്ചി:കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇ ഡി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.എന്നാല്‍ ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്സ്മെന്‍റ് അപേക്ഷ നല്‍കുമെന്നാണ് സൂചന. അതേസമയം, ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസും നടപടി ആരംഭിച്ചിട്ടുണ്ട് .കേസിലെ മറ്റ് പ്രതികളായ സരിത് ,സന്ദീപ്, സ്വപ്ന എന്നിവരെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് ഇഡിക്ക് കോടതി അനുമതി നൽകിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയിൽ കിട്ടുണമെന്നാണ് ഇഡിയുടെ ആവശ്യം.എം.ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയെ ഇഡി കോടതിയില്‍ ശക്തമായി എതിര്‍ക്കും. ശിവശങ്കറിന്‍റെ സ്വത്ത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടവരുമെന്നാണ് ഇഡിയുടെ നിലപാട്.

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സംഘം റെയ്ഡ് നടത്തുന്നു

keralanews enforcement raid in the house of bineesh kodiyeri

തിരുവനന്തപുരം:ബംഗളൂരു മയക്കുമുരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രതി ചേര്‍ത്ത ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നു. ഇഡിക്കൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും റെയ്‌ഡിൽ പങ്കെടുക്കുന്നുണ്ട്.ബിനീഷ് കോടിയേരിയുടെ വീടിന് പുറമേ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിലും ബിനീഷിന്‍റെ ബിനാമിയെന്ന് കരുതുന്ന അബ്ദുൾ ലത്തീഫിന്‍റെ സ്ഥാപനത്തിലുമാണ് റെയ്ഡ് . അരുവിക്കര സ്വദേശി അൽ ജാസം അബ്ദുൽ ജാഫറിന്‍റെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്.ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്.മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരുള്ള ബിനീഷിന്റെ വീട്ടിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ അടക്കം ആറംഗ സംഘം പരിശോധനക്ക് എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. സുരക്ഷാ ജീവനക്കാരനെ വിളിച്ചുവരുത്തി താക്കോല്‍ വാങ്ങിയാണ് വീട് തുറന്നത്. ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ മരുതംകുഴിയിലെ കോടിയേരി എന്ന് പേരുള്ള വീട്ടില്‍ നിന്ന് കുടുംബാംഗങ്ങള്‍ താമസം മാറിയിരുന്നു. ബിനീഷിന്‍റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് 5 കോടിയിലധികം രൂപ കൈമാറിയെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ അന്വേഷണപരിധിയില്‍ കൊണ്ടുവരുന്നത്.ബെംഗളൂരുവില്‍ ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടരവെയാണ് സാമാന്തരമായി തിരുവനന്തപുരത്ത് പരിശോധനയ്ക്കും അന്വേഷണ സംഘം എത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 8802 പേർക്ക് രോഗമുക്തി

keralanews 6862 covid cases confirmed in the state today 8802 cured
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6862 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര് 335, പത്തനംതിട്ട 245,കാസർകോട് 147, വയനാട് 118, ഇടുക്കി 67 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 107 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5899 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 783 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.തൃശൂർ 832, എറണാകുളം 575, കോഴിക്കോട് 814, ആലപ്പുഴ 754, തിരുവനന്തപുരം 467, കൊല്ലം 574, കോട്ടയം 507, മലപ്പുറം 440, പാലക്കാട് 221, കണ്ണൂർ 225, പത്തനംതിട്ട 168, കാസർകോഡ് 141, വയനാട് 109, ഇടുക്കി 42 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.73 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, എറണാകുളം 20 വീതം, കണ്ണൂര് 11, തൃശൂര്, കോഴിക്കോട് 5 വീതം, കാസർകോഡ് 4, പത്തനംതിട്ട 3, പാലക്കാട്, വയനാട് 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 8802 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 563, കൊല്ലം 721, പത്തനംതിട്ട 279, ആലപ്പുഴ 656, കോട്ടയം 641, ഇടുക്കി 76, എറണാകുളം 865, തൃശൂർ 921, പാലക്കാട് 1375, മലപ്പുറം 945, കോഴിക്കോട് 922, വയനാട് 83, കണ്ണൂർ 477, കാസർകോഡ് 278 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,713 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്.26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 652 ഹോട്ട് സ്പോട്ടുകളാണുള്ളത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് സംഘം തിരുവനന്തപുരത്ത്;ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തുമെന്ന് സൂചന

keralanews enforcement directorate team in thiruvananthapuram may conduct raid in bineesh kodiyeris house

തിരുവനന്തപുരം:ബംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് സംഘം തിരുവനന്തപുരത്തെത്തി. എട്ട് അംഗ സംഘമാണ് തിരുവന്തപുരത്ത് എത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇഡി ആദായനികുതി വകുപ്പിന്റെ സംഘം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയേക്കും എന്നുള്ള സൂചനയുണ്ട്. മരുതംകുഴിയിലുള്ള വീട് ബിനീഷ് കോടിയേരിയുടെ പേരിലുള്ളതാണ്. കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് ബിനീഷും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്.ഈ വീടുകളില്‍ അന്വേഷണ സംഘം തെരച്ചില്‍ നടത്തുമെന്നാണ് സൂചന. നിലവില്‍ ഈ വീട്ടില്‍ സെക്യൂരിട്ടി ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ബിനീഷ് ബെംഗളൂരുവില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിയിലായതോടെയാണ് കുടുംബാംഗങ്ങള്‍ ഇവിടെ നിന്നും പോയത്.കോടിയേരി ബാലകൃഷ്ണന്‍ അടുത്തിടെ വരെ കോടിയേരി എന്ന് പേരുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. എകെജി സെന്ററിന് സമീപത്തായി പാര്‍ട്ടി ഫ്‌ളാറ്റ് അനുവദിച്ചതോടെയാണ് അതിലേക്ക് മാറിയത്. പ്രധാനമായും ബിനീഷിന്റെ ബിനാമി സ്വത്തുവകകള്‍ അന്വേഷിക്കാനാണ് ഇഡി സംഘം എത്തിയത്. ബിനീഷിന്റെ ബിനാമിയായി കരുതുന്ന കാര്‍ പാലസ് ലത്തീഫിനെ ഇഡി അറസ്റ്റ് ചെയ്‌തേക്കും. ലത്തീഫിന്റെ മുന്‍കൂര്‍ ജാമ്യം തേടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്താനാണ് ഇഡി സംഘത്തിന്റെ ഉദ്ദേശ്യം എന്നും അറിയുന്നു.ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാനാണ് നീക്കം എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഇന്നലത്തെ ബിനീഷിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാര്‍ പാലസ് ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ് എന്ന് ഇഡി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഈ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായാണ് ഇഡി സംഘം തിരുവനന്തപുരത്ത് എത്തിയത്.മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലും പരിശോധന നടത്തിയേക്കും. ഈ സ്ഥാപനങ്ങളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഇഡി സംഘം എത്തിയിരിക്കുന്നത്. ഈ അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലേക്ക് കൂടി നീങ്ങും എന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.

വയനാട്ടിൽ മാവോയിസ്റ്റ്-തണ്ടർബോൾട് ഏറ്റുമുട്ടൽ;ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

keralanews maoist thunderbolt clash in wayanad one killed

മാനന്തവാടി: വയനാട്ടില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റിനെ വധിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറത്തറ മീന്‍മുട്ടി വാളാരംകുന്നിലായിരുന്നു സംഭവം. 35 നും 40 നും ഇടയില്‍ പ്രായം വരുന്ന യുവാവാണ് കൊല്ലപ്പെട്ടത്,  മരിച്ചയാള്‍ മലയാളിയല്ലെന്നാണ് പ്രാഥമിക വിവരം.വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് കേരള പോലീസിന്റെ സായുധ സേന വിഭാഗമായ തണ്ടര്‍ ബോള്‍ട്ട് പതിവ് പെട്രോളിംഗ് നടത്തുന്നതിനിടെ സായുധരായ മാവോയിസ്റ്റുകളുമായി മുഖാമുഖംവരികയും സ്വയരക്ഷയ്ക്ക് തണ്ടര്‍ബോള്‍ട്ട് സംഘം വെടിവയ്ക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചെന്ന് പറയുന്ന ഒരു തോക്കിന്‍റെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇരട്ടക്കുഴല്‍ തോക്കിന്‍റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. മാവോയിസ്റ്റ് ലഘുലേഖകളും പ്രദേശത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് പൊലീസ് ഏര്‍പ്പെടുത്തിയത്. സംഭവസ്ഥലത്തേക്ക് ഉന്നത പോലീസ് സംഘം എത്തുന്നുണ്ട് . പ്രദേശത്ത് ഇരുപതോളം മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. അവിടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് കുറവായതിനാല്‍ സാറ്റലൈറ്റ് ഫോണ് വഴി പോലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന.

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7108 പേര്‍ രോഗമുക്തി നേടി

keralanews 4138 covid cases confirmed in the state today 7108 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ 195, ഇടുക്കി 60, കാസര്‍ഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 541, എറണാകുളം 407, ആലപ്പുഴ 482, മലപ്പുറം 440, തൃശൂര്‍ 420, തിരുവനന്തപുരം 281, കൊല്ലം 339, പാലക്കാട് 133, കോട്ടയം 244, കണ്ണൂര്‍ 135, ഇടുക്കി 53, കാസര്‍ഗോഡ് 54, വയനാട് 42, പത്തനംതിട്ട 28 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍ഗോഡ് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 507, കൊല്ലം 553, പത്തനംതിട്ട 228, ആലപ്പുഴ 793, കോട്ടയം 334, ഇടുക്കി 78, എറണാകുളം 1093, തൃശൂര്‍ 967, പാലക്കാട് 463, മലപ്പുറം 945, കോഴിക്കോട് 839, വയനാട് 72, കണ്ണൂര്‍ 93, കാസര്‍ഗോഡ് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.19 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 657 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 5 ദിവസത്തേക്ക് കൂടി നീട്ടി

keralanews custody period of bineesh kodiyeri extended to 5 days

ബെംഗളൂരു:ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 5 ദിവസത്തേക്ക് കൂടി നീട്ടി. ബംഗളുരുവിലെ സിറ്റി സിവില്‍ കോടതിയുടേതാണ് ഉത്തരവ്.മുന്‍പ് എന്‍ഫോഴ്‌സ്‌നെന്റ് കസ്റ്റഡിയില്‍ 4ദിവസമാണ് കോടതി അനുവദിച്ചിരുന്നത്. എന്നാല്‍, ഇതില്‍ രണ്ട് ദിവസം ചോദ്യം ചെയ്യല്‍ നടന്നില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മാത്രമല്ല, ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചുകൊണ്ടുള്ള ആവശ്യം ബംഗളുരുവിലെ സിറ്റി സിവില്‍ കോടതി അംഗീകരിച്ചത്.അതേസമയം, കസ്റ്റഡിയിലിരിക്കെ താന്‍ പത്ത് പ്രാവശ്യം ഛര്‍ദ്ദിച്ചുവെന്ന് ബിനീഷും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്നും ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസില്‍ എത്തിച്ച ബിനീഷിനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരികെ കൊണ്ട് പോകുകയായിരുന്നു.അതിനിടെ ബിനീഷ് കോടിയേരിയെ കാണാന്‍ ഇഡി ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കാത്തതിനെതിരെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കില്ല. നവംബര്‍ അഞ്ചിന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.50 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെടുന്ന കേസില്‍ ജാമ്യം അനുവദിക്കാന്‍ നിയമമുണ്ടെന്നും, പണത്തിന്‍റെ സ്രോതസ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ടെന്നും ബീനിഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.