ജപ്തി നടപടികൾക്കിടെ തീ കൊളുത്തി ആത്മഹത്യ ഭീഷണി;പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു

keralanews suicide threat by setting fire during confiscation proceedings man died

തിരുവനന്തപുരം:കോടതിയുത്തരവു പ്രകാരം ജപ്തി നടപടികൾക്ക് എത്തിയവർക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ് (47) മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച്‌ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം നടനനത്. രാജന്‍ അയല്‍വാസിയായ വസന്തയുടെ വസ്തു കൈയേറി കുടില്‍കെട്ടിയെന്ന പരാതിയുണ്ടായിരുന്നു. ഇതില്‍ കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ചു. കമ്മിഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച്‌ പെട്രോള്‍ ദേഹത്തൊഴിച്ചു.കയ്യിൽ കരുതിയ ലൈറ്ററിൽ നിന്നും തീ ദേഹത്തേക്ക് പടരുകയായിരുന്നു.തീ ആളിക്കത്തിയതോടെ ജപ്തിക്ക് വന്നവര്‍ അമ്പരന്നു.പോലീസുകാര്‍ ഉടൻ തീയണയ്ക്കാന്‍ നോക്കി. എന്നാല്‍ പെട്രോളായതിനാല്‍ പെട്ടന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.എന്നാൽ രാജന്റെ ജീവൻ രക്ഷിക്കാനായില്ല.അതേസമയം താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.മരിക്കാന്‍ വേണ്ടിയല്ല താന്‍ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. കോടതിയുത്തരവ് നടപ്പാക്കാനെത്തിയവരെ പിന്തിരിപ്പിക്കാനായിരുന്നു ആത്മഹത്യശ്രമം. കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീപിടിച്ചുവെന്നാണ് രാജന്‍ പറഞ്ഞത്. എന്നാല്‍ അത് വലിയ ദുരന്തമായി മാറുകയായിരുന്നു.

അതേസമയം തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. ‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷെ കൊണ്ടുപോകാന്‍, പപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരുവഴിയുമില്ല. മരിക്കും മുൻപ്  പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്. എന്നാലേ പപ്പയ്ക്ക് മനഃശ്ശാന്തി കിട്ടൂ’, മകന്‍ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.’പൊലീസുകാര്‍ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്പോൾ ഷര്‍ട്ടില്‍ പിടിച്ച്‌ ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവർക്ക് ഭക്ഷണം നല്‍കുമായിരുന്നു’. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പിതാവ് തങ്ങളോട് മരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നുവെന്നും മറ്റൊരു മകന്‍ രാഹുല്‍ പറഞ്ഞു.രാജന്റെ മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടില്‍ തന്നെ സംസ്‌കരിക്കരണം എന്നാണ് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നത്. ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

മോഷ്ടാവെന്ന് ആരോപിച്ച്‌ തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി

keralanews malayalee youth was beaten to death in tamilnadu

തമിഴ്നാട്:മോഷ്ടാവെന്ന് ആരോപിച്ച്‌ തിരുച്ചിറപ്പള്ളി അല്ലൂരില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി.തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളെന്നു സംശയിച്ച്‌ ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. അരവിന്ദനെ ജിയാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ചേര്‍ന്ന് വീട് കുത്തിതുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ആക്രമണത്തില്‍ പരിക്കേറ്റ യുവാക്കളെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ദീപുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള അരവിന്ദിന്റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഇവര്‍ മോഷണം നടത്തിയോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ എന്തിനാണ് തിരുച്ചിറപ്പള്ളിയില്‍ എത്തിയതെന്നതും വ്യക്തമല്ല.

പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ ഭാര്യ വീട്ടുകാര്‍ വെട്ടിക്കൊന്നു;സംഭവം പാലക്കാട്ട്

keralanews man hacked to death by his wifes relatives over intercaste marriage

പാലക്കാട്:പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരിൽ  യുവാവിനെ ഭാര്യ വീട്ടുകാര്‍ വെട്ടിക്കൊന്നു.തേങ്കുറിശി സ്വദേശി അനീഷാണ് ദാരുണമായി കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന ക്രുര സംഭവം നടന്നിരിക്കുന്നത്.മരിച്ച അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും സുരേഷുമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പാലക്കാട് ഡിവൈഎസ്പി പി ശശികുമാര്‍ പറയുകയുണ്ടായി. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ദുരഭിമാനക്കൊലയാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിശദമായി അന്വേഷിച്ചതിനു ശേഷമേ നിജസ്ഥിതി എന്തെന്ന് അറിയാനാകൂവെന്നും ഡിവൈഎസ്പി വ്യക്തമാക്കി.അതേസമയം ദുരഭിമാനക്കൊലയാണ് നടന്നതെന്ന് അനീഷിന്റെ പിതാവ് പറഞ്ഞു.സ്കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്നു മാസം മുന്‍പാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. വ്യത്യസ്ത ജാതിയില്‍പെട്ട ഇവരുടെ വിവാഹത്തില്‍ ഹരിതയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതായും അതാണ് കൊലയ്ക്കു കാരണമെന്നും അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ജാതി വ്യത്യാസമുണ്ടെന്നും മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരുമിച്ച്‌ കഴിയാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണി മുഴക്കിയതായും അനീഷിന്റെ പിതാവ് വ്യക്തമാകുന്നു.അനീഷും സഹോദരനും കൂടി ബൈക്കില്‍ പോവുകയായിരുന്നു. സമീപത്തെ കടയില്‍ സോഡ കുടിക്കാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം;നാല് പ്രതികളും കസ്റ്റഡിയില്‍

keralanews murder of dyfi worker in kanjangad four under custody

കാസര്‍കോട്: കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇർഷാദ്,ഇസഹാഖ്, ഹസന്‍, ആഷിര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദാണ് അബ്ദുള്‍ റഹ്മാനെ കുത്തിവീഴ്ത്തിയതെന്ന് ഇസഹാഖ് പോലീസിന് മൊഴി നല്‍കി. ഹസനും ആഷിറും കൃത്യത്തില്‍ പങ്കെടുത്തെന്നും ഇസഹാഖ് പോലീസിനോട് വെളിപ്പെടുത്തി.ബുധനാഴ്ച്ച രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇര്‍ഷാദിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ രാത്രിയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആക്രമണം നടത്തിയതായി ഇര്‍ഷാദും പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.അതേസമയം ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തായിരുന്നു. ഹൃദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

കാസർകോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം;മുഖ്യ പ്രതി ഇര്‍ഷാദ് കസ്റ്റഡിയില്‍

keralanews murder of dyfi worker in kasarkode main accused under custody

കാസര്‍കോട്:കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഇർഷാദ് കസ്റ്റഡിയിൽ.മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ വ്യാഴാഴ്ച രാത്രിയോടെയാണ് പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് അറിയിച്ചു. അതിനിടെ കൊല്ലപ്പെട്ട ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയില്‍ മുറിവേറ്റിരുന്നു. അതിവേഗം രക്തം വാര്‍ന്ന് ഉടന്‍ മരണം സംഭവിക്കാന്‍ ഇത് കാരണമായി. ഒറ്റക്കുത്തില്‍ ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തില്‍ നാല് പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നാണ് സൂചന. മുഖ്യസാക്ഷി ഷുഹൈബ് മൊഴിയില്‍ പരാമര്‍ശിച്ച മുണ്ടത്തോട് സ്വദേശികളായ രണ്ട് പേരെയാണ് ആദ്യം പ്രതി ചേര്‍ക്കുക. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫ് എന്ന അബ്ദുള്‍ റഹ്മാനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.അതിനിടെ, കാഞ്ഞങ്ങാട് മേഖലയില്‍ സംഘര്‍ഷമുണ്ടായി. കാഞ്ഞങ്ങാട് കല്ലൂരാവി മേഖലയില്‍ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. ഔഫിന്റെ കബറടക്കത്തിന് പിന്നാലെയായിരുന്നു ആക്രമണം. പോലിസ് ഗ്രനേഡ് പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്.

ജനുവരി മുതല്‍ ക്ഷേമപെന്‍ഷന്‍ 1500 രൂപയായി ഉയർത്തും;സൗജന്യ ഭക്ഷ്യക്കിറ്റ്‌ നാലുമാസം കൂടി;രണ്ടാം ഘട്ട നൂറുദിന പരിപാടിയുമായി സംസ്ഥാന സര്‍‌ക്കാര്‍

keralanews welfare pension to be increased to rs 1500 from january free food kits for four more months state government with the second phase of the 100 day program

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം ഘട്ട നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.ജനുവരി മുതല്‍ ക്ഷേമപെന്‍ഷന്‍ 1500 രൂപയായി ഉയർത്തും.സൗജന്യ ഭക്ഷണ കിറ്റ് വിതരം നാല് മാസം കൂടി തുടരും. ലൈഫ് പദ്ധതിയിലൂടെ മാര്‍ച്ചിനുള്ളില്‍ 15000 പേര്‍ക്ക് കൂടി വീട് നല്‍കും. 35000 വീടുകളുടെ കൂടി പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും 5 എണ്ണം സൂപ്പര്‍ സ്റ്റോറുകളായും ഉയര്‍ത്തും, 847 കുടുംബ ശ്രീ ഭക്ഷണശാലകള്‍ക്ക് പുറമെ 153 എണ്ണം പുതിയത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്‍.ഡി.എഫ്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികള്‍ പൂര്‍ത്തികരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. 5700 കോടിയുടെ 526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച്‌ ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.കെ ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്തും. ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ കൂടി അനുവദിക്കും. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങും. 101 ഭവനസമുച്ചയം ലൈഫിന്റെ മൂന്നാം ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിൽ നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ചു. ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി ഗെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. ദേശീയ ജലപാത കോവളം മുതല്‍ ചാവക്കാട് വരെയുള്ള പാതയുടെ റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഉദാഘ്ടനവും ഫെബ്രുവരിയില്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.വൈറ്റില. കുണ്ടന്നൂര്‍ മേല്‍പ്പാലം തുറക്കും. കെഎസ്‌ആര്‍ടിസിയുടെ അനുബന്ധ സ്ഥാപനമായി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് നിലവില്‍ വരും.അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിനായി ഉത്പാദനം ആരംഭിക്കും. കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യും.49 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും.

കാസർകോഡ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു;കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

keralanews dyfi worker killed in kasarkode harthal in kanjangad municipality

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.കല്ലൂരാവി സ്വദേശി അബ്ദുള്‍ റഹ്‌മാന്‍(27) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 10.30ഓടെ കാഞ്ഞങ്ങാട് മുണ്ടോത്തുവെച്ചാണ് അബ്ദുള്‍ റഹ്‌മാന് കുത്തേറ്റത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പഴയകടപ്പുറം മുണ്ടത്തോട് ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ് അബ്ദുറഹ്‌മാന്‍. കൊലപാതകത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ പോലീസ് പ്രതിചേര്‍ത്തു. കുത്തേറ്റ അബ്ദുള്‍ റഹ്‌മാനെ ആശുപത്രിയില്‍ എത്തിച്ച സുഹൃത്ത് റിയാസ് പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇര്‍ഷാദിനെ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇത് കൂടാതെ കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ ഇര്‍ഷാദ് നിലവില്‍ ചികിത്സയിലാണ്.സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പ്രദേശത്ത് മുസ്ലിം ലീഗും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നാണ് സൂചന.അബ്ദുള്‍ റഹ്‌മാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സിസ്റ്റര്‍ അഭയ കൊലക്കേസ്; ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ് ശിക്ഷ

keralanews sister abhaya murder case fr thomas kottur and sister sefi sentenced to life imprisonment

തിരുവനന്തപുരം:സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവർക്ക് ജീവപര്യന്തം തടവ്‌ശിക്ഷ. പ്രതികള്‍ 5 ലക്ഷം വീതം പിഴ നല്‍കാനും സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടു.28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച്‌ കടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൊലക്കുറ്റം തെളിഞ്ഞെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ മഠത്തില്‍ അതിക്രമിച്ച്‌ കയറി കുറ്റകൃത്യം ചെയ്തുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കാന്‍സര്‍ ബാധിതനാണെന്നും പ്രായം പരിഗണിച്ച്‌ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നും തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിക്ക് വ്യക്ക, പ്രമേഹരോഗങ്ങളുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ത്രോംബോസിസ് എന്ന അസുഖമുണ്ട്. ഇതുകാരണം എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ട്. കുറഞ്ഞ ശിക്ഷ നല്‍കണം രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണ്. അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും സെഫി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കവയിത്രി സുഗതകുമാരി അന്തരിച്ചു

keralanews poet sugathakumari passes away

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി (86)അന്തരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സംസ്ക്കാരം തിരുവനന്തപുരം ശാന്തി കവാടത്തില്‍.സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.നേരത്തെ തന്നെ സുഗതകുമാരി ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.ഇതിന് പിന്നാലെ ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലുമാക്കിയിരുന്നു.ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് തകരാര്‍ സംഭവിച്ചിരുന്നു. മരുന്നുകളോട് വേണ്ടത്ര തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ഡോക്റ്റർമാർ പറഞ്ഞിരുന്നു.മലയാളത്തിലെ പ്രശസ്തയായ കവയത്രിയും കേരളത്തിന്റെ പ്രശ്നങ്ങളില്‍ ശ്രദ്ധാലുവാ‍യ സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തകയുമാണ് സുഗതകുമാരി.1934 ജനുവരി 3ന്‌ തിരുവനന്തപുരത്ത് ജനിച്ചു. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍, മാതാവ്: വി.കെ. കാര്‍ത്യായനി അമ്മ. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്.അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു.1960ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മുത്തുച്ചിപ്പി’ എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. തുടര്‍ന്ന് പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്ബലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന്കാവല്‍ തുടങ്ങി ധാരാളം കൃതികള്‍ മലയാള സാഹിത്യത്തിന് ആ തൂലികയില്‍നിന്നും ലഭിച്ചു.കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യപുരസ്‌കാരം, ബാലസാഹിത്യത്തിനു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നല്കി സാഹിത്യസാംസ്‌കാരികലോകം ആദരിച്ചിട്ടുണ്ട്.

സിസ്റ്റർ അഭയ കൊലക്കേസ്;പ്രതികളെ കോടതിയില്‍ എത്തിച്ചു; ശിക്ഷാവിധി ഇന്ന്

keralanews sister abhaya murder case defendants brought to court judgment today

തിരുവനന്തപുരം:സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കോടതിയില്‍ എത്തിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് പ്രതികളെ എത്തിച്ചത്.ശിക്ഷാവിധി ഇന്നുണ്ടാവും.പതിനൊന്ന് മണിക്ക് ശിക്ഷയിന്മേല്‍ വാദം തുടങ്ങും.അഭയകൊലക്കേസില്‍ ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്ന വിധി ഇന്നലെയാണ് കോടതി പുറപ്പെടുവിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം നടത്താനെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച്‌ കയറിയെന്ന കുറ്റം ഫാ. തോമസ് എം കോട്ടൂരിനെതിരെ മാത്രമാണ് തെളിഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച്‌ പരാമവധി ശിക്ഷ പ്രതികള്‍ക്ക് വിധിക്കണമെന്നാകും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുക.പ്രായവും അസുഖങ്ങളും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നാകും പ്രതിഭാഗം ആവശ്യപ്പെടുക. ഇരുവാദങ്ങളും പരിശോധിച്ചാകും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ ശിക്ഷ വിധിക്കുക. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിബിഐ കൊലപാതകമെന്ന് കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്ബാരംഭിച്ച വിചാരണ നടപടികള്‍ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്. അതുകൊണ്ടു തന്നെ ഇന്നത്തെ വിധി നിര്‍ണ്ണായകമാണ്. 16 വര്‍ഷത്തെ സിബിഐ അന്വേഷണ കണ്ടെത്തലുകള്‍ അംഗീകരിച്ച കോടതി വിധി പ്രസ്ഥാവനത്തിലും അഭയയ്ക്ക് നീതി നല്‍കുമെന്നാണ് പ്രതീക്ഷ.