തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 9 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പരീക്ഷ ഒഴിവാക്കും.ഈ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും ക്ലാസ് കയറ്റം നല്‍കാനാണ് ധാരണ. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകാതെ ഔദ്യോഗിക തീരുമാനമെടുക്കും. പരീക്ഷക്ക് പകരം വിദ്യാര്‍ഥികളെ വിലയിരുത്താനുള്ള മാര്‍ഗങ്ങളും ആലോചിക്കുന്നുണ്ട്. ഇതിനായി കുട്ടികളില്‍ മൂല്യനിര്‍ണയം നടത്തും. ഇതിനായി വര്‍ക്ക് ഷീറ്റ് രക്ഷിതാക്കളെ സ്‌കൂളുകളില്‍ വിളിച്ചു വരുത്തിയോ, അദ്ധ്യാപകര്‍ വീടുകളില്‍ എത്തിച്ചോ നല്‍കും. അതിലെ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരമെഴുതുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്.ഒരു അധ്യയനദിനം പോലും സ്‌കൂളില്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ഓൾ പ്രൊമോഷൻ പരിഗണിക്കുന്നത്. പൊതുപരീക്ഷയായി നടത്തുന്ന ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി (പ്ലസ് വണ്‍) പരീക്ഷയും ഈ വര്‍ഷം നടക്കില്ല. പകരം അടുത്ത അധ്യയന വര്‍ഷ ആരംഭത്തില്‍ സ്‌കൂള്‍ തുറക്കുമ്പോൾ പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ആരായുന്നത്.
സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍
ന്യൂഡൽഹി:സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍.കാരവന്‍ മാഗസിന്‍ ലേഖകനും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനുമായ മന്‍ദീപ് പുനിയ, ഓണ്‍ലൈന്‍ ന്യൂ ഇന്ത്യയിലെ ധര്‍മേന്ദര്‍ സിങ് എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.സിംഘുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന് ശേഷം കാരവന്‍ മാഗസിന് വേണ്ടി കര്‍ഷകരെ കാണാനെത്തിയതായിരുന്നു മന്‍ദീപ് പുനിയ. സമര ഭൂമിയുടെ കവാടത്തില്‍ വെച്ചുതന്നെ പൊലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് പ്രദേശവാസികളിലൊരാള്‍ ആ വഴി കടന്നുപോയപ്പോള്‍ പൊലീസുകാരുമായി സംസാരിക്കുന്നത് മന്‍ദീപ് വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു.ഇതിന് പുറമെ മന്‍ദീപിനെയും ധര്‍മേന്ദര്‍ സിങ്ങിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും അലിപുര്‍ സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ഇരുവരും ഇപ്പോള്‍ സ്റ്റേഷനിലുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസുകാരോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ നടപടിഎടുത്തത്. അതിര്‍ത്തിയില്‍ ഒരു സoഘം പ്രവര്‍ത്തകര്‍ കര്‍ഷകരുടെ ടെന്റ് പൊളിച്ച് നീക്കാന്‍ എത്തിയിരുന്നു.തുടർന്നുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതെ സമയം മന്ദീപ് പൂനിയക്ക് പ്രസ് കാര്‍ഡ് ഇല്ലായിരുന്നെന്നും ബാരിക്കേഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ടതായും അപമര്യാദയായി പെരുമാറിയതായും പൊലീസ് പറയുന്നു. അതിന് ശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം.മന്ദീപ് പൂനിയയെ കസ്റ്റഡിയിലെടുത്ത വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി കര്‍ഷക നേതാക്കളും മാധ്യമപ്രവര്‍ത്തകരും മോചനം ആവശ്യപ്പെട്ട് രംഗത്തുവന്നു.
രാജ്യത്ത് ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി:രാജ്യത്ത് ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തുറന്ന മനസോടെയാണ് കര്‍ഷകരുടെ പ്രശ്നങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാമെന്ന കൃഷി മന്ത്രിയുടെ കഴിഞ്ഞ 22 ലെ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നു. വീണ്ടുമൊരു ചര്‍ച്ചക്ക് ഒരു ഫോണ്‍ കോളിന്റെ അകലം മാത്രമേയുള്ളുവെന്ന കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പ്രസ്താവന പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അതെ സമയം പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്കു മരവിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും 3 നിയമങ്ങളും പിന്‍വലിക്കാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് കര്‍ഷകര്‍ ഉറപ്പിച്ച് പറയുന്നത്. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 11 തവണയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനാ നേതാക്കളും ചര്‍ച്ച നടത്തിയത്.
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരുവർഷം;ആദ്യ കൊവിഡ് രോഗി കേരളത്തിൽ
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരുവർഷം.2020 ജനുവരി 30 നു കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് ആദ്യരോഗബാധ സ്ഥിരീകരിച്ചത്.കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍നിന്നു തിരിച്ചെത്തിയ തൃശൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു ആദ്യ രോഗി. തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ ചികിത്സയ്ക്കായി പ്രത്യേക സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയത്. കോവിഡ് ലക്ഷണങ്ങളായ തൊണ്ടവേദനയും ചുമയും മാത്രമായിരുന്നു പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ ചെെനയില്‍ നിന്നെത്തിയ ഈ വിദ്യാര്‍ഥിനി ഉടന്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടു. വിദ്യാര്‍ഥിനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണ് കോവിഡ് ബാധിതയായ പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ജനറല്‍ ആശുപത്രി പരിസരത്തുപോലും ജനം വരാത്ത സാഹചര്യമുണ്ടായി. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ആശങ്കയ്ക്കു വിരാമമുണ്ടായിരുന്നില്ല.ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.ആദ്യ കോവിഡ് കേസിനു ശേഷം ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു. ഇപ്പോഴും കോവിഡ് പ്രതിസന്ധിക്ക് അയവായിട്ടില്ല.സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം ഇതിനോടകം 9,11,362 ആയി. 72,392 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 8,35,046 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,682 ആണ്. മരണനിരക്ക് കുറയ്‌ക്കാന്‍ സാധിച്ചതാണ് കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ഏറ്റവും വലിയ മികവായി എടുത്തുപറയുന്നത്. മരണസംഖ്യ കുറയ്‌ക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,815 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5647 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 455 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 830, കോഴിക്കോട് 679, കൊല്ലം 663, കോട്ടയം 572, തൃശൂര്‍ 476, പത്തനംതിട്ട 398, ആലപ്പുഴ 414, മലപ്പുറം 392, തിരുവനന്തപുരം 311, കണ്ണൂര്‍ 228, ഇടുക്കി 292, പാലക്കാട് 130, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തൃശൂര്‍ 10, കൊല്ലം 5, കോഴിക്കോട് 4, പാലക്കാട്, കാസര്‍ഗോഡ് 3 വീതം, തിരുവനന്തപുരം, എറണാകുളം, വയനാട് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 376, കൊല്ലം 461, പത്തനംതിട്ട 418, ആലപ്പുഴ 244, കോട്ടയം 639, ഇടുക്കി 229, എറണാകുളം 711, തൃശൂര്‍ 588, പാലക്കാട് 821, മലപ്പുറം 799, കോഴിക്കോട് 670, വയനാട് 206, കണ്ണൂര്‍ 183, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3704 ആയി.
പാര്‍ലമെന്റില്‍ ബഡ്‌ജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു;പ്രതിപക്ഷം പ്രസംഗം ബഹിഷ്‌കരിച്ചു
ന്യൂഡല്‍ഹി: ബഡ്‌ജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുന്നത്. കാര്‍ഷിക നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ചു. ഇടത് എം പിമാര്‍ സഭയ്‌ക്ക് മുന്നില്‍ ധര്‍ണ നടത്തുകയാണ്.കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. കാര്‍ഷിക നിയമങ്ങളില്‍ സുപ്രീംകോടതി തീരുമാനം എന്തായാലും അത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കും. സമാധാനപൂര്‍ണമായ സമരങ്ങളോട് യോജിക്കും. കാര്‍ഷികനിയമങ്ങള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ അധികാരവും സൗകര്യങ്ങളും നല്‍കും. നിയമങ്ങളെ കുറിച്ചുളള തെറ്റിദ്ധാരണ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും രാഷ്ട്രപതി പറഞ്ഞു.റിപ്പബ്ലിക് ദിനത്തിലെ അപമാനകരമായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ദേശീയ പതാകയെ അപമാനിച്ചത് ദൗര്‍ഭാഗ്യകരമാണ്. അഭിപ്രായ പ്രകടനത്തിന് ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുവെന്നും നിയമവും ചട്ടവും പാലിക്കണമെന്ന് ഭരണഘടന പഠിപ്പിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.കൊവിഡ് മഹാമാരിക്കിടെ നടക്കുന്ന ഈ ബഡ്‌ജറ്റ് സമ്മേളനം വളരെ പ്രധാനമാണ്. ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് നമ്മള്‍ പ്രവേശിക്കാന്‍ പോകുകയാണ്. ഇന്ത്യ ഐക്യത്തോടെ നിന്ന് പ്രതിസന്ധികള്‍ മറികടന്നിട്ടുണ്ട്. ഇനിയും രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധികള്‍ മറികടക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കൊവിഡ് വ്യാപനം വര്‍ദ്ധിക്കാന്‍ കാരണം തദ്ദേശ തിരഞ്ഞെടുപ്പ്;പുറത്തുവിടുന്ന കണക്കുകൾ കൃത്യമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായി. രോഗനിയന്ത്രണത്തിന് സംസ്ഥാനത്ത് പൊലീസ് നടപടി ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. രോഗപരിശോധന കേരളത്തില്‍ കുറവല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.അതേസമയം രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,556 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച 153 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 123 മരണങ്ങളുണ്ടായി. ഇതില്‍ 20 എണ്ണം കേരളത്തിലാണ്.ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1,53,847 ആയി ഉയര്‍ന്നിരിക്കുകയാണ്.രാജ്യത്താകെ കൊവിഡ് കുറയുന്നുണ്ടെങ്കിലും കേരളത്തില്‍ വ്യാപനം വര്‍ദ്ധിക്കുകയാണ്. ഒരാഴ്‌ചയ്‌ക്കിടെ 1,05,533 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 41,918ഉം കേരളത്തിലാണ്. ആകെ രോഗികളില്‍ 39.7 ശതമാനവും കേരളത്തിലാണ്. രാജ്യത്ത് ഒരാഴ്‌ചയ്‌ക്കിടെ 18568 രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ കേരളത്തില്‍ 2463 പേര്‍ വര്‍ദ്ധിച്ചു
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സംസ്ഥാനത്ത് നിയന്ത്രണം കർശനമാക്കും
തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സംസ്ഥാനത്തെ ഒൻപത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. കോവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കുമ്പോൾ 75 ശതമാനവും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് കോവിഡ് അവലോകന യോഗത്തിന്റെ വിലയിരുത്തല്‍.നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കൊപ്പം പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും.ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. 56 ശതമാനം പേര്‍ക്കും രോഗം പകരുന്നത് വീടുകള്‍ക്കുള്ളില്‍ നിന്നാണെന്നാണ് പഠനം. അഞ്ചുശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നുണ്ട്.ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകൾ, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും കൊവിഡ് പരിശോധനക്ക് വിധേയരാക്കും. നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും തടസമുണ്ടാകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5006 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3663 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5146 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 832, കോഴിക്കോട് 734, കോട്ടയം 460, കൊല്ലം 475, മലപ്പുറം 392, പത്തനംതിട്ട 350, ആലപ്പുഴ 355, കണ്ണൂര്‍ 270, തിരുവനന്തപുരം 250, തൃശൂര്‍ 327, ഇടുക്കി 293, വയനാട് 232, പാലക്കാട് 99, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, എറണാകുളം 6, കോഴിക്കോട് 4, കൊല്ലം 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5006 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 354, കൊല്ലം 195, പത്തനംതിട്ട 705, ആലപ്പുഴ 299, കോട്ടയം 288, ഇടുക്കി 377, എറണാകുളം 739, തൃശൂര്‍ 428, പാലക്കാട് 175, മലപ്പുറം 530, കോഴിക്കോട് 594, വയനാട് 69, കണ്ണൂര്‍ 206, കാസര്‍ഗോഡ് 47 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 406 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകൾക്കെതിരെ ഫെയ്‌സ്ബുക്കിൽ മോശം കമന്റിട്ടത് താനല്ലെന്ന് ആരോപണവിധേയനായ അജ്‌നാസ്
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകൾക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മോശം കമന്റിട്ടത് താനല്ലെന്ന് ആരോപണവിധേയനായ അജ്‌നാസ്. തന്റെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി വ്യക്തിവൈരാഗ്യമുള്ള ആരോ ചെയ്തതാണിത്. നേരത്തെ, അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമമുണ്ടായിരുന്നുവെന്നും അത് തടഞ്ഞിരുന്നെങ്കിലും, പിന്നീട് എന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ഐഡയുണ്ടാക്കിയെന്നും അതിലൂടെയാണ് മോശം കമന്റിട്ടതെന്നും അജ്‌നാസ് പറഞ്ഞു.ജനുവരി 13ന് അബുദാബിയില്‍ നിന്നും കിരണ്‍ ദാസ് എന്നു പേരുള്ളയാള്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചതായി അറിയിച്ച് ഫെയ്‌സ്ബുക്കില്‍ നിന്ന് മെയില്‍ വന്നിരുന്നു. അപ്പോള്‍ തന്നെ പാസ്‌വേഡ് മാറ്റി. അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. അതുകൊണ്ട് തന്റെ പേരും ചിത്രവും ഉപയോഗിച്ച് അജ്‌നാസ് അജ്‌നാസ് എന്ന പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു. ഈ അക്കൗണ്ടില്‍ നിന്നാണ് ബി.ജെ.പി നേതാവിന്റെ മകള്‍ക്കെതിരെ കമന്റ് ചെയ്തിരിക്കുന്നതെന്നും ഖത്തറില്‍ ജോലി ചെയ്യുന്ന, ടിക് ടോക് താരം കൂടിയായ അജ്നാസ് പറഞ്ഞു.എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് അങ്ങനെയൊരു കമന്റ് പോയെങ്കില്‍, നിങ്ങളത് തെളിയിച്ചു തരികയാണെങ്കില്‍ നിങ്ങള്‍ പറയുന്ന ഏത് ശിക്ഷയും ഏത് നിയമനടപടിയും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്.എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നെയിം അജ്‌നാസ് ആശാസ് അജ്‌നാസ് എന്നാണ്. ഈ കമന്റ് വന്നത് അജ്‌നാസ് അജ്‌നാസ് എന്ന അക്കൗണ്ടില്‍ നിന്നും. സാധാരണ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മനസിലാകും ഇതൊരു ഫേക്ക് ഐഡിയാണെന്നത്.കൂടുതല്‍ അന്വേഷിച്ചാല്‍ ഈ അക്കൗണ്ട് ഓപ്പണ്‍ ആക്കിയിരിക്കുന്നത് കിരണ്‍ ദാസ് എന്നയാളാണെന്ന് മനസിലാകും. അയാളില്‍ നിന്നാണ് കമന്റ് വന്നതും.നാട്ടിലാണെങ്കിലും ഖത്തറിലാണെങ്കിലും തനിക്കെതിരെ വളരെ മോശമായാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.ഒരു പാര്‍ട്ടിയോടും ആഭിമുഖ്യമുള്ളയാളല്ല. നേതാക്കന്‍മാരുടെ അക്കൗണ്ടുകളിലോ പേജുകളിലോ പോയി തെറിക്കമന്റ് ഇടാറില്ല. ആള്‍മാറാട്ടം നടത്തി തന്റെ പേരില്‍ കമന്റിട്ടതിനെതിരെ നിയമപരമായി നീങ്ങും. ഖത്തറിലെ സൈബര്‍ സെല്‍, ഇന്ത്യന്‍ എംബസി, നാട്ടിലെ സൈബര്‍ സെല്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കുമെന്നും അജ്‌നാസ് ഫെയ്‌സ്ബുക്കിലിട്ട വീഡിയോയില്‍ പറഞ്ഞു.കെ.സുരേന്ദ്രൻ മകള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രത്തിനു താഴെയാണ് മോശം കമന്റ് വന്നത്. ഇത് നീക്കം ചെയ്യുകയും നിയമനടപടിക്കായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഖത്തര്‍ എംബസിയെ സമീപിക്കുകയും ചെയ്തിരുന്നു.പിന്നാലെ അജ്‌നാസിന്റെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നല്‍കിയാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്.ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലും അജ്‌നാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കമന്റ് പ്രവാഹങ്ങള്‍ നടത്തുന്നുണ്ട്.