
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി. 2012ല്‍ കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പവന്‍ സുപ്രീം കോടതിയെ സമീപിച്ചത്.ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ട ശേഷം തള്ളിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു.അഡ്വ.എ.പി സിംഗാണ് പവന്‍ ഗുപ്തക്ക് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്. കേസില്‍ നീതിപൂര്‍വമായ വിചാരണ നടന്നിട്ടില്ലെന്നും നടന്നത് മാദ്ധ്യമവിചാരണയാണെന്നും പ്രതിയുടെ അഭിഭാഷകന്‍ എ.പി. സിംഗ് കോടതിയില്‍ വാദിച്ചു. സംഭവം നടക്കുമ്പോൾ പ്രതിക്ക് 16 വയസായിരുന്നു പ്രായമെന്നും ജനനരേഖ ഡല്‍ഹി പൊലീസ് മറച്ചുവച്ചെന്നും പ്രായത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതി തിടുക്കപ്പെട്ട് വിധി പ്രസ്താവിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു.അതേസമയം പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശ്വാസ യോഗ്യമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. കേസില്‍ പ്രതികളായ നാല് പേര്‍ക്കും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.