Kerala, News

ബക്രീദ് ഇളവുകളില്‍ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം;ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്

keralanews supreme court raps kerala govt for allowing relaxations in lockdown for bakrid

ന്യൂഡല്‍ഹി: ബക്രീദിന് മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവുകള്‍ നല്‍കിയ കേരളത്തിന്റെ നടപടിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്‍കിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. ഡി വിഭാഗത്തില്‍ ഒരു ദിവസം ഇളവു നല്‍കിയ നടപടി തീര്‍ത്തും അനാവശ്യമാണെന്ന് കോടതി പറഞ്ഞു. ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനല്‍കി. കേരളം ഭരണഘടന അനുസരിക്കണം. കന്‍വാര്‍ കേസില്‍ കോടതി നേരത്തെ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണ്.ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേല്‍ ഒരു സമ്മര്‍ദ ശക്തിക്കും ഇടപെടാനാകില്ല. ഇളവുകള്‍ മൂലം കോവിഡ് വ്യാപനം ഉണ്ടായാല്‍ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. കോടതി അതില്‍ നടപടിയെടുക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. മഹാമാരിയുടെ ഈ കാലത്ത് സമ്മര്‍ദത്തിനു വഴങ്ങുന്നത് ദയനീയമായ അവസ്ഥയാണെന്നും കോടതി പറഞ്ഞു. ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയില്‍ അറിയിച്ചിരുന്നു.ചില മേഖലകളില്‍ മാത്രമാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടി പി ആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചിരുന്നു.  മൂന്ന് ദിവസം മാത്രം നല്‍കിയ ഇളവ് ഇന്ന് അവസാനിക്കുന്നത് ആയതിനാല്‍ സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കുല്ലെന്നും ഹരജി തീര്‍പ്പാക്കിക്കൊണ്ട് കോടതി അറിയിച്ചു. ഹരജിക്കാരന്‍ നേരത്തെ എത്തിയിരുന്നെങ്കില്‍ കേരളത്തിന്റെ ഉത്തരവ് റദ്ദാക്കുമായിരുന്നുവെന്നും ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Previous ArticleNext Article