
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളം കാണാൻ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.വിമാനത്താവളം കാണാന്‍ ആളുകള്‍ തിക്കിത്തിരക്കി എത്തിയതോടെ നാശനഷ്ടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി നല്‍കുന്നത്. നാളെയും മറ്റന്നാളും കീഴല്ലൂര്‍ പഞ്ചായത്തിലേയും മട്ടന്നൂര്‍ നഗരസഭയിലേയും ആളുകള്‍ക്കാണ് പ്രവേശനാനുമതി. 12-ന് വിമാനത്താവളം കാണാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. മുഴുവനാളുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് കിയാല്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റർ അറിയിച്ചു.ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം സന്ദര്‍ശനത്തിനെത്തിയത്. ആളുകൾ ഇരച്ചുകയറിയതിനെ തുടർന്ന് വിമാനത്താവളത്തിലെ അലങ്കാരപ്പണികള്‍ അലങ്കോലമായി. വിമാനത്താവളത്തിനകത്തെ വാതില്‍ ഗ്ലാസും പുറത്തെ പൂച്ചട്ടികളും തിരക്കിനിടെ തകര്‍ന്നു.ആള്‍ക്കാര്‍ തിക്കി തിരക്കിയതോടെ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ വിമാനത്താവളത്തിനകത്തെ ജീവനക്കാര്‍ ദുരിതത്തിലായിരുന്നു. സന്ദര്‍ശനം അനുവദിച്ച അഞ്ചുമുതല്‍ നിയന്ത്രണാതീതമായ ജനത്തിരക്കാണ് വിമാനത്താവളത്തിലുണ്ടായത്. ഇതേ തുടര്‍ന്ന് വിമാനത്താവളം കാണാന്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കിയാല്‍ തീരുമാനിക്കുക ആയിരുന്നു. പാസില്ലാതെ ഇനി ആരെയും വിമാനത്താവളം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല. കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളുടെ പരിശോധനയും യോഗങ്ങളും നടക്കുന്നതിനാല്‍ എട്ട്, ഒന്‍പത് തീയതികളില്‍ വിമാനത്താവളത്തില്‍ പ്രവേശനം നിര്‍ത്തിവെച്ചിരുന്നു.വിമാനത്താവളത്തില്‍ ചൊവ്വാഴ്ച കസ്റ്റംസ്, ഇമിഗ്രേഷന്‍ അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്. കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായാണ് പരിശോധന. വിവിധ വിമാനക്കമ്പനി പ്രതിനിധികളുമായി ചൊവ്വാഴ്ച കിയാല്‍ എം.ഡി. വി.തുളസീദാസ് ചര്‍ച്ച നടത്തും. സര്‍വീസ് തുടങ്ങാന്‍ ധാരണയായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളോടൊപ്പം സര്‍വീസിന് താത്പര്യമറിയിച്ച മറ്റു കമ്പനികളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വിമാനത്താവളത്തില്‍നിന്ന് ആദ്യം സര്‍വീസ് നടത്തുന്ന റൂട്ടുകളെക്കുറിച്ചും ചര്‍ച്ചയില്‍ ധാരണയാകും.ഡിസംബര്‍ 11നാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിക്കുന്നത്.