
തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു.98.11 ആണ് ഇത്തവണ വിജയശതമാനം.പരീക്ഷ എഴുതിയ കുട്ടികളില്‍ 4,26,513 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.37,334 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലക്കാണ്. 99.33 ശതമാനം. ഏറ്റവും കുറവ് വിജയം വയനാട്ടിലാണ്. 93.22 ശതമാനം.മലപ്പുറമാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല. 2493 കുട്ടികള്‍ക്കാണ് എ പ്ലസ് ലഭിച്ചത്. ഇത്തവണ ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ലെന്ന് ഡിപിഐ അറിയിച്ചു. ആരുടെയും ഫലം തടഞ്ഞുവെച്ചിട്ടുമില്ല. 599 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുമേനി വിജയം നേടി.സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ എഴുതാം. പരമാവധി മൂന്ന് വിഷയം എഴുതാമെന്നും ഡിപിഐ അറിയിച്ചു.www.keralapareekshabhavan.in, www.results.kerala.nic.in, www.results.kite.kerala.gov.in, sslcexam.kerala.gov.in and www. prd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ഫലം അറിയാനാവും. പിആര്‍ഡി ലൈവ്, സഫലം ആപ്പുകള്‍ വഴിയും ഫലമറിയാം.വ്യക്തിഗത റിസല്‍റ്റിനു പുറമെ സ്കൂള്‍,വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസല്‍റ്റ് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസല്‍റ്റ് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭ്യമാകും.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് ഫലം പ്രഖ്യാപിച്ചത്.