
കൊച്ചി:അറസ്റ്റിന് മുന്നോടിയായി ഇ.ഡി ശിവശങ്കറിന് കൈമാറിയ അറസ്റ്റ് ഓര്‍ഡറിലെ വിവരങ്ങൾ പുറത്ത്.21 തവണ സ്വര്‍ണം കടത്തിയതിലും ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നുവെന്ന് ഇ.ഡി ശിവശങ്കറിന് നല്‍കിയ അറസ്റ്റ് ഓര്‍ഡറില്‍ പറയുന്നു. സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്നയുടെ ആവശ്യപ്രകാരം ശിവശങ്കർ കസ്റ്റംസ് ഓഫിസറോട് സംസാരിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഇത് തെളിവാണ്.സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.ചോദ്യംചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും അറസ്റ്റ് ഓര്‍ഡറില്‍ പറയുന്നുണ്ട്‍.സ്വപ്നയും വേണുഗോപാലും നല്‍കിയ മൊഴികള്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായകമായി. സാമ്പത്തിക ഇടപാടുകള്‍ ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് വേണുഗോപാലിന്‍റെ മൊഴി. സാമ്പത്തിക ഇടപാടുകള്‍ എല്ലാം ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്ന് സ്വപ്നയും മൊഴി നല്‍കി. ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപയും തെളിവായി.ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യംചെയ്യും. ശിവശങ്കറിന്‍റെ സാന്നിധ്യത്തിൽ ചോദ്യംചെയ്യാനാണ് നീക്കം. ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും വേണുഗോപാലിനെ വിളിച്ചുവരുത്തുക. ശിവശങ്കറിനെ ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. കോടതി അവധിയായതിനാല്‍ ജഡ്ജി പ്രത്യേക സിറ്റിംഗ് നടത്തിയേക്കും. ഒരാഴ്ചത്തെ കസ്ററഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം.