
കണ്ണൂർ:കണ്ണൂരിൽ സതീശൻ പാച്ചേനിക്ക് വേണ്ടി വോട്ട് തേടി പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ലാലിന്റെയും സഹോദരിമാരായ അമൃതയും കൃഷ്ണപ്രിയയും. യുഡിഎഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടത്തിയ വനിതാ സംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ‘അക്രമരാഷ്ട്രീയത്തിന്റെ ഇരകളായി തെരുവിൽ നീതിക്കുവേണ്ടി പോരാടേണ്ടിവന്ന കുടുംബമാണ് ഞങ്ങളുടേത്. ഇത്തരത്തിൽ ഒരുപാട് കുടുംബങ്ങൾ സംസ്ഥാനത്തിന്റെ പലയിടങ്ങളിലുമുണ്ട്.അവർക്കൊക്കെ നീതി ലഭിക്കണമെങ്കിൽ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കണം.സതീശൻ പാച്ചേനി നിയമസഭയിലെത്തണം’ ശരത്ലാലിന്റെ സഹോദരി അമൃത പറഞ്ഞു.’എൽഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ ഏറ്റവുംകൂടുതൽ സന്തോഷിച്ച ഒരാളായിരുന്നു സി പി എം അനുഭാവിയായിരുന്ന ഞങ്ങളുടെ അച്ഛൻ.എന്നാൽ അതെ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെയാണ് ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും കൂടുതൽ ദുഖമുണ്ടായത്’ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വാക്കുകളാണിവ.എഐസിസി അംഗം സുമ ബാലകൃഷ്ണൻ വനിതാസംഗമം ഉൽഘാടനം ചെയ്തു.വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി സീനത്ത് അധ്യക്ഷത വഹിച്ചു.എഐസിസി വക്താവ് ഷമാ മുഹമ്മദ്, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ശ്രീജ മഠത്തിൽ, കെ സബീന, പി മാധവൻ, ടി ഗിരിജ, കണ്ണൂർ നഗരസഭാ മുൻ അധ്യക്ഷ എം സി ശ്രീജ എന്നിവർ ചടങ്ങിൽ സംസാരിച്ചു.യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനി ചടങ്ങിലെത്തി അമൃതയെയും കൃഷണപ്രിയയെയും ഷാൾ അണിയിച്ചു.വോട്ട് അഭ്യർത്ഥിച്ച ശേഷം അദ്ദേഹം മടങ്ങി.