
ചങ്ങരംകുളം:ചങ്ങരംകുളം നന്നംമുക്ക് നരണിപ്പുഴയിൽ തോണി മറിഞ്ഞ് ബന്ധുക്കളായ ആറു വിദ്യാർഥികൾ മരിച്ചു.രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി.പ്രസീന(13), വൈഷ്ണ(20), ജെനീഷ(11), ആദിനാഥ്(14), പൂജ(13), അഭിദേവ് (8) എന്നിവരാണ് മരിച്ചത്.വള്ളം തുഴഞ്ഞ മാപ്പാനിക്കൽ വേലായുധനും 13 വയസുകാരിയായ ഫാത്തിമയും ഉൾപ്പെടെ മൂന്നു പേരെ നാട്ടുകാർ രക്ഷപെടുത്തി. വേലായുധനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് ആയിരുന്നു സംഭവം. പൊന്നാനിയിൽ കായലിനോടു ചേർന്നുള്ള കോൾ പാടത്ത് ബണ്ട് തകർന്നിരുന്നു. ക്രിസ്മസ് അവധി ആഘോഷിക്കാൻ ഒത്തുചേർന്ന കുട്ടികൾ ബന്ധുവായ വേലായുധന്‍റെ സഹായത്തോടെ വള്ളം വാടകയ്ക്കെടുത്ത് ബണ്ട് തകർന്നത് കാണാൻ പോകുകയായിരുന്നു. കുത്തൊഴുക്കിൽപെട്ട വള്ളം ഉലഞ്ഞതിനു ശേഷം മറിയുകയായിരുന്നു. ബണ്ട് പരിസരത്തുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പോലീസും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.