
കണ്ണൂർ:കീഴല്ലൂർ പഞ്ചായത്തിലെ വെള്ളപ്പറമ്പിൽ നിന്നും ബുധനാഴ്ച കണ്ടെടുത്ത ശുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകൾ വിശദമായ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കും.മൂന്നു വാളുകളാണ് മട്ടന്നൂർ വെള്ളപ്പറമ്പിലെ കശുമാവിൻ തോട്ടത്തിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിന്റെ നടപടികൾ ക്രമങ്ങൾ പൂർത്തീകരിച്ച ശേഷമായിരിക്കും ലാബിലേക്ക് അയക്കുക.ഫോറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച വാളാണോ ഇതെന്ന് ഉറപ്പിക്കാനാകൂ. 71 സെന്റിമീറ്റർ നീളത്തിലുള്ള വാളുകൾ മൂന്നും പുതിയതാണെന്നും അടുത്തക്കാലത്ത് നിർമിച്ചതാണെന്നും പോലീസ് അറിയിച്ചു. ശുഹൈബിനെ കൊലപ്പെടുത്താനെത്തിയ നാലു പേരിലും വാളുകൾ ഉണ്ടായിരുന്നുവെന്നു സാക്ഷികൾ മൊഴി നൽകിയിരുന്നു. ഈ നാലു വാളുകളുമാണ് പിടികൂടിയതെന്ന നിഗമനത്തിലാണ് പോലീസ്.