കണ്ണൂർ: സംസ്ഥാനത്ത് മങ്കിപോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി.കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുപ്പത്തൊന്നുകാരൻ രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി.ജൂലൈ 13ന് യുഎഇയില്‍ നിന്ന് വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി നേരത്തെ രോഗമുക്തി നേടിയിരുന്നു. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ടു പ്രാവശ്യം പരിശോധനകള്‍ നടത്തിയിരുന്നു. എല്ലാ സാമ്പിളുകളും രണ്ടു പ്രാവശ്യം നെഗറ്റീവായതിനെ തുടര്‍ന്നാണ് അന്ന് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത്.