
കോഴിക്കോട്:കട്ടിപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായ അവസാനത്തെയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു. ദുരന്തത്തില്‍ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യ നഫീസയ്ക്കായുളള തിരച്ചിലാണ് പുരോഗമിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നെത്തിയ സ്കാനര്‍ സംഘവും കരിഞ്ചോലയില്‍ പരിശോധന നടത്തുന്നുണ്ട്.ഗ്രൗണ്ട് പെനട്ട്രേറ്റിംഗ് റഡാര്‍ സംവിധാനം ഉപയോഗിച്ച് മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താനുളള ശ്രമമാണ് നടക്കുന്നത്. ഇന്നലെ ഒരു മൃതദേഹം കൂടി ലഭിച്ചതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി.അതേസമയം തിരച്ചിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താനായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ ഇന്ന് ഉച്ചകഴിഞ്ഞ് സര്‍വ്വകക്ഷി യോഗം ചേരും.ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കള്‍, പ്രദേശവാസികള്‍ എന്നിവരുടെ യോഗവും വിളിച്ചു ചേര്‍ത്തതായി സ്ഥലം എം എല്‍ എ കാരാട്ട് റസാഖ് അറിയിച്ചു.