
പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നാക്കാൻ തീരുമാനം.ഇക്കാര്യം അംഗീ കരിക്കുന്നതിനായി ദേവസ്വം ബോർഡിന്റെ യോഗം ഇന്ന് ചേരും. പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ മുൻ ദേവസ്വം ബോർഡിന്റെ കാലത്താണ് ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം എന്നതിന് പകരം ശബരിമല ശ്രീ അയ്യപ്പക്ഷേത്രം എന്ന പേര് സ്വീകരിച്ചത്.പേരുമാറ്റിയ നടപടിക്കെതിരെ പലകോണുകളിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു. പ്രയാറിന്റെ മാത്രം താൽപ്പര്യപ്രകാരമാണ് പെരുമാറ്റിയതെന്നും ആരോപണമുയർന്നിരുന്നു.എന്നാൽ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് അനുകൂലമാകുന്നതിനു പെരുമാറ്റം ആവശ്യമാണെന്നായിരുന്നു പ്രയാറിന്റെ വിശദീകരണം.അയ്യപ്പൻ നിത്യബ്രഹ്മചാരിയാണെന്നും അയ്യപ്പക്ഷേത്രം ശബരിമലയിൽ മാത്രമാണെന്നും അന്ന് വിശദീകരിച്ചിരുന്നു.എന്നാൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് വിലക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.തുടർന്നുള്ള നിയമ നടപടികളിലും ഔദ്യോഗിക രേഖകളിലും ശബരിമല ക്ഷേത്രത്തിന്റെ പേര് ധർമശാസ്താ ക്ഷേത്രം എന്നായിരിക്കും.