
ബാങ്കോക്ക്:തായ്‌ലൻഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ അഞ്ചാമത്തെ കുട്ടിയേയും രക്ഷിച്ചു.രക്ഷപ്പെടുത്തിയ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.ഇനി കോച്ച് അടക്കം എട്ടുപേരാണ് ഗുഹയില്‍ ബാക്കിയുള്ളത്.ഇവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.തുടക്കത്തില്‍ കനത്ത മഴ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ചു.തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് രണ്ടാം ഘട്ട രക്ഷാദൗത്യം ആരംഭിച്ചത്. ഇന്നുതന്നെ എല്ലാവരേയും പുറത്തെത്തിക്കാനാണ് സംഘത്തിന്റെ ശ്രമമെങ്കിലും ഇത് പുര്‍ണമായും നിറവേറ്റാന്‍ ഏകദേശം 20 മണിക്കൂറോളം വേണ്ടിവരുമെന്നാണ് സൂചന. അതേസമയം ഇന്നലെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച നാലു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തായ് അധികൃതര്‍ വ്യക്തമാക്കി.