തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യബസുകൾ മേയ് ഒന്ന് മുതല്‍ ഓട്ടം നിര്‍ത്തുന്നു. കോവിഡ് സാഹചര്യത്തില്‍ വരുമാനം ഗണ്യമായി കുറഞ്ഞതോടെയാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സർവീസ് നിര്‍ത്തുന്നത്.സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ വാര്‍ഡുകളും കണ്ടയ്മെന്റ് സോണുകളാക്കി മാറ്റിയതോടെ സ്വകാര്യബസുകളില്‍ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞു.നിലവില്‍ ബസുകള്‍ക്ക് ലഭിക്കുന്ന വരുമാനം ദിവസചിലവിനു പോലും തികയാത്ത അവസ്ഥയിലാണെന്നും ബസുടമകള്‍ പറയുന്നു. മേയ് ഒന്ന് മുതല്‍ സർവീസ് നടത്തില്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടാനുള്ള അപേക്ഷ) സമര്‍പിച്ച് ബസ് നിര്‍ത്തിയിടാനാണ് തീരുമാനം.ഏപ്രില്‍, മെയ്, ജൂണ്‍ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട് എങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു തീരുമാനവും ഇല്ലാത്തത്തിനാലാണ് ബസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.