
ന്യൂഡല്‍ഹി:ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍ രണ്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയോർത്ത് രാജ്യം അഭിമാനിക്കുന്നതായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. അസാധാരണമായ പ്രതിബദ്ധതയും ആത്മാര്‍ത്ഥതയുമാണ് ശാസ്ത്രജ്ഞര്‍ പ്രകടിപ്പിച്ചതെന്നും രാഷ്‌ട്രപതി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍ ടു ഭാഗിക വിജയമായിരുന്നു.അവസാന നിമിഷത്തില്‍ വിക്രം ലാന്‍ഡറില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമായതോടെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല . 2.1 കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴാണ് ആശയവിനിമയം നഷ്ടമായത്.47 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലാന്‍ഡര്‍ ചന്ദ്രനിലെത്തിയത്.ജൂലായ് 22-നാണ് ബാഹുബലി എന്ന് വിശേഷണമുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റ് 3.8 ടണ്‍ ഭാരമുള്ള ചന്ദ്രയാന്‍-2നെ ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തിച്ചത്.