
ന്യൂഡൽഹി:മുത്തലാഖ് വിഷയത്തിൽ പ്രക്ഷുബ്‌ധമായ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. മുത്തലാഖ് ബിൽ പരിഗണിക്കുന്നതിനിടെ ബില്‍ സെലക്ട് കമ്മീറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി. എന്നാൽ പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ ഭരണപക്ഷം ശക്തിയായി എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ സഭയിൽ വാഗ്‌വാദവുമുണ്ടായി. ഒടുവില്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി പി.ജെ കുര്യന്‍ അറിയിക്കുകയായിരുന്നു.ബിൽ വ്യാഴാഴ്ച രാജ്യസഭ വീണ്ടും പരിഗണിക്കും.ബിൽ പാസാക്കുന്നത് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയം ചട്ടവിരുദ്ധമാണെന്നും ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെങ്കിൽ ഒരു ദിവസം മുൻപ് നോട്ടീസ് നൽകണമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. അല്ലാതെ പ്രതിപക്ഷം പറയുന്പോൾ സെലക്ട് കമ്മിറ്റിയെ രൂപീകരിക്കാനാവില്ലെന്നും ജയ്റ്റ്ലി വ്യക്തമാക്കി.ജയ്റ്റ്ലിയുടെ മറുപടിയോടെ പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ ബഹളമുണ്ടാക്കി. ഇതോടെയാണ് സഭ ഇന്നത്തേക്കു പിരിഞ്ഞത്.