
കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍ക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് ലൈവ് വീഡിയോ നല്കിയ ആൾ അറസ്റ്റില്‍. ഹനാന് ഒരു നുണയാണെന്നും നാടകമാണെന്നുമുള്ള രീതിയില്‍ ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖാണ് അറസ്റ്റിലായത്. ഇയാളെ അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ ഉടൻ തന്നെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നെയാണ് നൂറുദീന്റെ അറസ്റ്റ്.തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഹനാന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മല്സ്യവില്പന അടക്കമുള്ള ചെറിയ ജോലികള്‍ ചെയ്താണു പഠിക്കുന്നതും രോഗിയായ തന്റെ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിക്കുന്നതും. ഇക്കാര്യം വാര്ത്തയായതില് തട്ടിപ്പുണ്ടെന്ന് ആരോപിച്ചായിരുന്നു നൂറുദ്ദിന് വീഡിയോ ഇട്ടത്.
ഹനാനെ ഫെയ്സ്ബുക്ക് ലൈവ് വീഡിയോ വഴിയായിരുന്നു നൂറുദ്ദീന്‍ അധിക്ഷേപിച്ചത്. ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച് മറ്റുള്ളവരും ഹനാനെതിരെ രംഗത്തെത്തുകയായിരുന്നു. വിദ്യാര്‍ഥിനിയെക്കുറിച്ചു സമൂഹ മാധ്യമങ്ങളില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലും പരിശോധന ആരംഭിച്ചു.