
തിരുവനന്തപുരം:ആർ സി സിയിൽ നിന്നും രക്തം സ്വീകരിച്ച ഒൻപതുകാരിക്ക് എച് ഐ വി ബാധിച്ചതായി പരാതി.രക്ഷിതാക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.രക്താർബുദത്തെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ കുട്ടി ആർ സി സിയിൽ ചികിത്സ തേടിയിരുന്നു.കുട്ടിക്ക് ചികിത്സയുടെ ഭാഗമായി ഇവിടെനിന്നും റേഡിയേഷൻ തെറാപ്പി നടത്തി.തെറാപ്പിക്ക് ശേഷം രക്തത്തിൽ കൌണ്ട് കുറഞ്ഞു.ഇത് പരിഹരിക്കുന്നതിനായി ആർ സി സിയിൽ നിന്നും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തിയിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് എച്.ഐ.വി ബാധിച്ചതായി സ്ഥിതീകരിച്ചത്. മാർച്ചിന് മുൻപുള്ള പരിശോധനയിലെല്ലാം എച്.ഐ.വി നെഗറ്റീവ് ആയിരുന്നു.തുടർന്നാണ് ആർ.സി.സിക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. കുട്ടിയുടെ ചികിത്സയുടെ തുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളും രക്തപരിശോധനകളും ബ്ലഡ് ബാങ്കിലെ രേഖകളും പരിശോധിച്ച ശേഷം മെഡിക്കൽ ബോർഡ്,ഫോറൻസിക്,പാത്തോളജി വിഭാഗങ്ങൾ എന്നിവരുടെ സഹായത്തോടെ പിഴവുകണ്ടെത്തിയ ശേഷം ബന്ധപ്പെട്ടവർക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.