
കണ്ണൂർ: ഇരിട്ടി പായം ഏച്ചിലത്ത് തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ക്കുത്തേറ്റ് ഒൻപത് തൊഴിലാളികൾക്ക് പരിക്കേറ്റു.തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.തൊഴിലുറപ്പ് തൊഴിലാളികള്‍ കാടുവെട്ടിത്തെളിക്കുന്നതിനിടയിലാണ് കടന്നല്‍ക്കുത്തേറ്റത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെയും ഇരുചക്രവാഹന യാത്രക്കാരെയും കടന്നലുകള്‍ ആക്രമിച്ചു.ആദ്യം കടന്നല്‍ ആക്രമിച്ചത് കമലാക്ഷി എന്നവരെയാണ്. കുത്തേറ്റതിനെ തുടര്‍ന്ന് കമലാക്ഷി ഓടി സമീപത്തുള്ള തോട്ടില്‍ ചാടുകയായിരുന്നു. കമലാക്ഷിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പായം കോണ്ടമ്ബ്ര സ്വദേശികളായ ജയന്തി, രോഹിണി, ധന്യ, സരസ്വതി, വിജയന്‍, ബിന്ദു എന്നീ തൊഴിലാളികള്‍ക്കും കുത്തേറ്റത്.എരുമത്തടത്തെ ഗോഡൗണില്‍ കൂലിപ്പണിക്കാരനായ മനോജിനാണ് ഇവരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ കുത്തേറ്റത്. ഇതുവഴി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന ഏച്ചിലം സ്വദേശി കരുണാകരനും കടന്നല്‍ക്കുത്തേറ്റു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.