
കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ എട്ട് മണിക്കൂറിലധികമുള്ള ചോദ്യം ചെയ്യലിന് ശേഷം എൻഐഎ വിട്ടയച്ചു. സ്വപ്ന സുരേഷിനൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ഇന്നലെ ചോദ്യം ചെയ്തത്. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് വിവരം. ഈ തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്ന സുരേഷ് ഡിലീറ്റ് ചെയ്ത് വീണ്ടെടുത്ത വാട്സ്ആപ്പ് ചാറ്റുകളാണ്.രണ്ടാംഘട്ട ചോദ്യം ചെയ്യലും 8 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ശിവശങ്കറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടകളും ഇതില്‍ നിന്ന് അയച്ച സന്ദേശങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു.സ്വപ്ന, സന്ദീപ് എന്നിവരുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നും ഡിലീറ്റ് ചെയ്ത 3000 ജിബി വരുന്ന സന്ദേശങ്ങള്‍ സി-ഡാക്കിന്റെ സഹായത്തോടെ എന്‍ഐഎ വീണ്ടെടുത്തിരുന്നു. ശിവശങ്കര്‍ ഉള്‍പ്പടെയുള്ളവരുമായി കേസിലെ പ്രതികള്‍ ബന്ധപ്പെട്ടതിന്റെ ഫോട്ടോ, വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയും ടെലഗ്രാം ചാറ്റ് ഉള്‍പ്പടെയുള്ള സന്ദേശങ്ങളും ഇങ്ങനെ വീണ്ടെടുത്തവയില്‍ പെടുന്നു. സ്വപ്നയുമൊരുമിച്ച് നടത്തിയ വിദേശയാത്രകള്‍, സ്പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി നല്‍കിയത് തുടങ്ങിയവയില്‍ ശിവശങ്കറിനെതിരെ എന്‍ഐഎയുടെ പക്കല്‍ തെളിവുകളുണ്ട്. ലോക്കറില്‍ നിന്നും സ്വര്‍ണ്ണവും പണവും എടുത്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന മൊഴിയും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍വഴി എത്തിയ 30 കിലോ ഗ്രാം സ്വര്‍ണ്ണം – വിട്ടു നല്‍കുന്നതിന് എം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതിന്റെ സുപ്രധാന തെളിവും എന്‍ഐഎയ്ക്ക് ലഭിച്ചിചിട്ടുണ്ട്. എന്നാല്‍ സ്വപ്നയുടെ ദുരൂഹ ഇടപാടുകള്‍ സംബന്ധിച്ച് ശിവശങ്കറിന് നേരത്തെ അറിയാമായിരുന്നോ എന്നതില്‍ എന്‍ഐഎയ്ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുതുന്നതിന് കൂടിയാണ് എന്‍ഐഎ മൂന്നാം തവണയും എം.ശിവശങ്കറിനെ ചോദ്യം ചെയ്തത്.