
കണ്ണൂർ:പഴയങ്ങാടിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച.ജീവനക്കാര്‍ ജുമുഅ നമസ്‌ക്കാരത്തിന് പോയ സമയം അകത്തുകടന്ന മോഷ്ടാക്കള്‍ അഞ്ചു കിലോ സ്വര്‍ണവുമായി കടന്നു. പഴയങ്ങാടി ബസ് സ്റ്റാന്‍ഡിലെ അല്‍ഫ തീബി ജ്വല്ലറിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് കവർച്ച നടന്നത്.ജ്വല്ലറിയില്‍ സ്ഥാപിച്ച ക്യാമറ തകർത്ത് അകത്തു കടന്ന മോഷ്ട്ടാക്കൾ ഒരു മണിക്കൂറിനുള്ളിൽ അഞ്ചു കിലോ സ്വർണ്ണവുമായി കടന്നു കളഞ്ഞു.ക്യാമറ കേടുവരുത്തുകയും രണ്ട് പൂട്ടുകള്‍ തകര്‍ത്ത് അകത്ത് കയറുകയും ചെയ്ത മോഷ്ടാവ് ക്യാമറയുടെ സിസ്റ്റം അടക്കം മോഷ്ടിച്ചാണ് കടന്ന് കളഞ്ഞത്. മാത്രമല്ല,കവർച്ചയ്ക്ക് മുൻപായി അടുത്തുള്ള ഫാൻസി ഷോപ്പിലെ ക്യാമറ കര്‍ട്ടനിട്ട് മൂടുകയും ചെയ്തു.ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണി നടത്തുന്നതിനാൽ എല്ലാ ബസുകളും ഈ ജല്ലറിയുടെ മുന്‍പില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്.ബസുകളിലും ബസ് സ്റ്റാന്‍ഡിലും നിറയെ ആളുകളുള്ളപ്പോഴാണ് മോഷണം നടന്നത് എന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഉന്നതതല അന്വേഷണത്തിന് നേതൃത്വം നല്‍കി. വിരലടയാള വിദഗ്ദരും പോലീസ് നായയും സ്ഥലത്തെത്തി.