
ചെന്നൈ:സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ചതിന് മലയാളി ഐ പി എസ് ഉദ്യോഗസ്ഥനെ റിമാൻഡ് ചെയ്തു.എറണാകുളം ആലുവ കുന്നുകര സ്വദേശി സഫീർ കരീമിനെയാണ്(29) അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.ഇയാളുടെ ഭാര്യ കോട്ടയം സ്വദേശിനി ജോയ്സി ജോയ്,സുഹൃത്ത് പി.രാമബാബു എന്നിവരെയും ചൊവ്വാഴ്ച ഹൈദരാബാദിൽ വെച്ച് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച എഗ്മൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനു ശേഷമാണ് സഫീറിനെ അറസ്റ്റ് ചെയ്തത്.ജോയ്‌സിയെയും സുഹൃത്തിനെയും ചെന്നൈയിൽ എത്തിച്ചു റിമാൻഡ് ചെയ്യും.ചെന്നൈയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കിടെ സഫീർ ബ്ലൂ ടൂത്ത് ഉപയോഗിച്ച് ഭാര്യയിൽ നിന്നും ഉത്തരങ്ങൾ കേട്ടെഴുതി എന്നതാണ് കേസ്.ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു വെച്ച ബ്ലൂ ടൂത്ത് ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ചിത്രം പകർത്തി ഭാര്യക്ക് അയച്ചുകൊടുത്ത ശേഷം ഭാര്യയിൽ നിന്നും ഉത്തരങ്ങൾ കേട്ടെഴുത്തുകയായിരുന്നു.പരീക്ഷ ആരംഭിച്ച അന്ന് തന്നെ സഫീർ കൃത്രിമം കാണിക്കുന്നതായി ഇൻവിജിലേറ്റർക്ക് സംശയം തോന്നിയിരുന്നു.ഇതേ തുടർന്ന് ഇയാളെയും ഭാര്യയെയും ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചിരുന്നു.ദേഹപരിശോധന നടത്തിയ പോലീസിനെയും കബളിപ്പിച്ച് ഇയാൾ തിങ്കളാഴ്ചയും ഇതേ രീതിയിൽ പരീക്ഷയ്‌ക്കെത്തി. പിടികൂടിയപ്പോൾ അടിവസ്ത്രത്തിനിടയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ മൊബൈൽ ഫോണും മറ്റു സാമഗ്രികളും കണ്ടെത്തുകയായിരുന്നു.സഫീറും ഭാര്യയും നടത്തുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ഡയറക്റ്റർമാരിൽ ഒരാളാണ് അറസ്റ്റിലായ രാമബാബു.2014 ലെ സിവിൽ സർവീസ് പരീക്ഷയിൽ ഐപിഎസിന് സഫീറിനു ഉയർന്ന റാങ്ക് ലഭിച്ചിരുന്നു.ഉയർന്ന റാങ്ക് നേടി ഐഎഎസ് നേടാനാണ് സഫീർ വീണ്ടും പരീക്ഷയെഴുതിയത്.