
കണ്ണൂര്‍:റീപോളിങ് നടക്കുന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പാമ്പുരുത്തിയിൽ വോട്ടു ചോദിക്കാനെത്തിയ പി കെ ശ്രീമതി ടീച്ചറെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബൂത്ത് പരിധിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം വീടുകയറി വോട്ടഭ്യര്‍ഥിക്കുന്നതിനിടയിലാണ് ലീഗ് പ്രവര്‍ത്തകര്‍ തടസ്സവുമായെത്തിയത്. പാമ്പുരുത്തി ജെട്ടി കോര്‍ണറിലെ ഒരു വീട്ടിലെത്തിയ ടീച്ചര്‍ സ്ത്രീകളോട് സംസാരിച്ചുകൊണ്ടിരിക്കെ പുറത്തു നിന്നെത്തിയ ഒരു ലീഗ് പ്രവര്‍ത്തകന്‍ ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു. വീടു കയറി വോട്ട് ചോദിക്കരുതെന്നും ഇവിടെ നിന്നിറങ്ങണമെന്നും അയാള്‍ പറഞ്ഞു. വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തര്‍ക്കും മാധ്യമ സംഘത്തിനു നേരെയും അയാൾ തട്ടിക്കയറി.നിമിഷങ്ങള്‍ക്കകം കൂടുതല്‍ ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി എല്‍ഡിഎഫ് പ്രവര്‍ത്തകരെ തടഞ്ഞു.വോട്ട് ചോദിക്കുന്നതില്‍ തെറ്റെന്താണെന്നു ചോദിച്ചപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു മറുപടി.എല്‍ഡിഎഫ് പ്രവര്‍ത്തകരെ ലീഗുകാര്‍ പിടിച്ചു തള്ളുകയും ചെയ്തു.ഒടുവിൽ മയ്യില്‍ പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷമുണ്ടാക്കിയവരെ പിരിച്ചു വിട്ടത്. തുടര്‍ന്ന് പൊലീസ് സംരക്ഷണയിലാണ് ശ്രീമതി ടീച്ചര്‍ ബാക്കിയുള്ള വീടുകളില്‍ കയറി വോട്ടഭ്യര്‍ഥിച്ചത്.