
തിരുവനന്തപുരം:സംസ്ഥാനത്ത് എടിഎം വഴിയും കോവിഡ് പടരുന്നതായി റിപ്പോർട്ട്.കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലാണ് എടിഎം വഴി രോഗപ്പകര്‍ച്ചയുണ്ടായതെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.കൊല്ലം ജില്ലയിലെ ഒരു ആശാപ്രവര്‍ത്തകയ്ക്ക് കോവിഡ് പകര്‍ന്നത് എടിഎം വഴിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എടിഎമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എടിഎം സന്ദര്‍ശിച്ച മറ്റൊരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇയാളില്‍ നിന്നും ഭാര്യയ്ക്കും അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനും രോഗം പിടിപെട്ടു. അതേസമയം, ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.