
ബെംഗളൂരു:കർണാടകയിൽ ലോകായുക്ത ജഡ്ജിക്ക് കുത്തേറ്റു.ഇന്ന് ബംഗളൂരുവിലെ ഓഫീസിൽവച്ചാണ് ലോകയുക്ത ജഡ്ജി വിശ്വനാഥ് ഷെട്ടിക്കു നേരെ ആക്രമണമുണ്ടായത്. തേജസ് ശർമയെന്ന ആൾ ഓഫീസിൽ അതിക്രമിച്ചു കയറി ഷെട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെട്ടിയെ മല്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജഡ്ജിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.തേജസ് ശർമയെ പിടികൂടിയെന്നും ഇയാൾക്കെതിരേ നിരവധി കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. ലോകായുക്ത കൈകാര്യം ചെയ്യുന്ന ഒരു കേസിൽ ഇയാൾ പ്രതിയാണെന്നും പോലീസ് അറിയിച്ചു.അതേസമയം സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.വലിയ സുരക്ഷ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ലോകായുക്ത പോലെയുള്ള സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡ ആരോപിച്ചു.