
ബംഗളുരു: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയിരിക്കുന്നത്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ്. ചെറിയ ചില സംഘർഷങ്ങൾ ഒഴിവാക്കിയാൽ വോട്ടിങ് സമാധാനപരമാണ്. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയിരുന്നു.ഹംപി നഗറിലെ ബൂത്തിൽ ബിജെപി പ്രവർത്തകനെ മർദിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.ബെലഗവിയിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീകളെ വോട്ടു ചെയ്യുന്നതിൽനിന്നു തടഞ്ഞതും വാക്കേറ്റത്തിനിടയാക്കി.പിന്നീട് വനിത ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചശേഷമാണ് ഇവരെ വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചത്. ബെംഗളൂരുവിലെ അഞ്ചു ബൂത്തുകളിലെ വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തുന്ന വോട്ടുകളെല്ലാം ബിജെപിക്കാണ് വീഴുന്നതെന്ന ആരോപണവും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. കാരാടിഗുഡയിൽ പോളിങ് ഉദ്യോഗസ്ഥൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ടു എന്നാരോപിച്ച് ബിജെപി പ്രവർത്തകർ പോളിങ് ബൂത്തിന് മുൻപിൽ പ്രതിഷേധം നടത്തി.56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്.