
കൊല്ലം:കെ റെയില്‍ പദ്ധതിക്കായി സ്ഥലമേറ്റെടുത്ത് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം. കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം.റിട്ടയേര്‍ഡ് കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയില്‍ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്.സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പിന്നാലെ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കെ റെയിലിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിടല്‍ നടക്കുന്നുണ്ടായിരുന്നു. ജയകുമാറിന്റെ വീട് പൂര്‍ണമായും പോകുന്ന തരത്തിലാണ് കല്ലിട്ടിരിക്കുന്നത്. വായ്പയെടുത്ത് നിര്‍മ്മിച്ച വീടാണെന്നും പെന്‍ഷന്‍ പോലും മുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിട്ടും കല്ലിടാന്‍ ഒരുങ്ങിയപ്പോഴായിരുന്നു ദേഹത്ത് പെട്രോളൊഴിച്ചത്.സര്‍വേ നടപടികള്‍ നിറുത്തി വയ്‌ക്കാമെന്ന ഉറപ്പ് പൊലീസും റവന്യു അധികൃതരും നല്‍കിയ ശേഷമാണ് അദ്ദേഹവും കുടുംബവും പ്രതിഷേധം അവസാനിപ്പിച്ചത്. സ്ഥലം ഏറ്റെടുക്കൽ നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തടഞ്ഞ് പ്രതിഷേധം നടത്തിയിരുന്നു. തൃശൂർ, ആലപ്പുഴ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉദ്യോഗസ്ഥർക്ക് പിൻമാറേണ്ടി വന്നിരുന്നു.