കണ്ണൂർ:ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന മുഖ്യ സൂത്രധാരകൻ അടക്കം രണ്ടുപേർ കൂടി കണ്ണൂരിൽ അറസ്റ്റിൽ. തലശേരി സ്വദേശികളായ ഹംസ (57), കെ. മനാഫ് (45) എന്നിവരെയാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഐഎസിന്‍റെ പരിശീലനം ലഭിച്ച മുണ്ടേരി കൈപ്പക്കയിൽ ബൈത്തുൽ ഫർസാനയിലെ മിഥ്‌ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.കേരളത്തിൽ നിന്ന് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലെ മുഖ്യ ഏജന്‍റ് ഹംസയാണെന്ന് പോലീസ് പറഞ്ഞു. താലിബാൻ ഹംസ എന്നറിയപ്പെടുന്ന ഇയാൾ 20 വർഷമായി ദുബായിലാണ് താമസം. ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ അന്താരാഷ്ട്ര നേതൃത്വവുമായി അടുത്തബന്ധം ഇയാൾക്കുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ബിരിയാണി ഹംസ എന്ന പേരിലും അറിയപ്പെടുന്ന ഇയാളാണ് പലരെയും സിറിയയിലേക്ക് അയക്കാനുള്ള പദ്ധതി തയാറാക്കുന്നത്. തീവ്ര ഇസ്‌ലാം ചിന്താഗതികളും ജിഹാദി സന്ദേശങ്ങളും യുവാക്കളിൽ അടിച്ചേൽപ്പിച്ചതും ഹംസയാണ്. അൽമുജാഹിർ എന്ന പേരിൽ വെബ്സൈറ്റും ഇതിനായി ഉപയോഗപ്പെടുത്തി.അറസ്റ്റിലായ മനാഫ് ഐഎസിൽ ചേരുവാൻ സിറിയയിലേക്ക് പോകുന്നവഴി മംഗലാപുരത്ത് വച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായിരുന്നു. പിന്നീട് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചെങ്കിലും ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നത് തുടർന്നു വരുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലായത്.
Kerala, News
ഐഎസ് ബന്ധം;കണ്ണൂരിൽ രണ്ട് പേർകൂടി പിടിയിലായി
Previous Articleപാപ്പിനിശ്ശേരി ശിവ ക്ഷേത്രത്തിൽ കവർച്ച