തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ഇന്നും നടക്കും. ഓപ്പറേഷന്‍ ‘ബചത്’ എന്ന പേരിലാണ് ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടര്‍ന്നാണിത്.റെയ്ഡില്‍ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്.40 ബ്രാഞ്ചുകളിൽ നടന്ന റെയ്ഡിൽ 35 ലും ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ് വ്യക്തമാക്കി. നിയമവിരുദ്ധമായി കൊള്ള ചിട്ടി നടത്തുന്നതും കണ്ടെത്തി.വൻതുക മാസ അടവുള്ള ചിട്ടികൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് സംശയം. മാസം രണ്ട് ലക്ഷം രൂപ മുതല്‍ പത്തുലക്ഷം വരെ ചിട്ടിയില്‍ അടക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സില്‍ വിജിലന്‍സ് സംശയം ഉയര്‍ത്തുന്നുണ്ട്. ഇത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമാണോ എന്നും വിജിലന്‍സ് സംശയിക്കുന്നു.ചിട്ടികളിലെ ആദ്യ ഗഡു ട്രഷറികളിലോ ബാങ്കുകളിലോ നിക്ഷേപിക്കാത്തതായും കണ്ടെത്തിയിട്ടുണ്ട്. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്ക് തയാറാക്കുന്നതായും കണ്ടെത്തി.ഇന്നലെ രാത്രി വൈകിയും റെയ്ഡ് തുടര്‍ന്നു. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് പല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.റെയ്ഡ് ഇന്നും തുടരും.