
ജോഹന്നാസ്ബർഗ്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റിന്റെ തോൽവി.മഴകാരണം ഇടയ്ക്ക് മുടങ്ങിയ കളിയിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്കയുടെ ജയം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു.ഓപ്പണർ ശിഖർ ധവാന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റണ്‍സെന്ന നിലയിൽ നിൽക്കവെ മഴയെത്തിയതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു.പിന്നീട് മഴ നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ ലക്‌ഷ്യം 28 ഓവറിൽ 202 റൺസായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.ഈ വിജയലക്ഷ്യം 25.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.ക്യാപ്റ്റൻ ഏഡൻ മർക്‌റാം ( 23 പന്തിൽ 22), ഹാഷം ആംല (40 പന്തിൽ 33), എബിഡി വില്ലേഴ്സ് (18 പന്തിൽ 26), ഡേവിഡ് മില്ലർ (28 പന്തിൽ 39), ഹെന്‍റിക് ക്ലാസൻ (27 പന്തിൽ 43), അൻഡിലെ പെഹുലുക്വായോവ് (5 പന്തിൽ 23) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്.ഇതോടെ ആറു മത്സരങ്ങളുള്ള കളിയിൽ ഇന്ത്യ ഇപ്പോൾ 3-1 നു മുൻപിലാണ്.തുടർച്ചയായ നാലാം ഏകദിനവും ജയിച്ചു കയറി ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹമാണ് പൊലിഞ്ഞത്.