
കൊച്ചി:തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പോയ ബസ്സിൽ നിന്നും യാത്രക്കാരെ മർദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു.’സുരേഷ് കല്ലട ‘ ബസ് ജീവനക്കാരായ മൂന്ന് പേര്‍ക്കെതിരെയാണ് മരട് പൊലീസ് കേസ് എടുത്തത്. ബസ് തകരാറിലായതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം യാത്ര തടസ്സപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ജീവനക്കാര്‍ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്, തിരുവനന്തപുരം സ്വദേശി അജയഘോഷ് എന്നിവര്‍ക്കാണ് ശനിയാഴ്ച അര്‍ധരാത്രിയില്‍ ബസ് ജീവനക്കാരിൽ നിന്നും മർദനമേറ്റത്. ബസിലുണ്ടായിരുന്ന ജേക്കബ് ഫിലിപ് എന്ന യാത്രക്കാരന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം പുറത്തറിഞ്ഞത്. തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെട്ട് ഹരിപ്പാട് എത്തിയതോടെ ബസ് തകരാറിലായി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാത്ര പുറപ്പെടാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ ചോദ്യം ചെയ്തു. ഇതാണ് വാഗ്വാദത്തിനും പിന്നീടുണ്ടായ മര്‍ദ്ദനത്തിനും കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ബസ് വൈറ്റിലയില്‍ എത്തിയപ്പോള്‍ മൂന്ന് ഓഫീസ് ജീവനക്കാരെത്തി യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു.സംഭവത്തില്‍ അജയഘോഷ് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.