
ഇടുക്കി:ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ.ലീഗ് പ്രാദേശിക നേതാവ്, തിരുവനന്തപുരം എആര്‍ ക്യാമ്പിലെ മുന്‍ അസിസ്റ്റന്റ് കമിഷണര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഫോണ്‍ലിസ്റ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യുന്നത്.കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അർജുൻ എന്നിവരുടെ മൃതദേഹങ്ങള്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. പ്രതികളെ പിടികൂടാന്‍ പഴുതടച്ചുള്ള അന്വേഷണമാണ് തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ആരംഭിച്ചിട്ടുള്ളത്.കൃഷ്ണനെ നിരന്തരം ഫോണ്‍ ചെയ്ത പതിനഞ്ചോളം പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. മന്ത്രവാദികള്‍ അടക്കമുള്ളവരാണ് ഇവര്‍. കൃഷ്ണന്റെ പല ഇടപാടുകളിലെയും സഹായിയാണ് കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശി.അടുത്ത നാളുകളില്‍ ഇയാളുടെ ഫോണില്‍ നിന്നാണ് കൃഷ്ണനെ ഏറ്റവും കൂടുതല്‍ വിളിച്ചിട്ടുള്ളത്. നിരവധി തവണ ഫോണ്‍ചെയ്ത ദിവസങ്ങളുണ്ട്.മരിച്ച നാലുപേരുടെയും ദേഹത്ത് മാരകമായ നിരവധി മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ട്. മോഷ്ടാക്കള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ഇങ്ങനെ സംഭവിക്കാറില്ലെന്ന് പോലീസ് പറയുന്നു.ഇതുകൊണ്ടു തന്നെ കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാകാനുള്ള സാധ്യത പോലീസ് ആദ്യംതന്നെ തള്ളിയിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. കൃത്യം നടത്തിയത് കുടുംബവുമായി പരിചയമുള്ളവാരാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇതിനിടെ, ഒന്നിലധികം പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടെന്ന് വ്യക്തമാക്കുന്ന വിരലടയാള റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. വീട്ടുകാരുടേതല്ലാത്ത 20 വിരലടയാളങ്ങളാണ് കൊലനടന്ന വീട്ടില്‍ വ്യക്തമായി പതിഞ്ഞിട്ടുള്ളത്.