
തിരുവനന്തപുരം:സോഷ്യൽ മീഡിയ വഴി ഹർത്താലിന് ആഹ്വാനം ചെയ്ത വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്‌മിനെ തിരിച്ചറിഞ്ഞു.ഹർത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത ഗ്രൂപ്പിന്റെ അഡ്മിൻ മലപ്പുറം കൂട്ടായി സ്വദേശിയായ പതിനാറുകാരനാണ്. പ്രായപൂർത്തിയാകാത്തതിനാൽ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഇയാളിൽ നിന്നും പിടിച്ചെടുത്ത ഫോൺ സൈബർ സെല്ലിന് കൈമാറി.വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്.പതിനാറുകാരനെ അഡ്മിനായി മാറ്റി യഥാർത്ഥ പ്രതികൾ രക്ഷപെടാൻ ശ്രമിക്കുകയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജമ്മു കാഷ്മീരിൽ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണു കഴിഞ്ഞ തിങ്കളാഴ്ച തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ രഹസ്യമായി ഹർത്താൽ ആഹ്വാനം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ചായിരുന്നു ഹർത്താൽ ആഹ്വാനം.അക്രമം നടത്തിയ കേസിൽ 950 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ പകുതിയിലേറെയും എസ്ഡിപിഐക്കാരാണ്. സിപിഎം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്.