
ന്യൂ ഡൽഹി:താൻ മുസ്ലീമാണെന്നും തനിക്ക് മുസ്ലീമായാണ് ജീവിക്കേണ്ടതെന്നും ഹാദിയ സുപ്രീം കോടതിയിൽ.തന്നെ സ്വതന്ത്രയായി ജീവിക്കാൻ അനുവദിക്കണമെന്നും അനുഭവിച്ച പീഡനങ്ങൾക്ക് നഷ്ടപരിഹാരം നല്കാൻ നിർദേശിക്കണമെന്നും ഹാദിയ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.ഹാദിയയുമായുള്ള ഷെഫിൻ ജഹാന്റെ വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജിയിൽ ഹാദിയയെയും കക്ഷി ചേർത്തിരുന്നു.മതം മാറ്റം,ഷെഫിനുമായുള്ള വിവാഹം എന്നിവ സംബന്ധിച്ച വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ഹാദിയയോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.നേരത്തെ വീട്ടുതടങ്കലിൽ ആയിരുന്നു.ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ് ജീവിതം.ഇതിനാൽ പൂർണ്ണ സ്വതന്ത്രയായി ജീവിക്കാനുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതിയോട് ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്.